ഡബ്ലിന്‍: മുന്‍ ഇസ്രായേല്‍ സൈനികനായ വ്യവസായിയെയും സഹപ്രവര്‍ത്തകനെയും അവഹേളിച്ച് ഐറിഷ് വനിതകള്‍. ഇസ്രായേല്‍ പൗരനായ തമിര്‍ ഓഹ്യോന്‍ എന്നയാളെയും സഹപ്രവര്‍ത്തകനെയുമാണ് ഡബ്ലിനിലെ ഒരു ഹോട്ടല്‍ ബാറില്‍ രണ്ട് യുവതികള്‍ നേരിട്ടത്. 'സയണിസ്റ്റുകള്‍ക്ക് അയര്‍ലാന്റിലേക്ക് സ്വാഗതമില്ല' എന്നു പറഞ്ഞ് നടുവിരല്‍ ഉയര്‍ത്തി അധിക്ഷേപിച്ചതിനൊപ്പം യുവതികളിലൊരാള്‍ ഇവര്‍ക്കു നേരെ തുപ്പുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഓഹ്യോന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തന്റെ പരാതി കാര്യമായെടുക്കാന്‍ ഐറിഷ് പൊലീസ് തയാറായില്ലെന്നും ഇനിയൊരിക്കലും അയര്‍ലാന്റില്‍ കാല്‍ കുത്തില്ലെന്നും ഓഹ്യോന്‍ കുറിച്ചു.
'എന്റെ ഹൃദയം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഇതാണ് 2025-ലെ അയര്‍ലാന്‍ഡ്. ഡബ്ലിനിലേക്കുള്ള എന്റെ ബിസിനസ് യാത്രയ്ക്കിടെ, ഞാനും എന്റെ സഹപ്രവര്‍ത്തകനും ഇസ്രായേലികള്‍ ആയതുകൊണ്ടു മാത്രം സംഘടിതരായ ഒരുപറ്റം പെണ്‍കുട്ടികളുടെ ആക്രമണത്തിന് ഇരയായി. ഞാന്‍ വീഡിയോ ചിത്രീകരിക്കുന്നതിന് മുമ്പ്, ഒരു പെണ്‍കുട്ടി എന്റെ മുഖത്തിന് നേര്‍ക്ക് ക്യാമറയുമായി വന്ന് എന്റെ പേര് പറഞ്ഞ് ഡബ്ലിനിലെ എന്റെ താമസത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും (ഞാന്‍ മാറിയ ഹോട്ടലുകളും എന്റെ വരവിന്റെ ഉദ്ദേശ്യവും ഉള്‍പ്പെടെ) പറഞ്ഞു. ഇത് മിനുട്ടുകളോളം നീണ്ടുനിന്നു. ചുറ്റുമുള്ള ആരും ഇടപെട്ടില്ല. അതിനാല്‍, പൊലീസിന് തെളിവ് നല്‍കുന്നതിനായി എനിക്ക് അവരെ ചിത്രീകരിക്കേണ്ടി വന്നു. നിര്‍ഭാഗ്യവശാല്‍, സംഭവം നടന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് ഹോട്ടലില്‍ എത്തിയത്, അവര്‍ ഈ വിഷയത്തില്‍ യാതൊരു താല്‍പര്യവും കാണിച്ചില്ല.
ഇത് വ്യക്തമായ ഭീകരപ്രവര്‍ത്തനമായിരുന്നു. എല്ലാവരും മൗനം പാലിച്ചു. എനിക്ക് ആ രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഹോട്ടല്‍ മുറിയില്‍ അടച്ചിരുന്ന ഞാന്‍ അടുത്ത ദിവസം മറ്റൊരു ഹോട്ടലിലേക്ക് മാറി. ഞാന്‍ ഇനി ഒരിക്കലും അയര്‍ലണ്ടില്‍ കാലുകുത്തില്ല.' - വീഡിയോ ദൃശ്യത്തോടൊപ്പം തമിര്‍ ഓഹ്യോന്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി്. ഡബ്ലിനിലെ ഡണ്‍ ലവോഗെയറിലുള്ള ഹാര്‍ഡിസ് ബാറിലാണ് സംഭവം അരങ്ങേറിയതെന്നും ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരായ സെയ്ന ഇസ്മായില്‍, ലെന സീല്‍ എന്നിവരാണ് ഇസ്രായേല്‍ പൗരന്മാരെ അധിക്ഷേപിച്ചതെന്നും ദി ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ സൈനികനാണെന്ന് അറിയാവുന്നതിനാലാണ് തമിര്‍ ഓഹ്യോനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്നും ഇയാള്‍ വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ സിറ്റിയില്‍ ഉണ്ടായിരുന്നുവെന്നും ലെന സീല്‍ പ്രസ്താവനയില്‍ പറഞ്ഞു. 'അധിനിവേശ സൈനികരോ സയണിസത്തിന്റെ ഏജന്റുമാരോ അയര്‍ലാന്റില്‍ വരേണ്ടതില്ല. അവരെ തുറന്നു കാണിക്കേണ്ടതിന്റെയും കിട്ടുന്ന അവസരങ്ങളില്‍ നേരിടേണ്ടതിന്റെയും ചുമതല ഞങ്ങള്‍ക്കുണ്ട്.' അവര്‍ വ്യക്തമാക്കി.