Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രാജ്യം എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
reporter

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 75ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്ന പ്രൌഢഗംഭീരമായ പരേഡുകള്‍ക്കാണ് ദില്ലിയിലെ കര്‍ത്തവ്യപഥ് സാക്ഷ്യം വഹിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് വിശിഷ്ടാതിഥി. സന്ദര്‍ശക ഗ്യാലറിയില്‍ വലിയ ജനക്കൂട്ടം റിപ്പബ്ലിക്ക് ദിന പരേഡുകള്‍ കാണാനെത്തിയിട്ടുണ്ട്. വികസിത ഭാരതമെന്ന ലക്ഷ്യത്തിനൊപ്പം രാജ്യത്തിന്റെ സ്ത്രീശക്തിയുടെ പ്രകടനമായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യ ആകര്‍ഷണം. പ്രധാനമന്ത്രിക്കൊപ്പം മുന്‍നിരയില്‍ ഇടംപിടിച്ച ഫ്രഞ്ച് പ്രസിഡന്റ് ഏറെ ആവേശത്തോടെയാണ് പരേഡുകള്‍ വീക്ഷിച്ചത്. ഫ്രഞ്ച് സൈന്യവും പരേഡില്‍ അണിനിരന്നിരുന്നു. സൈനിക ഗ്രൂപ്പുകളുടെ പരേഡുകള്‍ക്ക് പിന്നാലെ, രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന സംഘങ്ങളുടെ നിരവധി നിശ്ചല ചിത്രങ്ങളും ശ്രദ്ധേയമായി. ഇതിന് പിന്നാലെ റഫേല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനങ്ങളും അരങ്ങേറി. ഭരണഘടനയിലെ സെക്യുലര്‍ ആശയങ്ങളിലൂന്നിയ നാനാത്വത്തില്‍ ഏകത്വം എന്ന പ്ലോട്ടും പരേഡില്‍ അണിനിരന്നിരുന്നു.

രാവിലെ 10 മണിയോടെ പ്രധാനമന്ത്രി ഡല്‍ഹിയിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുറന്ന കുതിര വണ്ടിയിലാണ് രാഷ്ട്രപതിയും ഫ്രഞ്ച് പ്രസിഡന്റും വേദിയിലേക്ക് വന്നത്. തുടര്‍ന്ന് കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ ശക്തി വിളിച്ചോതി പരേഡ് ആരംഭിച്ചു. പിന്നാലെ സംസ്ഥാനങ്ങളുടെ ടാബ്ലോകളും മാര്‍ച്ച് പാസ്റ്റും തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് 12.30ഓടെയാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ അവസാനിച്ചത്. റിപ്പബ്ലിക് ദിന പരേഡില്‍ ആദ്യം മൂന്ന് സേനകളില്‍ നിന്നുള്ള വനിതാ ഓഫിസര്‍മാരുടെ സംഘം ഒന്നിച്ച് മാര്‍ച്ച് ചെയ്തു. കര, നാവിക, വ്യോമ സേനകളിലെ 144 പേരാണ് പ്രത്യേക സംഘമായി മാര്‍ച്ച് ചെയ്തത്. സൈനിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കൂടാതെ, സാംസ്‌കാരിക-കലാ മേഖലയില്‍ നിന്നുള്ള 100 പേര്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും. ഡല്‍ഹി പൊലീസ് സംഘത്തെ നയിക്കുന്നത് മലയാളി ഡിസിപി ശ്വേത കെ സുഗതനാണ്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹി പൊലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയാകുകയാണ് തൃശ്ശൂര്‍ ചാലക്കുടി സ്വദേശിനി ശ്വേത കെ സുഗതന്‍ ഐപിഎസ്. സമസ്ത വിഭാഗങ്ങളിലും സ്ത്രീകള്‍ അണിനിരക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഇത്തവണത്തെ പ്രത്യേകത. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ പത്മ-സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

 
Other News in this category

 
 




 
Close Window