ലണ്ടന്‍: 15 വര്‍ഷത്തെ സാമ്പത്തിക സ്തംഭനാവസ്ഥ ബ്രിട്ടന്റെ ചില ഭാഗങ്ങളെ വളരെയധികം ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ബ്രിട്ടന്‍ റാങ്ക് ചെയ്യപ്പെട്ടിട്ടും,രാജ്യത്തെ സമ്പന്നരും ദരിദ്രരുമുള്ള പ്രദേശങ്ങള്‍ തമ്മിലുള്ള വിടവ് കൂടുതല്‍ വര്‍ദ്ധിച്ചുവരുകയാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചാണ് ഇതു സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പൗരന്മാര്‍ നികുതി അടയ്ക്കുന്നതിനുള്ള പരിധി വര്‍ദ്ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ബ്രിട്ടന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള തന്റെ പദ്ധതികളും സാമ്പത്തിക പ്രവചനവും ബ്രിട്ടന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 2024 ലെ മൂന്നാം പാദത്തില്‍ പൂജ്യം ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ബ്രിട്ടന്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് പുതിയ ലേബര്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണ്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയും ഉല്‍പ്പാദനക്ഷമതയും മറ്റ് പല രാജ്യങ്ങളേക്കാളും പിന്നിലാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 15 വര്‍ഷമായി യഥാര്‍ത്ഥ വരുമാന വളര്‍ച്ചയിലെ സ്തംഭനാവസ്ഥ ബ്രിട്ടണിലെ ജീവിത നിലവാരം ഇടിയാനും ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം ആയിരക്കണക്കിന് പൗണ്ട് നഷ്ടമാകാനും കാരണമായി. ദുര്‍ബലമായ ഉല്‍പ്പാദനക്ഷമത വളര്‍ച്ചയാണ് ഇതിന് കാരണം. 2010-കളില്‍ ശക്തമായ ഉല്‍പ്പാദനക്ഷമത വളര്‍ച്ച കൈവരിച്ച രാജ്യങ്ങളിലാണ് ഏറ്റവും ശക്തമായ വേതന വളര്‍ച്ച ഉണ്ടായത്'' എന്നും റിപ്പോര്‍ട്ട് അവരുടെ പഠനത്തില്‍ അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, ബര്‍മിംഗ്ഹാമിന്റെ ചില ഭാഗങ്ങളിലും ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും ജീവിത നിലവാരം സ്ലൊവേനിയയിലെയും ലിത്വാനിയയിലെയും ഏറ്റവും ദരിദ്രമായ ഭാഗങ്ങളെക്കാള്‍ മോശമാണ്. സ്ലൊവേനിയയിലെ സാധാരണക്കാരുടെ ജീവിത നിലവാരം ഇപ്പോള്‍ ശരാശരി ബ്രിട്ടീഷ് പൗരന്മാര്‍ക്ക് തുല്യമാണെന്ന് തിങ്ക് ടാങ്ക് പറഞ്ഞു. 2008 മുതല്‍ ബ്രിട്ടനിലെ വേതന സ്തംഭനത്തിന്റെ പകുതിയും മന്ദഗതിയിലുള്ള ഉല്‍പ്പാദനക്ഷമത വളര്‍ച്ച മൂലമാണെന്ന് റിസര്‍ച്ച് കണ്ടെത്തി. ബ്രിട്ടനിലെ ഏറ്റവും ദരിദ്രരായ 10 ശതമാനം പേര്‍ക്ക് സ്ലൊവേനിയയിലെയും മാള്‍ട്ടയിലെയും ആളുകളെക്കാള്‍ പണത്തിന്റെ കാര്യത്തില്‍ മെച്ചപ്പെട്ട അവസ്ഥ ഉണ്ടാകാമെങ്കിലും, ബ്രിട്ടന്റെ ഉയര്‍ന്ന ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോള്‍ അവര്‍ പിന്നോട്ട് തന്നെ പോയെന്നാണ് റിസര്‍ച്ച് വ്യക്തമാക്കുന്നത്. 