ലണ്ടന്‍: ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ നാട്ടുകാരായ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നു. വിദേശ വിദ്യാര്‍ഥികളെ കൂടുതലായി പ്രവേശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇവരില്‍ നിന്ന് 20,000 പൗണ്ട് വരെ വാര്‍ഷിക ഫീസ് ഈടാക്കാമെന്നതാണു മെച്ചം. സ്വദേശികളില്‍നിന്ന് പരമാവധി വാങ്ങാന്‍ കഴിയുന്നത് 9000 പൗണ്ട് മാത്രം.
20 എലൈറ്റ് യൂണിവേഴ്‌സിറ്റികള്‍ ഇതിനു തീരുമാനമെടുത്തു കഴിഞ്ഞെന്നാണു സൂചന. ഇതില്‍ തന്നെ ഒമ്പതു യൂണിവേഴ്‌സിറ്റികള്‍ ഇപ്പോഴും യൂറോപ്പിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്കു വേണ്ടി അന്വേഷണം തുടരുന്നു. ആവശ്യമായ വരുമാനം സമ്പാദിക്കാന്‍ ഇതു മാത്രമാണ് മാര്‍ഗമെന്ന് അധികൃതര്‍.
മികച്ച ഗ്രേഡില്‍ പാസാകുന്ന അര ലക്ഷത്തോളം ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ക്കാണ് ഇതുകാരണം തുടര്‍ പഠനത്തിന് അവസരം നിഷേധിക്കപ്പെടുക. സര്‍ക്കാരിന്റെ പുതിയ ഫണ്ടിങ് ചട്ടങ്ങളാണ് ഈ സ്ഥിതിവിശേഷത്തിലേക്കു നയിച്ചിരിക്കുന്നത്. ഇതു പ്രകാരം മൂന്നര ലക്ഷം സ്വദേശി വിദ്യാര്‍ഥികളെ ഒരു വര്‍ഷം പ്രവേശിപ്പിച്ചിരിക്കണമെന്നേയുള്ളൂ. ബാക്കി സീറ്റുകളില്‍ പ്രവേശനം യൂണിവേഴ്‌സിറ്റികളുടെ വിവേചനാധികാരം ഉപയോഗിച്ചാവാം.
വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കര്‍ശന പരിധി നിശ്ചയിച്ചിട്ടുമില്ല. സ്ഥല സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ പരമാവധി തിരുകിക്കയറ്റാനാണ് ശ്രമം നടക്കുന്നത്. പരിധി പേരിനു നിലവിലുണ്ടെങ്കിലും, അധികം വരുന്ന ഓരോ വിദേശ വിദ്യാര്‍ഥിക്കും 3700 പൗണ്ട് ഫൈന്‍ അടച്ചാല്‍ മതിയാകും. അവരില്‍ നിന്നു വാങ്ങുന്ന ഉയര്‍ന്ന ഫീസ് കണക്കിലെടുക്കുമ്പോള്‍ ഫൈന്‍ അടച്ചാലും യൂണിവേഴ്‌സിറ്റികള്‍ക്കു ലാഭം തന്നെ. |