ജെറുസലേം: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം തുറന്ന ഏറ്റുമുട്ടലിലേക്ക് കടന്നതായി വ്യക്തമാക്കി ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാന്‍. ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും തൊടുത്തതായാണ് റിപ്പോര്‍ട്ട്. പിന്നാലെ ഇസ്രയേലില്‍ ഉടനീളം ജാഗ്രതാനിര്‍ദേശം നല്‍കി. 1979ലെ ഇസ്ലാമിക വിപ്ലവം മുതലുള്ള ദശാബ്ദങ്ങള്‍ നീണ്ട ശത്രുതയ്ക്കിടയിലും ഇറാന്‍ ആദ്യമായാണ് ഇസ്രയേലിനെതിരെ നേരിട്ട് സൈനിക ആക്രമണം നടത്തുന്നത്. ഇറാന്‍ നിരവധി ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടതായി ഇസ്രയേല്‍ സൈനിക വക്താവ് സ്ഥിരീകരിച്ചു. ഇവയില്‍ ഭൂരിഭാഗവും അതിര്‍ത്തിക്ക് പുറത്തുവച്ച് തടഞ്ഞതായും ഇസ്രയേല്‍ അവകാശപ്പെട്ടു. വ്യോമാതിര്‍ത്തിക്ക് പുറത്ത് മാത്രം യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് 10 ക്രൂയിസ് മിസൈലുകള്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആക്രമണത്തില്‍ ഒരു പത്തുവയസുള്ള പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരു മിസൈല്‍ ഇസ്രയേലിലെ സൈനിക താവളത്തില്‍ പതിച്ചതായും സൈനിക വക്താവ് അറിയിച്ചു. ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. മേഖലയില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാനും ഇറാഖും ലെബനനും വ്യോമമേഖല അടച്ചു. ഏത് ആക്രമണവും നേരിടാന്‍ തയ്യാറെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു. ഏപ്രില്‍ ഒന്നിന് സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കോണ്‍സുലര്‍ കെട്ടിടത്തിനുള്ളില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ കൊല്ലപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഇറാന്റെ ആരോപണം.