ലണ്ടന്‍: ബ്രിട്ടന്‍ നേരിടുന്ന വെള്ളപ്പൊക്ക ദുരിതം അഞ്ച് ദിവസം കൂടി നീളുമെന്ന് മുന്നറിയിപ്പ്. നിരവധി വീടുകളും, ബിസിനസ്സുകളും ഇനിയും വെള്ളത്തില്‍ മുങ്ങുമെന്നാണ് ആശങ്കയേകുന്ന വാര്‍ത്ത. ഇന്നലെ 1800-ലേറെ പ്രോപ്പര്‍ട്ടികളാണ് വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ഒഴിപ്പിച്ചത്. 191 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി ഇന്നത്തേക്കായി പുറപ്പെടുവിച്ചിരിക്കുന്നത്. 207 വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. അടുത്ത ആഴ്ചയും ശക്തമായ മഴ പെയ്യുന്നതോടെ ട്രെന്റ്, സെവേണ്‍, തെയിംസ് നദികളില്‍ ഉയര്‍ന്ന ജലനിരപ്പ് രേഖപ്പെടുത്തുമെന്നാണ് അറിയിപ്പ്. ഇത് ചുറ്റുപാടുമുള്ള പ്രദേശത്തെ ബാധിച്ചേക്കാം. രാജ്യം നേരിടുന്ന വെള്ളപ്പൊക്കം രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
സംഭവിച്ച നാശനഷ്ടങ്ങള്‍ നേരില്‍ കാണാന്‍ പ്രധാനമന്ത്രി ഋഷി സുനാക് ഇവിടങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലിബറല്‍ ഡെമോക്രാറ്റ് ഹൗസിംഗ് & കമ്മ്യൂണിറ്റീസ് വക്താവ് ഹെലെന്‍ മോര്‍ഗന്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക ജാഗ്രതകളില്‍ ഗവണ്‍മെന്റ് ഉറക്കം തൂങ്ങുകയാണെന്ന് ലേബര്‍ കുറ്റപ്പെടുത്തി. തങ്ങള്‍ വെള്ളപ്പൊക്ക പ്രതിരോധം ആവശ്യത്തിന് ഉപകരിക്കുന്ന രീതിയില്‍ ആക്കുമെന്നും, ആളുകളുടെ ജീവതങ്ങള്‍ കനത്ത മഴയെ ആസ്പദമാക്കി മാറുന്നത് തടയുമെന്നും ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ അവകാശപ്പെട്ടു. അതേസമയം ജനുവരി 2 മുതല്‍ 8 വരെ വെള്ളപ്പൊക്കം ബാധിച്ച ഇംഗ്ലണ്ടിലെ പ്രദേശങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കുമെന്ന് കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കിള്‍ ഗോവും,എന്‍വയോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.