തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ പദ്ധതി ഓണക്കാലത്ത് പ്രവര്‍ത്തന സജ്ജമാകുമെന്ന് അദാനി ഗ്രൂപ്പ്. മേയില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ട്രയല്‍ റണ്‍ ആരംഭിക്കും. കണ്ടെയ്നറുകള്‍ കയറ്റിയ വലിയ ബാര്‍ജുകള്‍ എത്തിച്ചായിരിക്കും ആദ്യഘട്ടത്തില്‍ ട്രയല്‍റണ്‍. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളുമായി വാണിജ്യ ഇടപാടുകളെക്കുറിച്ച് അദാനി തുറമുഖ അധികൃതര്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് ഓണസമ്മാനമായി പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ പുതിയ സി.ഇ.ഒ.യായി ചുമതലയേറ്റ പ്രദീപ് ജയരാമന്‍ പറഞ്ഞു. മുന്ദ്ര തുറമുഖത്തിന്റെ ഓപ്പറേഷന്‍സ് മേധാവിയായിരുന്നു പ്രദീപ് ജയരാമന്‍. തുറമുഖത്തിന്റെ നിര്‍ണായകമായ ബ്രേക്ക് വാട്ടറിന്റെ ആകെ നീളം 2959 മീറ്ററാണ്. നിലവില്‍ 2800 മീറ്റര്‍, അതായത് 90 ശതമാനം പൂര്‍ത്തിയിട്ടുണ്ട്. ബെര്‍ത്തിന്റെയും യാര്‍ഡിന്റെയും ആദ്യഘട്ട നിര്‍മാണവും അവസാനഘട്ടത്തിലാണ്. തുറമുഖത്തിന്റെ 800 മീറ്റര്‍ ബര്‍ത്തിലെ 650 മീറ്റര്‍ പണി പൂര്‍ത്തിയായി.
തുറമുഖ നിര്‍മാണത്തിനായി 24 യാര്‍ഡ് ക്രെയിനുകളും എട്ട് ഷിപ് ടു ഷോര്‍ ക്രെയിനുകളുമുള്‍പ്പെടെ ആകെ 32 ക്രെയിനുകളാണ് വേണ്ടത്. ഏപ്രിലില്‍ ഇവ പൂര്‍ണമായും സ്ഥാപിച്ചുകഴിയും. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റര്‍ റോഡ് നിര്‍മാണം പുരോഗമിക്കുകയാണ്. 220 കെ.വി.യുടെയും 33 കെ.വി.യുടെയും രണ്ട് സബ് സ്റ്റേഷനുകളുടെയും നിര്‍മാണം നേരത്തേതന്നെ പൂര്‍ത്തിയായിരുന്നു. കപ്പലില്‍നിന്ന് എത്തുന്ന കണ്ടെയ്നറുകള്‍ ഇറക്കിവെക്കാനായി 3,80,000 ചതുരശ്ര മീറ്റര്‍ കണ്ടെയ്നര്‍ യാര്‍ഡാണ് നിര്‍മിക്കാനുള്ളത്. ഇതില്‍ ആദ്യഘട്ടത്തില്‍ ഒരു ലക്ഷം ചതുരശ്ര മീറ്ററോളം പണി പൂര്‍ത്തിയായി. തുറമുഖത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി എട്ട് കെട്ടിടങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അഗ്നിരക്ഷാ സംവിധാനമുള്‍പ്പെയെുള്ളവയുെട പണി പുരോഗമിക്കുകയാണ്.
സാങ്കേതിക ആവശ്യങ്ങള്‍ക്കായി വേണ്ടുന്ന പൈലറ്റ് കം സര്‍വേ വെസല്‍, മൂറിങ് ലോഞ്ചസ്, നാവിഗേഷനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ ഉടന്‍തന്നെ വിഴിഞ്ഞത്ത് എത്തിക്കും. കപ്പലുകള്‍ക്ക് തുറമുഖത്തേക്കു വഴികാട്ടുന്നതിനായി നാലു ടഗ്ഗുകളും തുറമുഖത്തിനായി എത്തിച്ചിട്ടുണ്ട്. പ്രവര്‍ത്തനസജ്ജമാകുന്നതോടെ അദാനി ഗ്രൂപ്പ് ഇസ്രയേലിലെ ഹൈഫമുതല്‍ കൊളംബോവരെ സൃഷ്ടിക്കുന്ന തുറമുഖ ശൃംഖലയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറും. 2028-ല്‍ രണ്ടും മൂന്നും ഘട്ടം വികസനത്തിനായി 10,000 കോടിയാണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് നിക്ഷേപിക്കുന്നത്. എന്നാല്‍ ഇപ്പോഴും നിര്‍മാണത്തിന് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തുക കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.