ലണ്ടന്‍: രാജ്യത്തേക്കുള്ള കുടിയേറ്റം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ഇതിനായി കുടിയേറ്റ നിയന്ത്രണ നിയമം കൊണ്ടുവരികയും ചെയ്തു. കൂടാതെ രാജ്യത്തുള്ള അന്യരാജ്യക്കാരെ പുറത്താക്കാന്‍ കഴിയും വിധത്തില്‍ വിവിധ നിയമനിര്‍മാണങ്ങളും നടത്തി. മിനിമം ശമ്പളം നിശ്ചയിച്ചു. ഇംഗ്ലിഷ് അറിയണമെന്ന് വ്യവസ്ഥ വച്ചു അങ്ങനെ പോകുന്നു നിയന്ത്രണങ്ങള്‍.
കഴിവുള്ളവരും നിയമപരമായും രാജ്യത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ മേലാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതേസമയം, ആഫ്രിക്ക, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി കുടിയേറുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് കാമറൂണ്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അനുമതിയില്ലാതെ രാജ്യത്ത് കുടിയേറിയവരെ പാര്‍പ്പിക്കാന്‍ നിര്‍മിച്ച ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ നിന്ന് നാടുകടത്തിയവരുടെ എണ്ണം വിരലില്‍ എണ്ണാവുന്നത് മാത്രമാണ്.
മറ്റുള്ളവരെ വിട്ടയയ്ക്കുകയാണ് ചെയ്തത്. ഇവരാകട്ടെ രാജ്യത്ത് സ്വര്യവിഹാരം നടത്തുന്നു. 443 പേരെ നാടുകടത്തിയപ്പോള്‍ കൊടുംകുറ്റാവളികളടക്കം 894 പേരെയാണ് രാജ്യത്ത് ജീവിക്കാന്‍ അവസരമൊരുക്കുന്ന തരത്തില്‍ യാള്‍സ് വുഡിലെ ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്നു മോചിപ്പിച്ചത്. വനിതകളടക്കം 4500 പേരെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരെയും താമസിയാതെ വിട്ടയ്ക്കാനാണ് സാധ്യത. ഇവരെയോരുത്തരേയും പോറ്റുന്നതിനായ് പ്രതിവര്‍ഷം 30,000 പൗണ്ടുവീതം സര്‍ക്കാര്‍ ചെലവിടുകയും ചെയ്തിട്ടുണ്ട്.