ലണ്ടന്‍: യുകെയില്‍ ഗവേഷണം നടത്തിയിരുന്ന ചൈനീസ് വിദ്യാര്‍ഥി പീഡന കേസില്‍ അറസ്റ്റില്‍. ലഹരി നല്‍കിയ ശേഷം 10 സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് അസുന്‍ഹോ സുവി (28) അറസ്റ്റിലായത്. 60 ലേറെ സ്ത്രീകളെ അസുന്‍ഹോ പീഡിപ്പിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ സ്വയം പകര്‍ത്തി സൂക്ഷിച്ചിരുന്നു. നിലവില്‍ 2019 നും 2023നും ഇടയില്‍ ലണ്ടനില്‍ 3 യുവതികളെയും ചൈനയില്‍ 7 പേരെയും ഇയാള്‍ പീഡിപ്പിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ പ്രതി ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയായിരുന്നു. പ്രതിക്കെതിരെ 11 കുറ്റം തെളിഞ്ഞിട്ടുണ്ട്. രണ്ടു കേസുകളില്‍ ഒരാള്‍ തന്നെയാണ് ഇര. ഒളിക്യാമറ വച്ചാണ് പ്രതി പീഡന ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. പ്രതിയുടെ കയ്യില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലെ പല ഇരകളെയും പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതുവരെ പത്തില്‍ രണ്ട് പേരെ മാത്രമാണ് വിചാരണയുടെ ഭാഗമായി കണ്ടെത്താന്‍ സാധിച്ചത്. വിചാരണയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ഒരു സ്ത്രീ നവംബര്‍ 2023ല്‍ പീഡനത്തിന് പരാതി നല്‍കിയതോടെയാണ് ഉദ്യോഗസ്ഥര്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചത്. കേസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചതിനുശേഷം മറ്റൊരു സ്ത്രീ അടുത്തിടെ പൊലീസുമായി ബന്ധപ്പെട്ടു.
2021 സെപ്റ്റംബറില്‍ പശ്ചിമ ലണ്ടനിലെ ചൈനാടൗണില്‍ ഒരു ബാറില്‍ വെച്ച് സുവില്‍ നിന്ന് പാനീയം കഴിച്ച ശേഷം ബോധം നഷ്ടപ്പെട്ടതായും പിന്നീട് തെരുവില്‍ ഛര്‍ദ്ദിച്ചതായും അതിനുശേഷം ബാങ്ക് കാര്‍ഡുകള്‍ നഷ്ടമായതായും ഇരയായ ഒരു സ്ത്രീ കോടതിയില്‍ മൊഴി നല്‍കി. 2023 മെയ് 18ന് പ്രതി തന്റെ ഫ്‌ലാറ്റില്‍ ഒരുക്കിയ പാര്‍ട്ടിക്ക് ശേഷം മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചു. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്ന തന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സുഹൃത്തിനെ വിളിച്ചപേക്ഷിച്ചെങ്കിലും സുവി തടഞ്ഞു. പിന്നീട് ഫ്‌ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചതായി സ്ത്രീ വെളിപ്പെടുത്തി. സൗത്ത് ഈസ്റ്റ് ലണ്ടനിലെ സുവിന്റെ ഫ്‌ലാറ്റില്‍ പോലീസ് റെയ്ഡ് നടത്തിയപ്പോള്‍ ലഹരി വസ്തുക്കളും ഒളിക്യാമറകളും കണ്ടെത്തി. പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകളെ ബോധമില്ലാതെ കാണുന്നത് തനിക്കിഷ്ടമാണെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു. പൊലീസ് 1,277 വിഡിയോകളിലായി 700,000ല്‍ പരം ഫയലുകള്‍ പരിശോധിച്ചു. പ്രതിയുടെ വാര്‍ഡ്രോബില്‍ നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങളും പൊലീസ് കണ്ടെത്തി.