ലണ്ടന്‍: യു.കെയില്‍ വീണ്ടും കുടിയേറ്റവും കുടിയേറ്റക്കാരുടെ എണ്ണവും ചര്‍ച്ചാവിഷയമാകുന്നു. കാലാകാലങ്ങളില്‍ അധികാരത്തിലേറുന്ന സര്‍ക്കാരുകള്‍ കുടിയേറ്റ നിയന്ത്രണത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ലെന്നതാണ് വാസ്തവം. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളും ഇതിന് അടിവരയിടുന്നു. വിദേശത്തു ജനിച്ച് യു.കെയിലേക്കു കുടിയേറിയവരുടെ എണ്ണം ചരിത്രത്തിലാദ്യമായി എട്ടുമില്യണ്‍ കടന്നതായാണ് കണക്കുകള്‍ പറയുന്നത്. അതായത് യു.കെയിലുള്ളവരില്‍ എട്ടിലൊരാള്‍ ജòംകൊണ്ട് വിദേശിയാണെന്നു ചുരുക്കം.
ബ്രിട്ടണിലേക്കുള്ള ആകെ കുടിയേറ്റം കഴിഞ്ഞവര്‍ഷം റെക്കോഡിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടണിലേക്കു ചേക്കേറുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാന്‍ അനിവാര്യമായ ത്വരിത നടപടികള്‍ സ്വീകരിക്കുമെന്ന ഡേവിഡ് കാമറൂണിന്റെ 2010 മുതലുള്ള തെരഞ്ഞെടുപ്പു വാഗ്ദാനം പ്രാവര്‍ത്തികമാകുക ബുദ്ധിമുട്ടായിരിക്കുമെന്നതിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട അന്തിമ റിപ്പോര്‍ട്ടനുസരിച്ച് വാര്‍ഷിക നെറ്റ് മൈഗ്രേഷന്‍ കഴിഞ്ഞവര്‍ഷം 318,0000ല്‍ എത്തി. നെറ്റ് മൈഗ്രേഷനില്‍ സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയ 2005 ലേതിനേക്കാള്‍ വെറും രണ്ടായിരംപേരുടെ കുറവുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പു കാലത്ത് ഓരോ തവണയും കുടിയേറ്റ നിയന്ത്രണം പ്രാബല്യത്തില്‍ വരുത്തുമെന്ന വാഗ്ദാനം ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുമെങ്കിലും വിദേശികളെ മുട്ടിയിട്ട് നടക്കാന്‍ കഴിയാത്ത സാഹചര്യമാണ് യു.കെയിലുള്ളതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശ രാജ്യങ്ങളില്‍ ജനിച്ച് യു.കെയിലെത്തിയവരുടെ എണ്ണം എട്ടു മില്യണ്‍ കടന്നതായി സ്ഥിരീകരണമായെങ്കിലും യഥാര്‍ഥ എണ്ണം ഇതിലും കൂടുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഒരു വര്‍ഷം മുമ്പുള്ള കണക്കാണിതെന്നും അതിനുശേഷം എണ്ണത്തില്‍ വലിയതോതില്‍ വര്‍ധനയുണ്ടായെന്നും വിദഗ്ധര്‍ പറയുന്നു.