Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടന് ദേശീയ സുരക്ഷാ ഭീഷണിയായി റഷ്യ
reporter

ലണ്ടന്‍: ബ്രിട്ടന് ദേശീയ സുരക്ഷാ ഭീഷണിയായി റഷ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യമായാണ് ഇത്തരമൊരു നടപടി. ഇതോടെ പുടിന്റെ ഭരണകൂടത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ഏജന്റുമാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്നും അല്ലെങ്കില്‍ അഞ്ച് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്നും ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ഡാന്‍ ജാര്‍വിസ് പ്രഖ്യാപിച്ചു. സാലിസ്ബറിയിലെ വിഷബാധ, ചാരവൃത്തി, സൈബര്‍ ആക്രമണങ്ങള്‍, യുക്രൈന്‍ അധിനിവേശം എന്നിവയുള്‍പ്പെടെയുള്ള ശത്രുതാപരമായ പ്രവര്‍ത്തനങ്ങളിലൂടെ റഷ്യ യുകെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രസ്താവനയില്‍ മന്ത്രി ജാന്‍ ഡാര്‍വിസ് പറഞ്ഞു.

ഇതോടെ യുകെയുടെ താല്‍പ്പര്യങ്ങളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന രാജ്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന, വരാനിരിക്കുന്ന വിദേശ സ്വാധീന രജിസ്‌ട്രേഷന്‍ പദ്ധതിയുടെ (ഫിര്‍സ്) ഏറ്റവും ഉയര്‍ന്ന നിരയിലേക്ക് റഷ്യയെ ചേര്‍ക്കും. യുക്രൈന്‍ യുദ്ധത്തിന് ശേഷമുള്ള യുകെയുടെ ശക്തമായ നീക്കങ്ങളില്‍ ഒന്നാണിത്.ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഫിര്‍സ് പദ്ധതി, ആദ്യമായി യുകെയിലെ ഒരു വിദേശ ശക്തിക്കോ സ്ഥാപനത്തിനോ വേണ്ടി പ്രവര്‍ത്തിക്കുന്ന ആരെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വയം പ്രഖ്യാപിക്കാനോ അല്ലെങ്കില്‍ അറസ്റ്റും പ്രോസിക്യൂഷനും നേരിടാനോ നിര്‍ബന്ധിതരാക്കും. റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രവര്‍ത്തനം തടയിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പ്രസിഡന്റ് പുടിന്‍, റഷ്യയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍, സായുധ സേന, ഇന്റലിജന്‍സ് സര്‍വീസുകള്‍, പോലീസ് സേനകള്‍, ജഡ്ജിമാര്‍ എന്നിവരുള്‍പ്പെടെയുള്ള അധികാരികള്‍ ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി ജാര്‍വിസ് പറഞ്ഞു.

യുണൈറ്റഡ് റഷ്യ പോലുള്ള ചില റഷ്യന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഇതില്‍ ഉള്‍പ്പെടും. നേരത്തെ ഈ നിയമത്തിന് കീഴില്‍ ആദ്യമായി ഇറാനെയാണ് സുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ചത്. റഷ്യയ്ക്ക് എതിരായ ഇത്തരമൊരു തുറന്ന നീക്കം യുകെയുടെ ഭാഗത്ത് നിന്ന് ആദ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ചൈനയേയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യമാണ് പ്രധാനമായും വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ മന്ത്രി വിസമ്മതിച്ചു. ഇതോടെ വൈകാതെ ചൈനയും ഈ പട്ടികയിലേക്ക് ചേര്‍ക്കപ്പെടും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ എതിര്‍ക്കുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. ഈ സാഹചര്യത്തിലാണ് അവരുടെ പുതിയ നീക്കം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത്.

 
Other News in this category

 
 




 
Close Window