ലണ്ടന്‍: യുകെയില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളില്‍ പത്തില്‍ ഒമ്പതും ലഭിക്കുന്നത് കുടിയേറ്റക്കാര്‍ക്ക്. ഇതെങ്ങനെ സംഭവിക്കുന്നു? നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും എല്ലാ ജോലിയും ചെയ്യാന്‍ തയാറായി യുകെയിലെ ആളുകള്‍ എത്തുന്നില്ലായെന്നതാണ് വാസ്തവം.
ഇതു സബന്ധിച്ചു നടന്ന അന്വേഷണത്തില്‍ മൂന്ന് വ്യത്യസ്ഥ മേഖലകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലണ്ടനില്‍ ഒരു സ്ഥാപനത്തിലേക്ക് ക്ലീനിങ്ങിനും മാഞ്ചെസ്റ്ററിലെ ഒരു റസ്‌റ്റോറന്റിലെ കിച്ചണിലേക്കും ബ്രിജിങ്ടണില്‍ ഒരു സ്ഥാപനത്തില്‍ ഭക്ഷണ വിതരണ ജോലിക്കും ആളെ ക്ഷണിച്ചുകൊണ്ട് അപേക്ഷ നല്‍കി. യുകെയിലെ ജോലികള്‍ മുഴുവന്‍ കുടിയേറ്റക്കാര്‍ കൈക്കലാക്കുന്നു എന്ന ആരോപണം നില നില്‍ക്കുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് ഇതു സംഭവിക്കുന്നു എന്നു മനസിലാക്കാനാണ് ഇങ്ങനെയൊരു ജോലിക്ക് അപേക്ഷ ക്ഷണിച്ചത്.
ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലീനിങ് ജോലിയാണ് വാഗ്ദാനം ചെയ്തത്. മണിക്കൂറിന് 10 പൗണ്ട് പ്രതിഫലവും. 225 അപേക്ഷകള്‍ ഈ ജോലിക്കു ലഭിച്ചു. എന്നാല്‍, ഇതില്‍ 17 എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു ബ്രിട്ടന്‍കാരുടേതായി. ബാക്കി മുഴുവന്‍ കുടിയേറ്റക്കാരുടെ അപേക്ഷകളായിരുന്നു. കിച്ചണിലെ ജോലിക്കായി അപേക്ഷ സമര്‍പ്പിച്ച 46 പേരില്‍ മൂന്നില്‍ രണ്ടും വിദേശത്ത് ജനിച്ചവരാണ്. ഇത്തരത്തില്‍ ഏത് ജോലിക്ക് അപേക്ഷ ക്ഷണിച്ചാലും കുടിയേറ്റക്കാരാണ് ജോലി ചെയ്യാന്‍ തയാറായി മുന്നോട്ടു വരുന്നത്. യുകെയില്‍ നിന്നുള്ള അപേക്ഷകള്‍ പോലും വരളമാണ്. ബ്രിട്ടന്‍കാരുടെ അലസതയാണ് ഇതിനു കാരണമായി ചൂണ്ടികാണിക്കുന്നത്.
എന്നാല്‍, കുടിയേറ്റക്കാര്‍ ഇത്തരം ജോലിയെല്ലാം ചെയ്യാന്‍ തയ്യാറായി മുന്നോട്ടു വരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ജോലി ലഭിച്ചവരില്‍ 50 ശതമാനത്തിലേറെയും കുടിയേറ്റക്കാരാണെന്നാണ് നിഗമനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് യുകെയിലാണ്. എന്നാല്‍, ഇതിന്റെ ഗുണഫലം അനുഭവിക്കുന്നതില്‍ ഭൂരിപക്ഷവും കുടിയേറ്റക്കാരാണെന്നും യുകെ ഫിനാന്‍സ് മിനിസ്റ്റര്‍ ജോര്‍ജ് ഓസ്‌ബോണ്‍ അഭിപ്രായപ്പെടുന്നു. |