Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മിനിമം വരുമാന പരിധി (18500 പൗണ്ട്) യു.കെ സുപ്രീം കോടതി ശരിവച്ചു: നിയമത്തിന്റെ വിശദാംശങ്ങള്‍ പോള്‍ ജോണ്‍ (സോളിസിറ്റര്‍) വിലയിരുത്തുന്നു
പോള്‍ ജോണ്‍, സോളിസിറ്റര്‍, ലണ്ടന്‍
യു.കെയില്‍ സ്ഥിര താമസ വിസയുള്ളവര്‍ക്കോ, ബ്രിട്ടീഷ് പൗരത്വമുള്ളവര്‍ക്കോ അവരുടെ dependant spouse നെയും കുട്ടികളെയും കൊണ്ടു വരുന്നതിന് ഹോം ഓഫീസ് നിശ്ചയിച്ച മിനിമം വരുമാന പരിധിയായ 18,500 പൗണ്ട് നിയമ സാധുതയുള്ളതാണെന്ന് സുപ്രീംകോടതി വിധിച്ചു. 2012 ജൂലൈ ഒന്‍പതിനാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ നിയമം നടപ്പാക്കിയത്. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുക, വെല്‍ഫെയര്‍ ബെനിഫിറ്റ്‌സ്, എന്‍.എച്ച്.എസ് വിദ്യാഭ്യാസ രംഗങ്ങളില്‍ വരുന്ന അധികച്ചെലവ് തുടങ്ങിയവ കുറയ്ക്കുക എന്നീ ആശയങ്ങളോടെയാണ് പുതിയ നിമയം സര്‍ക്കാര്‍ നടപ്പാക്കിയത്. ഈ നിമയത്തിന്റെ നിയമ സാധുതയ്‌ക്കെതിരേ ഏഴു പരാതികള്‍ അപ്പീലായി കോടതിയിലെത്തി. ഇതു പരിഗണിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. 2016 ഫെബ്രുവരി 22ന് വാദം കേട്ട കേസില്‍ ഏതാണ്ട് ഒരു വര്‍ഷത്തിനുശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചിട്ടുള്ളത്.
18,500 പൗണ്ട് വരുമാന പരിധിയുള്ള ഒരു കുടുംബത്തിന് വെല്‍ഫെയര്‍ ബെനിഫിറ്റിന് അര്‍ഹതയില്ല. ഈ അടിസ്ഥാനത്തിലാണ് 18,500 പൗണ്ട് മിനിമം വരുമാന പരിധിയായി മൈഗ്രന്റ് അഡൈ്വസറി കമ്മിറ്റി ശിപാര്‍ശ ചെയ്തത്. അതു പൊതു നന്മ ഉദ്ദേശിച്ചുള്ള തീരുമാനമായതിനാല്‍ നിയമപരമായി നിലനില്‍ക്കുന്നതാണെന്ന് കോടതി കണ്ടെത്തി. കൂടാതെ 18,500 പൗണ്ട് എന്ന വരുമാന പരിധിയില്‍ താഴെയുള്ളവരുടെ കേസുകളില്‍ എക്‌സപ്ഷണല്‍ ആയ സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് ഡിസേര്‍ഷ്യനറി വിസ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നു നിയമത്തില്‍ പറയുന്നു. ഇതു വളരെ ചുരുങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രമേ നല്‍കാറുള്ളുവെങ്കിലും ഈ പരിഗണനയ്ക്കുള്ള സാധ്യകളും കോടതി നിരീക്ഷിച്ചു. അതേസമയം, പുതിയ നിയമം കുട്ടികള്‍ക്ക് വേണ്ടത്ര പരിരക്ഷ നല്‍കുന്നില്ലെന്നും കോടതി കണ്ടെത്തി. യുകെയില്‍ മാത്രമുള്ള കുട്ടികളെ മാത്രമല്ല, യുകെക്കു പുറത്തുള്ള കുട്ടികളുടെ പരിരക്ഷയ്ക്ക് സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അതിനാല്‍ ഇതിനനുസൃതമായി വിസ ഗൈഡന്‍സുകളില്‍ വേണ്ട മാറ്റം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഈ കേസുകളില്‍ പ്രധാന ഘടകമായ വരുമാന പരിധി കോടതി ശരി വച്ചെങ്കിലും, ഈ വരുമാന പരിധി മറ്റുള്ള കുടുംബാംഗങ്ങളുടെ സഹായത്തോടെ കൈവരിക്കാവുന്ന രീതിയില്‍ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. നിലവില്‍ സ്‌പോണ്‍സറുടെ വരുമാനം മാത്രമേ പരിഗണിക്കൂ എന്നാണു വ്യവസ്ഥ. എന്നാല്‍, റിലയബിള്‍ ആയിട്ടുള്ള വരുമാന സ്രോതസ്സുകളോ അല്ലെങ്കില്‍ മറ്റു കുടുംബങ്ങളുടെ സാമ്പത്തിക സഹായ ഉറപ്പുകളോ നിലവില്‍ ഹോം ഓഫീസ് സ്വീകരിക്കില്ല. അതു പോലെ തന്നെ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ തൊഴില്‍ സാധ്യതയും പരിഗണനയില്‍ വരില്ല. ഇതു ശരിയല്ലെന്നും നിയമത്തില്‍ ഇതിനു കൂടി ഇടം നല്‍കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി പറഞ്ഞു.
ഇതേ കേസില്‍ത്തന്നെ യു.കെയില്‍ അനധികൃതമായി നില്‍ക്കുന്ന കുടുംബാംഗങ്ങളുടെ കാര്യവും കോടതി പരിഗണിച്ചു. നിലവില്‍ യു.കെയില്‍ വിസ ഇല്ലാതെ നില്‍ക്കുന്നവര്‍ക്കും ബ്രിട്ടീഷ് പൗരന്മാരെ വിവാഹം കഴിച്ചിട്ടുള്ളവര്‍ക്കും വിസ ലഭിക്കണമെങ്കില്‍ യു.കെയുടെ വെളിയില്‍ താമസിക്കുന്നതിന് അവര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നു തെളിയിക്കണം. നിയമത്തിലെ ഈ ചട്ടം നിയമ സാധുതയുള്ളതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് പൗരന് യു.കെയില്‍ അല്ലെങ്കില്‍ യൂറോപ്പില്‍ താമസിക്കുന്നതിന് പൂര്‍ണമായ അര്‍ഹതയുണ്ട്. എന്നാല്‍ യൂറോപ്പിനു പുറത്തു നിന്നുള്ള തന്റെ പങ്കാളിക്കുകൂടി ഈ അവകാശം വേണമെന്നു വാദിക്കാന്‍ അവകാശമില്ലെന്ന് കോടതി കണ്ടെത്തി. യു.കെയ്ക്കു പുറത്തു താമസിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാവുമെന്നുള്ള കേസുകളില്‍ എക്‌സപ്ഷണല്‍ ആയ സാഹചര്യങ്ങളിലും വിസ നല്‍കാന്‍ നിയമമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പുതിയ കോടതിവിധി യുകെയ്ക്കുള്ളില്‍ അനധികൃതമായി നില്‍ക്കുന്ന നിരവധി പങ്കാളികളെ ദോഷകരമായി ബാധിക്കും. ഇങ്ങനെയുള്ള കുടുംബങ്ങളില്‍ ബ്രീട്ടീഷ് പൗരത്വമുള്ള കുട്ടികളുണ്ടെങ്കില്‍ അവരുടെ ഇല്ലീഗല്‍ ആയ അമ്മയ്‌ക്കോ അച്ഛനോ വിസ ലഭിക്കാന്‍ നിലവില്‍ നിയമമുണ്ട്. കുട്ടികള്‍ ഇല്ലാത്തവരെ നിയമം പ്രതികൂലമായി ബാധിക്കും. അവരുടെ പങ്കാളിക്ക് വരുമാനം കുറവാണെങ്കില്‍ യു.കെയ്ക്കു പുറത്ത് പോയി വിസയ്ക്ക് അപേക്ഷ നല്‍കിയാലും വിസ ലഭിക്കാന്‍ സാധ്യത കുറവാണ്. കൂടാതെ ഇമിഗ്രേഷന്‍ നിയമ ലംഘനത്തിന്റെ പേരില്‍ പുറത്തു നിന്നും അപേക്ഷിക്കുന്നവരുടെ അപേക്ഷകള്‍ തള്ളിക്കളയാറുണ്ട്. യു.കെയില്‍ അനധികൃതമായി നിന്ന ശേഷം പുറത്തു പോയി വീണ്ടും വരുന്നതിന് അപേക്ഷ നല്‍കുമ്പോള്‍ നിയമലംഘനം നടത്തിയെന്ന പേരില്‍ അപേക്ഷകള്‍ തള്ളിപ്പോകാനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഈ സാഹചര്യത്തിലുള്ളവരുടെ കേസുകളില്‍ ഭാവിയില്‍ കോടതികള്‍ എന്തു തീരുമാനം എടുക്കുമെന്നു കാത്തിരുന്നു കാണാം. പുതിയ വിസയുടെ പ്രത്യാഘാതമായി യു.കെയില്‍ ബേബി ബൂം ഉണ്ടാകുന്നതിനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല.
(For more information : http://pauljohnandco.co.uk)
 
Other News in this category

 
 




 
Close Window