|
പി ആര്‍ ലഭിക്കാനായി കാത്തിരിക്കേണ്ട കാലാവധി ഇരട്ടിയാക്കിയ നടപടിയാണ് പിന്‍വലിക്കേണ്ടിവരുന്നത്.
ഹോം സെക്രട്ടറിയായ ഷബാന മഹമൂദ് അവതരിപ്പിക്കുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പാര്‍ട്ടിയിലെ ഇടതുപക്ഷ വിഭാഗം ശക്തമായി രംഗത്തെത്തി.
ഈ വിമത നീക്കത്തിന് മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നര്‍ നേതൃത്വം നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 'ഇത്തരമൊരു നയം ബ്രിട്ടീഷ് സംസ്‌കാരത്തിന് യോജിച്ചതല്ല' എന്ന നിലപാടിലാണ് അവര്‍.
നിലവില്‍ പിആര്‍ ലഭിക്കാന്‍ 5 വര്‍ഷം താമസിച്ചിരിക്കണമെന്നാണ് നിബന്ധന. എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടുവച്ച പുതിയ പദ്ധതിപ്രകാരം ഈ കാലയളവ് 10 വര്‍ഷമായി വര്‍ദ്ധിപ്പിക്കുമായിരുന്നു. മാത്രമല്ല അഭയാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 20 വര്‍ഷം കാത്തിരിക്കേണ്ടി വരും മുന്‍കാല പ്രാബല്യം എന്നതും തിരിച്ചടിയാണ്.ഇത് നിലവില്‍ ബ്രിട്ടനില്‍ കഴിയുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെയും ബാധിക്കുമായിരുന്നു.
ഇതിനകം ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്ക് ഐഎല്‍ആര്‍ ലഭിക്കാന്‍ കൂടുതല്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഐഎല്‍ആര്‍ ഇല്ലാതെ വെല്‍ഫെയര്‍ ആനുകൂല്യങ്ങളും സോഷ്യല്‍ ഹൗസിംഗും ലഭിക്കില്ല. കുട്ടികളില്‍ ഇത് ദാരിദ്ര്യം വര്‍ധിപ്പിക്കും എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
റെയ്നര്‍ ഇതിനെ 'പാര്‍ട്ടിയുടെ ധാര്‍മ്മിക നിലപാട് ദുര്‍ബലപ്പെടുത്തുന്ന നീക്കം' എന്നാണ് വിശദീകരിക്കുന്നത്. കൂടാതെ, ഈ നയം കുടിയേറ്റക്കാരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും അനിശ്ചിതത്വവും വര്‍ദ്ധിപ്പിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. നിയമ നടപടികളുമായി ഒരു വിഭാഗം രംഗത്തുവന്നതും പാര്‍ട്ടിയിലെ ഭിന്നതയും ജനങ്ങള്‍ സര്‍ക്കാരുമായി അകലുന്നതും തീരുമാനം മാറി ചിന്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന കാര്യങ്ങളാണ്.
ഇപ്പോള്‍, സമ്മര്‍ദ്ദ ഗ്രൂപ്പായ സ്‌കില്‍ മൈഗ്രന്റ്സ് അലയന്‍സ് ആണ് നിയമനടപടികള്‍ക്ക് ഒരുങ്ങുന്നത്. ഇതിനായി അവര്‍ നിയമജ്ഞരെ സമീപിച്ചു കഴിഞ്ഞതായിട്ടാണ് അറിയുന്നത്. പുതിയ നയം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്നതിനെയായിരിക്കും ഇവര്‍ കോടതിയില്‍ ചോദ്യം ചെയ്യുക. ഹോം ഓഫീസിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് എതിരെ നിരവധി കേസുകളില്‍ വിജയിച്ച ചരിത്രമുള്ള ഗാര്‍ഡങ്കോര്‍ട്ട് ചേംബേഴ്സ് എന്ന നിയമ സ്ഥാപനത്തിന്റെ സഹ മേധാവിയായ സൊണാലി നായിക്ക് കെ. സി ആയിരിക്കും നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കുക. |