കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ മേഖലകളിലെ നിയമനങ്ങള്‍ക്കു കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇന്ത്യയടക്കം രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിനു വിധേയമാകുന്ന സാഹചര്യത്തിലാണിത്. നേരത്തേ, സൗദി അറേബ്യയും കുവൈറ്റും ഖത്തറും ബഹറിനുമടക്കം അറബ് രാജ്യങ്ങള്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഗള്‍ഫില്‍ തന്നെയുള്ള സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിച്ചിരുന്നത്. ഏജന്‍സിയാണ് നിയമനം ലഭ ിച്ചവര്‍ക്കു ശമ്പളം നല്‍കിയിരുന്നത്.
സര്‍ക്കാരില്‍ നിന്നു കിട്ടിയ ശമ്പളം കൈപ്പറ്റുന്ന ഏജന്‍സികള്‍, നഴ്‌സുമാര്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കുന്നു. ഇതേത്തുടര്‍ന്ന് യോഗ്യതയില്ലാത്തവര്‍ വരെ നിയമന പട്ടികയില്‍ ഇടംനേടി. എന്നാല്‍, പിന്നീട് ആ സ്ഥിതി മാറി. അതതു രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ നേരിട്ട് വന്ന് ഇന്റര്‍വ്യു നടത്തി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ തുടങ്ങി. എങ്കിലും ഉതുപ്പിന്റേതുപോലെയുള്ള റിക്രൂട്ടിങ് ഏജന്‍സികളെ ഒഴിവാക്കിയില്ല. ഒരു റിക്രൂട്ട്‌മെന്റിനു തന്നെ കോടിക്കണക്കിനു രൂപയാണ് ഇവര്‍ കൊയ്തിരുന്നത്. ഉതുപ്പിന്റെ നേതൃത്വത്തിലുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വിവാദമായ സാഹചര്യത്തിലാണ് ഏതു മേഖലയിലാണോ ഉദ്യോഗാര്‍ഥികളെ ആവശ്യമുള്ളത് ആ വകുപ്പ് തന്നെ സര്‍ക്കാര്‍തല റിക്രൂട്ടിങ് ഏജന്‍സിയെ നിയമിക്കാന്‍ തീരുമാനിച്ചത്. ഏതു രാജ്യത്തു നിന്നാണോ റിക്രൂട്ട്‌ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ രാജ്യത്തെ സര്‍ക്കാര്‍ ഏജന്‍സികളെയാണ് ഇനി മുതല്‍ സമീപിക്കുക.
ആരോഗ്യം, ശാസ്ത്ര സാങ്കേതികം, ഗാര്‍ഹിക തൊഴിലാളി വിഭാഗം എന്നീ മേഖലകളില്‍ അവര്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് വിഭാഗം തുടങ്ങുകയാണ്. കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി നിയമനത്തിനായി പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്നുകഴിഞ്ഞു. ഈ ബോര്‍ഡ് അതതു രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏജന്‍സികളെയാണ് തൊഴിലാളികളുടെ നിയമനത്തെക്കുറിച്ച് അറിയിക്കുന്നത്.
പുതിയ നിയമം വരുന്നതോടെ സ്വകാര്യ ഏജന്‍സികള്‍ മുഖേന ജോലിക്കു പോയവര്‍ക്ക് മടങ്ങേണ്ടിവരും. ഫ്രീ വിസയില്‍ കുടിയേറിപ്പാര്‍ത്തവരെയും നിയമം പ്രതികൂലമായി ബാധിക്കും. ഫ്രീ വിസയില്‍ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും മറ്റും ഏറെപ്പേര്‍ ചേക്കേറിയത് സൗദി അറേബ്യയിലേക്കാണ്. ഫ്രീ വിസയുമായി ഗള്‍ഫിലേക്കു കടക്കുന്നവരെ മടക്കി അയക്കാന്‍ സൗദി അറേബ്യയിലെ തൊഴില്‍ മന്ത്രാലയം കര്‍ശന നടപടിയെടുത്തിരുന്നു.