2019 മുതല്‍ ബ്രിട്ടീഷുകാരുടെ ശരാശരി യഥാര്‍ത്ഥ വരുമാനം മൂന്ന് ശതമാനത്തില്‍ താഴെയാണ്. 2007 മുതല്‍ ആ കണക്ക് വെറും 6.6 ശതമാനമായിരുന്നു. അതേസമയം, 2000 നും 2007 നും ഇടയില്‍ യഥാര്‍ത്ഥ വരുമാനം ഏകദേശം 20 ശതമാനം വരെയുണ്ടായിരുന്നു. ബ്രിട്ടനി ലെ വളര്‍ച്ചയും വേതനവും അമേരിയ്‌ക്കൊപ്പം എത്താന്‍ ശരാശരി ബ്രിട്ടീഷ് തൊഴിലാളിക്ക് പ്രതിവര്‍ഷം 4,000 പൗണ്ട് വേണമെന്ന് റിപ്പോര്‍ട്ടിലെ സാമ്പത്തിക വിദഗ്ധന്‍ മാക്‌സ് മോസ്ലി പറഞ്ഞു. britainനമ്മുടെ രാജ്യത്തെ ഏറ്റവും ദരിദ്രരായ ആളുകളുടെ അവസ്ഥ, ഒരുകാലത്ത് സമ്പന്നരല്ലെന്ന് കണക്കാക്കപ്പെട്ടിരുന്ന രാജ്യങ്ങളേക്കാള്‍ മോശമാണ് എന്നത് രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മാതൃകയ്ക്ക് നേരെയുള്ള കടുത്ത കുറ്റാരോപണമാണ്. അമേരിക്കയുമായി നേരിട്ട് താരതമ്യപ്പെടുത്തുമ്പോള്‍ ബ്രിട്ടന്‍ വളരെ പിന്നിലാണെന്നും മോസ്ലി പറഞ്ഞു. ബ്രിട്ടണെക്കാള്‍ ഏകദേശം 40 ശതമാനം സമ്പന്നമാണ് അമേരിക്ക ഇപ്പോള്‍ എന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (IF) ഡാറ്റ ഉദ്ധരിച്ച് ഐന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടന്റെ പിറകെ തന്നെ പോളണ്ടുമുണ്ട്. 2010-ല്‍ പോളണ്ടിലെ ശരാശരി വ്യക്തിയുടെ സമ്പത്തിന്റെ 177 ശതമാനവും ശരാശരി ബ്രിട്ടീഷുകാരന്റെ കൈയിലായിരുന്നു. 2024 ല്‍ ആ കണക്ക് 121 ശതമാനമായി കുറഞ്ഞു. അതേസമയം, പോളിഷ് സമ്പദ്വ്യവസ്ഥ ആ അടുത്തായി മെച്ചപ്പെടുന്നുണ്ട്. കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ 12 വര്‍ഷങ്ങളിലും ബ്രിട്ടനിലെ ക്ഷേമ പേയ്മെന്റുകളുടെ മൂല്യം ഗാര്‍ഹിക അവശ്യവസ്തുക്കളുടെ വിലയേക്കാള്‍ താഴെയായിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ശരാശരി വേതനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രിട്ടനിലെ കര്‍ശനമായ ക്ഷേമ നിയമങ്ങള്‍ ആ അവസ്ഥയ്ക്കുള്ള ഒരു കാരണമാണ്. ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം അധിക ക്ഷേമ ആനുകൂല്യങ്ങള്‍ക്കായി ബ്രിട്ടനില്‍ രണ്ട് കുട്ടികള്‍ എന്ന പരിധി നീക്കം ചെയുക എന്നതാണെന്ന് തിങ്ക് ടാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂല്യവര്‍ധിത നികുതി നിരക്കുകള്‍ കുറയ്ക്കുന്നത് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നും, അവര്‍ അവരുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് അവശ്യവസ്തുക്കള്‍ക്കായി ചെലവഴിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നമ്മള്‍ റെക്കോര്‍ഡ് നികുതി നിരക്കുകള്‍ അടയ്ക്കുന്നുവെന്നും, വായ്പയെടുക്കല്‍ ബജറ്റ് കമ്മിയേക്കാള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നുവെന്നും ഐന്യൂസില്‍ മാര്‍ക്ക് വാലസ് എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നു. നമ്മുടെ രാജ്യം കരുതുന്ന അത്ര സമ്പന്നമല്ല എന്നും വാലസ് പറയുന്നു. സമ്പത്തിന്റെ അഭാവം ഗുരുതരമായ ഒരു പ്രശ്‌നമാണ്. അത് നമ്മളെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നു. പ്രതിരോധ ഭീഷണികള്‍ അല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം പോലുള്ള പുതിയ വെല്ലുവിളികളെ മറികടക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ അത് ദുര്‍ബലപ്പെടുത്തുന്നു. കൂടാതെ അത് രാജ്യത്തിന്റെ പല ഓപ്ഷനുകളെയും പരിമിതപ്പെടുത്തുന്നു.
അതേസമയം,കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ബ്രിട്ടന്‍ തെറ്റായ നയങ്ങളാണ് പിന്തുടരുന്നതെന്ന് എന്നാണ് ദി ഗാര്‍ഡിയനിലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തിന്റെ പൊതു ആസ്തികള്‍ വിറ്റഴിക്കുകയും, സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്‍കാനുള്ള രാജ്യത്തിന്റെ ശേഷിയെ ഇല്ലാതാക്കുകയും, പൊതു ഗതാഗതം, ജല-വൈദ്യുത ശൃംഖലകള്‍, എന്നിവയെ സ്വകാര്യ വത്കരിച്ച്, രാജ്യത്തിന്റെ നടത്തിപ്പിന് ആവശ്യമായ സാങ്കേതിക സേവനങ്ങള്‍, പൊതു സേവനങ്ങള്‍ എന്നിവ പോലും വിദേശ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ കടമെടുക്കുകയാണ് എന്ന് ലേഖനം ചൂണ്ടിക്കാട്ടി. സാമ്പത്തിക വികസനത്തിനായുള്ള യാഥാസ്ഥിതിക സമീപനത്തിന്റെ ഏറ്റവും അപകടകരമായ വശം, അസമത്വവും മനഃപൂര്‍വമായ അവഗണനയുമാണെന്ന് പറയാം. ഈ സാമ്പത്തിക നയങ്ങള്‍ പിന്തുടര്‍ന്ന രാജ്യങ്ങള്‍ കൂടുതല്‍ അസമത്വമുള്ളവരായിത്തീര്‍ന്നു എന്നു മാത്രമല്ല, പരസ്പര നേട്ടത്തിനായി നിയമങ്ങള്‍ കൂടുതല്‍ കൃത്രിമമാക്കാന്‍ രാഷ്ട്രീയ, സാമ്പത്തിക ഉന്നതര്‍ക്കിടയില്‍ സജീവമായ ഗൂഢാലോചനയും ഉണ്ടായിരുന്നു,'' എന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതിയ സര്‍ക്കാര്‍ ശരിയായ പാഠങ്ങള്‍ പഠിച്ചതായി തോന്നുമെങ്കിലും, ഒരു പുതിയ തന്ത്രം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാല്‍പ്പത് വര്‍ഷത്തെ ഉദാരവല്‍ക്കരണം അതിനാവശ്യമാണെന്ന് ഓര്‍മപ്പെടുത്തിയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. ഒരിക്കല്‍ തലയുയര്‍ത്തിപിടിച്ച് നിന്നിരുന്ന ഒരു രാജ്യം ഇത്തരത്തില്‍ കുത്തനെ കൂപ്പ് കുത്തുന്ന സാഹചര്യമുണ്ടാകുന്നത് ആ രാജ്യത്തിന്റെ ഭരണ വ്യവസ്ഥയുടെ കാര്യക്ഷമതയെ ആണ് വെളിച്ചത്ത് കൊണ്ടുവരുന്നത്. ഇത്തരത്തില്‍ അരക്ഷിതാവസ്ഥകള്‍ ഉടലെടുത്തിട്ടും റഷ്യ യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് യുക്രെയ്‌നെ രക്ഷിക്കാന്‍ പോകാന്‍ കാണിക്കുന്ന താല്‍പര്യം ബ്രിട്ടന്‍ സ്വന്തം രാജ്യത്ത് കാണിച്ചാല്‍ ഈ അവസ്ഥയില്‍ നിന്നൊരു പക്ഷെ രാജ്യത്തെ രക്ഷിക്കാനാകും