Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
UK Special
  Add your Comment comment
ഇറാന്‍ യുദ്ധത്തിന്റെ ആഘാതം; ബ്രിട്ടനില്‍ പലിശനിരക്ക് വീണ്ടും ഉയരാന്‍ സാധ്യത, വീട്ടുടമകള്‍ക്ക് തിരിച്ചടി
reporter

ലണ്ടന്‍: ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണ, ഗ്യാസ് വിലകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ വീട്ടുടമകള്‍ക്ക് ആശങ്ക വര്‍ധിപ്പിച്ച് പലിശനിരക്ക് വീണ്ടും ഉയരാന്‍ സാധ്യത. അടുത്ത വേനല്‍ക്കാലത്തിനുള്ളില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നാല് തവണയെങ്കിലും പലിശനിരക്ക് വര്‍ധിപ്പിച്ചേക്കാമെന്നാണ് സാമ്പത്തിക വിപണികളിലെ പുതിയ വിലയിരുത്തല്‍. ഇത് സംഭവിച്ചാല്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് ഗണ്യമായി വര്‍ധിക്കും. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള എണ്ണ, പ്രകൃതിവാതക വിലകളില്‍ ഉണ്ടായ വര്‍ധന ബ്രിട്ടനിലെ എനര്‍ജി ബില്ലുകളിലും പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. എനര്‍ജി സ്റ്റോക്കുകളില്‍ കുറവുണ്ടാകുന്നതും ശൈത്യകാലത്ത് ആവശ്യകത ഉയരുന്നതും കുടുംബ ബജറ്റിന് കൂടുതല്‍ സമ്മര്‍ദം സൃഷ്ടിച്ചേക്കും.

വര്‍ധിച്ചുവരുന്ന ഊര്‍ജവിലകള്‍ പണപ്പെരുപ്പം വീണ്ടും ഉയര്‍ത്താനുള്ള സാധ്യതയുള്ളതിനാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ഇത് അവഗണിക്കാന്‍ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പലിശനിരക്ക് വീണ്ടും ഉയര്‍ത്തേണ്ട സാഹചര്യം രൂപപ്പെടാമെന്നും വിലയിരുത്തപ്പെടുന്നു. അടുത്ത വര്‍ഷത്തെ വേനല്‍ക്കാലം വരെയുള്ള കാലയളവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നാല് ഘട്ടങ്ങളിലായി പലിശനിരക്ക് ഉയര്‍ത്തുമെന്നാണ് ഫിനാന്‍ഷ്യല്‍ ട്രേഡര്‍മാരുടെ കണക്കുകൂട്ടല്‍. അങ്ങനെ സംഭവിച്ചാല്‍ നിലവിലെ 3.75 ശതമാനത്തില്‍ നിന്ന് അടുത്ത ജൂലൈയോടെ അടിസ്ഥാന പലിശനിരക്ക് 4.75 ശതമാനത്തിലെത്താന്‍ സാധ്യതയുണ്ട്. ഇത് പ്രത്യേകിച്ച് പുതിയ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരെയും നിലവിലെ ഫിക്‌സഡ് റേറ്റ് കരാറുകളുടെ കാലാവധി അവസാനിക്കുന്നവരെയും കാര്യമായി ബാധിക്കും. ജീവിതച്ചെലവ് വര്‍ധനയും ഉയര്‍ന്ന എനര്‍ജി ബില്ലുകളും കാരണം ഇതിനകം തന്നെ സാമ്പത്തിക സമ്മര്‍ദത്തിലായ കുടുംബങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വര്‍ധിക്കുന്നത് ഇരട്ടപ്രഹരമാകുമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ ബ്രിട്ടനിലെ പ്രമുഖ വായ്പാദാതാക്കളായ എച്ച്എസ്ബിസി, ഹാലിഫാക്‌സ്, ലോയ്ഡ്‌സ്, നേഷന്‍വൈഡ്, സാന്റാന്‍ഡര്‍ തുടങ്ങിയ ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 5.67 ശതമാനവും അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് നിരക്ക് 5.72 ശതമാനവും വരെ എത്തിയതായാണ് വിപണിയിലെ കണക്കുകള്‍. എനര്‍ജി വില വര്‍ധനയും പലിശനിരക്ക് ഉയരാനുള്ള സാധ്യതയും ഒരുമിച്ച് വന്നാല്‍ ബ്രിട്ടനിലെ വീട്ടുടമകള്‍ക്കും സാധാരണ കുടുംബങ്ങള്‍ക്കും അടുത്ത മാസങ്ങളില്‍ സാമ്പത്തിക സമ്മര്‍ദം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയാണ് ശക്തമാകുന്നത്.

 
Other News in this category

 
 




 
Close Window