ലണ്ടന്‍: ഐഡന്റിറ്റി കാര്‍ഡുകള്‍ മോഷ്ടിക്കുന്നതായിരുന്നു അയാളുടെ പ്രധാന ജോലി. സൈഡ് ബിസിനസായി മയക്കുമരുന്ന കച്ചവടം. പക്ഷേ, ഇയാളുടെ ശിക്ഷ വെട്ടുക്കുറയ്ക്കുകയാണ് കോടതി. ഇതുവഴി ഇയാളുടെ നാടുകടത്തല്‍ തടയാമത്രെ. നാടുകടത്തിയാല്‍ കുടുംബജീവിതത്തിനുള്ള മനുഷ്യാവകാശം ലംഘിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍!
രണ്ടു തവണ ഇതിനകം നാടുകടത്തപ്പെട്ടിട്ടുള്ള വിന്‍സന്റ് മില്ലര്‍ എന്നയാളാണു പ്രതി. ജോലി നേടാന്‍ വേണ്ടിയാണ് മറ്റുള്ളവരുടെ ഐഡന്റിറ്റി മോഷ്ടിച്ചിരുന്നത്. ഇപ്രകാരം ഒരു പതിറ്റാണ്ടിലേറെ രാജ്യത്തു തങ്ങുകയും ചെയ്തു. ഇക്കാലയളവില്‍ നിരവധി പേരുടെ ഐഡികള്‍ മോഷ്ടിച്ചിരുന്നു.
ജമൈക്കക്കാരനാണ് പ്രതി. ഇയാളെ നാടുകടത്തുമെന്നു തന്നെയാണ് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍, നാടുകടത്തുന്നത് ഇയാളുടെ മൂന്നു കുട്ടികള്‍ക്കു വേദനാജനകമായിരിക്കുമെന്നു ജഡ്ജി വിധിയെഴുതുകയായിരുന്നു.
തീരുമാനത്തിനെതിരേ കനത്ത പ്രതിഷേധവും ഉയരുന്നുണ്ട്. 12 മാസം ശിക്ഷ നേരിടുന്ന എല്ലാ വിദേശ ക്രിമിനലുകളെയും നാടുകടത്താന്‍ വകുപ്പുണ്ട്. അത് ഒഴിവാക്കുന്നതിനു വേണ്ടി മാത്രം ജഡ്ജി ഇയാളുടെ ശിക്ഷ 11 മാസമായി കുറച്ചുകൊടുക്കുകയായിരുന്നു. |