ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ബ്രിട്ടീഷ് സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ സ്ഥാപിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ 40 ദശലക്ഷം സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുണ്ടെങ്കിലും 2035-ഓടെ ഈ എണ്ണം 70 ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ കുറഞ്ഞത് 30 ദശലക്ഷം പുതിയ സീറ്റുകള്‍ ആവശ്യമായേക്കും.
ഇന്ത്യയിലെ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിന് വലിയ വിടവുണ്ടെന്നതാണ് ബ്രിട്ടീഷ് സര്‍വകലാശാലകളുടെ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണമായി കാണുന്നത്. ഓരോ വര്‍ഷവും പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കുന്ന 1.1 കോടി വിദ്യാര്‍ത്ഥികളില്‍ മികച്ച അക്കാദമിക് നിലവാരമുള്ള 1.5 ദശലക്ഷം പേരുണ്ടെങ്കിലും, ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങള്‍ക്ക് അവരില്‍ രണ്ട് ലക്ഷം പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിയുന്നുള്ളൂ.
പ്രതിവര്‍ഷം 10 ലക്ഷം രൂപയ്ക്ക് മുകളില്‍ ഫീസ് നല്‍കാന്‍ ശേഷിയുള്ള വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലുണ്ടെന്നത് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ക്ക് അനുകൂല ഘടകമാണ്. ബ്രിട്ടനിലെ ക്യാമ്പസുകളില്‍ പഠിക്കുന്നതിനേക്കാള്‍ 50 ശതമാനം കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ ക്യാമ്പസുകളില്‍ പഠിക്കാമെന്നതാണ് പ്രധാന ആകര്‍ഷണം. മുംബൈയിലെയും യോര്‍ക്കിലെയും ക്യാമ്പസുകള്‍ക്കിടയില്‍ ഹൈബ്രിഡ് പഠനം തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. ഇതിലൂടെ സാമ്പത്തിക ലാഭത്തോടൊപ്പം ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസവും ഉറപ്പാക്കുന്നു. എങ്കിലും, വിദേശത്ത് ജോലി ചെയ്യാനും കുടിയേറാനുമുള്ള താല്‍പ്പര്യമാണ് പലരെയും നേരിട്ട് വിദേശത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്.