രാജ്യത്തെ മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് സ്വയംതൊഴിലുകാര്‍ക്ക് കനത്ത പ്രഹരം നല്‍കി ചാന്‍സലര്‍ ഫിലിപ് ഹാമണ്ട് ബജറ്റില്‍ പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് ടാക്സ് വര്‍ധന പിന്‍വലിച്ചു. ടാക്സ് വര്‍ധനക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.
അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷത്തേക്ക് നാഷണല്‍ ഇന്‍ഷുറന്‍സും ആദായ നികുതിയും മൂല്യവര്‍ധിത നികുതിയും വര്‍ധിപ്പിക്കില്ലെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടന പത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനം. ഇതു മറികടന്ന് ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ചത് വാഗ്ദാനലംഘനമാണെന്ന് പ്രതിപക്ഷവും ഭരണകക്ഷി എംപിമാരും വിമര്‍ശനമുന്നയിച്ചിരുന്നു. ഒരു മന്ത്രിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ടാക്സ് വര്‍ധനയ്ക്കെതിരെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
ലേബര്‍ നേതാവ് ജെറമി കോര്‍ബിനും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ടിം ഫാരനും നികുതി വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നിലപാടുമാറ്റം. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരും പ്രധാനമന്ത്രിയും ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി നിര്‍ദേശം പിന്‍വലിക്കുന്നതായി ധനകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്ട് പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയില്‍നിന്നും പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം വ്യക്തമാക്കി. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ഓട്ടം വരെ മാറ്റിവെക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേ നേരത്തെ പറഞ്ഞിരുന്നു.
സ്വയംതൊഴിലുകാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് ടാക്സ് നിലവിലുള്ള ഒമ്പതു ശതമാനത്തില്‍നിന്നും പത്തായാണ് കൂട്ടാന്‍ തീരുമാനിച്ചത്. 2018 മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു. മാത്രമല്ല, 2019ല്‍ ടാക്സ് 11 ശതമാനമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. സാധാരണ ജോലിക്കാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് ടാക്സ് നിലവില്‍ 43,000 പൗണ്ട് വരെ 12 ശതമാനമാണ്. ഈ അന്തരം ഒഴിവാക്കാനാണ് സ്വന്തമായി ജോലിചെയ്യുന്നവരുടെ ടാക്സ് കൂട്ടാന്‍ തീരുമാനിച്ചതെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. |