ലണ്ടന്‍: ബ്രിട്ടനിലെ എന്‍.എച്ച്.എസ്. ആരോഗ്യ സേവനങ്ങള്‍ പ്രധാന പ്രകടന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പരാജയപ്പെടുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. എ.എന്‍ഡ്.ഇ, കാന്‍സര്‍ ചികിത്സ, മറ്റ് ആശുപത്രി സേവനങ്ങള്‍ എന്നിവയില്‍ നീണ്ട കാത്തിരിപ്പ് തുടരുന്നതോടെ രോഗികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരികയാണ്. രോഗികള്‍ക്ക് 18 ആഴ്ചയ്ക്കുള്ളില്‍ ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തില്‍ വലിയ വീഴ്ച തുടരുകയാണ്. 2026 ജനുവരിയില്‍ 61.5% പേര്‍ക്ക് മാത്രമാണ് സമയത്ത് ചികിത്സ ലഭിച്ചത്. 2029 ഓടെ 92% ലക്ഷ്യത്തിലേക്കെത്തുക വലിയ വെല്ലുവിളിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാകുന്നില്ലെന്നതാണ് വസ്തുത. 150 ട്രസ്റ്റുകളില്‍ 52 എണ്ണം മാത്രം 65% ലക്ഷ്യം കൈവരിച്ചപ്പോള്‍, 112 ട്രസ്റ്റുകള്‍ (70%) ആവശ്യമായ രീതിയില്‍ മെച്ചപ്പെടുത്താന്‍ പരാജയപ്പെട്ടു. 44 ട്രസ്റ്റുകളില്‍ സ്ഥിതി കൂടുതല്‍ മോശമായി. ബജറ്റ് കുറവും രോഗികളുടെ വര്‍ധിച്ചുവരുന്ന ആവശ്യവും ആശുപത്രി സേവനങ്ങളെ ബാധിക്കുന്നു. എ.എന്‍ഡ്.ഇയും ആംബുലന്‍സ് സേവനവും രോഗികള്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്. അടിയന്തര ചികിത്സ വേണ്ടിടത്ത് നാല് മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കണമെന്ന ലക്ഷ്യം ഫെബ്രുവരിയില്‍ 74.1% പേര്‍ക്ക് മാത്രമാണ് കൈവരിച്ചത്. അത് പോലെ, അടിയന്തര 999 കോളുകളില്‍ ഉള്‍പ്പെടുന്ന സ്‌ട്രോക്ക്, ഹൃദയാഘാതം പോലുള്ള കേസുകളില്‍ 30 മിനിറ്റ് പ്രതികരണ സമയം എന്ന ലക്ഷ്യവും കൈവരിച്ചിട്ടില്ല. പ്രകടനം മെച്ചപ്പെടുത്താന്‍ £120 മില്യണ്‍ അധിക ഫണ്ട് അനുവദിച്ചിട്ടും പുരോഗതി ഉണ്ടായിട്ടില്ല.