പോര്‍ട്ട് ടാല്‍ബോട്ട് (സൗത്ത് വെയില്‍സ്): ഒരേ സഹപ്രവര്‍ത്തകയുമായി തനിക്കും ഡപ്യൂട്ടി ഹെഡിനുമുള്ള രഹസ്യബന്ധത്തെക്കുറിച്ചുള്ള സംശയത്തെത്തുടര്‍ന്ന് ആക്രമാസ്തനായി പ്രധാനാധ്യാപകന്‍. സെന്റ് ജോസഫ്സ് കത്തോലിക് സ്‌കൂളിലെ (ഏകദേശം 800 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനം) പ്രധാനാധ്യാപകന്‍ ആന്റണി ജോണ്‍ ഫെല്‍ട്ടണ്‍ (54) ആണ് ഡപ്യൂട്ടി ഹെഡായ റിച്ചഡ് പൈക്കിനെ (51) ആക്രമിച്ചത്.വിവാഹിതനായ ആന്റണി ജോണ്‍ ഫെല്‍ട്ടന് അധ്യാപികയുമായുള്ള രഹസ്യബന്ധത്തില്‍ കുഞ്ഞുണ്ട്. വര്‍ഷങ്ങളായി തനിക്ക് രഹസ്യ ബന്ധമുള്ള അധ്യാപികയുമായി പൈക്കിന് ബന്ധമുണ്ടെന്ന് വിശ്വസിച്ച ഫെല്‍ട്ടണ്‍ അസൂയ കാരണമാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാര്‍ച്ച് 5ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു.
സ്റ്റീല്‍ റെഞ്ച് കോട്ടിനടിയില്‍ ഒളിപ്പിച്ച് സ്‌കൂളിലെത്തിയ ഫെല്‍ട്ടണ്‍, റിച്ചഡ് പൈക്ക് കംപ്യൂട്ടറില്‍ നോക്കി ജോലി ചെയ്യുമ്പോള്‍ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ''നീ എന്താണ് ചെയ്തതെന്ന് നിനക്കറിയാം'' എന്ന് ഫെല്‍ട്ടണ്‍ ഉറക്കെ പറയുകയും തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പോകുകയും ചെയ്തു. പ്രോസിക്യൂട്ടര്‍ ഐവാന്‍ റീസ് കോടതിയില്‍ സമര്‍പ്പിച്ച സിസിടിവി ദൃശ്യങ്ങളില്‍, ഫെല്‍ട്ടണ്‍ റിച്ചഡ് പൈക്കിന്റെ തലയുടെ പിന്‍ഭാഗത്ത് റെഞ്ച് കൊണ്ട് അടിക്കുന്നത് വ്യക്തമായി കാണാം. പൈക്ക് നിലത്തേക്ക് വീണ ഉടന്‍ തന്നെ മറ്റ് അധ്യാപകര്‍ ഇടപെട്ട് അദ്ദേഹത്തെ രക്ഷിച്ചു. എന്നാല്‍ ഇതിനു മുന്‍പ് ഫെല്‍ട്ടണ്‍ ഭാര്യയോടും സഹപ്രവര്‍ത്തകരോടും അസാധാരണമായ രീതിയില്‍ പെരുമാറിയിരുന്നതായി അവരുടെ മൊഴികളില്‍ നിന്ന് വ്യക്തമായി.
ഫെല്‍ട്ടന്റെ അഭിഭാഷകനായ ജോണ്‍ ഹിപ്കിന്‍ കെസി കോടതിയില്‍ വാദിച്ചത്, അമ്മയുടെ മരണവും കാന്‍സര്‍ ചികിത്സയും മൂലം ഫെല്‍ട്ടണ്‍ മാനസികമായി തളര്‍ന്നിരുന്നു. അതിന് പുറമെ അസൂയയും ആക്രമണത്തിന് കാരണമായിയെന്നാണ്. ഈ സംഭവം ഫെല്‍ട്ടന്റെ വിവാഹബന്ധം, വീട്, തൊഴില്‍ എന്നിവയെല്ലാം തകര്‍ത്തെന്നും കുട്ടികളുമായുള്ള ബന്ധം പോലും വഷളായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെല്‍ട്ടന്റെ ഈ പ്രവൃത്തിയെ അവിശ്വസനീയമായ ആക്രമണം എന്നാണ് ജഡ്ജി പോള്‍ തോമസ് കെസി വിശേഷിപ്പിച്ചത്. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഒരാളില്‍ നിന്നുണ്ടായ ഈ സംഭവം ഗൗരവമായി കാണേണ്ടതാണ്. ഫെല്‍ട്ടണ്‍ തന്റെ കരിയറില്‍ ഉടനീളം മാതൃകാപരമായ വ്യക്തിയായിരുന്നെങ്കിലും, ഈ അനിയന്ത്രിതമായ അസൂയയും കോപവും അദ്ദേഹത്തെ നശിപ്പിച്ചുവെന്നും ജഡ്ജി വ്യക്തമാക്കി. സ്വാന്‍സി ക്രൗണ്‍ കോടതി ഫെല്‍ട്ടണ് 2 വര്‍ഷവും 4 മാസവും തടവ് ശിക്ഷ വിധിച്ചു.