ലണ്ടന്‍: ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടികളെ ബ്രിട്ടനിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാനുള്ള പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ 300 കുട്ടികളെയാണ് ഇത്തരത്തില്‍ ബ്രിട്ടനില്‍ എത്തിക്കുന്നത്. മാതാപിതാക്കളില്‍ ഒരാളോടൊപ്പം ഇവരെ ബ്രിട്ടനിലെത്തിച്ച് ചികിത്സിക്കുന്നതാണ് പദ്ധതി. ഇവര്‍ക്ക് ബ്രിട്ടനിലേക്ക് യാത്രചെയ്യാനും പിന്നീട് ഇവിടെ ചികിത്സാര്‍ഥം താമസിക്കാനുമുള്ള ബയോമെട്രിക് രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഹോം ഓഫിസ് നേരിട്ട് ഇടപെട്ട് ഉറപ്പുവരുത്തും.
പ്യൂര്‍ ഹോപ്' എന്ന പേരില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതിനോടകംതന്നെ ചില കുട്ടികള്‍ ബ്രിട്ടനില്‍ എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ എത്രയും വേഗം കൂടുതല്‍ കുഞ്ഞുങ്ങളെ ചികിത്സയ്ക്കായി എത്തിക്കും. യൂണിസെഫിന്റെ കണക്കനുസരിച്ച് ഗാസയില്‍ 2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തിനുശേഷം ഇതിനോടകം അമ്പതിനായിരത്തോളം കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്. പരുക്കേറ്റ കുട്ടികള്‍ക്ക് മെഡിക്കല്‍ വീസയും യാത്രാസൗകര്യങ്ങളും വേഗത്തില്‍ ഉറപ്പുവരുത്തി ഈ ചികിത്സാപദ്ധതി ഊര്‍ജിതമാക്കുമെന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ കഴിഞ്ഞദിവസം വ്യക്തമാക്കി. കിന്‍ഡര്‍ റിലീഫ് എന്ന എന്‍ജിഒയുടെ സഹകരണത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്.