രാമക്ഷേത്രം മതേതരത്തിന്റെ പ്രതീകമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രസ്താവന വിവാദത്തില്‍
reporter
കോഴിക്കോട്: അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ പ്രസംഗം വിവാദത്തില്‍. അയോധ്യയിലെ രാമക്ഷേത്രവും തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. ജനുവരി 24ന് മഞ്ചേരിക്കടുത്ത് പുല്‍പറ്റയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും സെന്‍സിറ്റീവായ മുസ്ലിങ്ങള്‍ കേരളത്തിലാണെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ ഐഎന്‍എല്ലും സമൂഹ മാധ്യമങ്ങളിലെ വിമര്‍ശകരുമാണ് രംഗത്ത് വന്നിരിക്കുന്നത്.
ആര്‍എസ്എസിന്റെ രാഷ്ട്രീയ ഹിന്ദുത്വമല്ല, ഹൈന്ദവ വിശ്വാസികളുടെ ആത്മീയ ഹിന്ദു മതമെന്ന് ഐഎന്‍എല്‍ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍കെ അബ്ദുള്‍ അസീസ് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ രാമരാജ്യം ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യമല്ല. രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇതറിയാത്തവരല്ല കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍. എന്നിട്ടും അണികളെ മണ്ടന്മാരാക്കുന്നത് എന്തിനാണെന്നും സാദിഖലി തങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നുവെന്ന് സാദിഖലി തങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതില്‍ നിന്ന് പുറകോട്ട് പോകാനാവില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉള്ള നിര്‍മ്മിതിയാണ് രാമക്ഷേത്രം. അങ്ങിനെ തന്നെയാണ് ബബരി മസ്ജിദും. രണ്ടും ഇന്ത്യയുടെ ഭാഗമാണ്. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. അത് കര്‍സേവകര്‍ നടത്തുന്നതാണ്. തകര്‍ത്തതും അവരാണെന്ന് നമുക്കറിയാം. അതില്‍ അക്കാലത്ത് നമുക്ക് പ്രതിഷേധം ഉണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാനും നമുക്ക് സാധിച്ചുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഇതിനിടെ രാമക്ഷേത്രവും അയോധ്യയില്‍ നിര്‍മ്മിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി തങ്ങളുടെ പ്രസംഗത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വെള്ളത്തിന് തീ പിടിക്കുമ്പോള്‍ അത് കെടുത്താന്‍ ആണ് തങ്ങള്‍ ശ്രമിച്ചതെന്നും തീവ്രവാദ സ്വഭാവമുള്ള സംഘങ്ങള്‍ വര്‍ഗീയ ചേരി തിരിവിന് ശ്രമിക്കുമ്പോള്‍ സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ ഇങ്ങനെ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു. മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രായോഗിക വശങ്ങള്‍ മുസ്ലിം ലീഗിനെ ബോധ്യപ്പെടുത്തും. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തില്‍ ഒരു പോറല്‍ പോലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് സീറ്റ് ചോദിക്കാന്‍ ലീഗിന് യോഗ്യത ഉണ്ടെന്ന് കെ മുരളീധരന്‍ എംപിയും ഇന്ന് പറഞ്ഞു. മുസ്ലിം ലീഗിന് മൂന്ന് സീറ്റ് കൊടുത്ത ചരിത്രവും ഉണ്ട്. മൂന്നാം സീറ്റ് ആവശ്യം ഹൈക്കമാന്റുമായി ആലോചിച്ചു ഉചിതമായി തീരുമാനിക്കും. മുസ്ലിം ലീഗുമായും ചര്‍ച്ച നടത്തും. യുഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ ഭംഗിയായി പൂര്‍ത്തിയാക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. മുസ്ലിം ലീഗുമായി പ്രശങ്ങള്‍ ഒന്നും ഇല്ല. എല്ലാ കാലത്തും സ്‌നേഹത്തിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാവില്ല. സിറ്റിംഗ് എം പി മാര്‍ മത്സരിക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.