ലങ്കാഷെര്‍: യുകെയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മലയാളി യുവതിയുടെ അഞ്ച് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ പ്രതിക്ക് 13 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കെയര്‍ ഹോമില്‍ രാത്രി ഷിഫ്റ്റില്‍ ജോലിയില്‍ കയറാനായി കാല്‍നട യാത്രക്കാര്‍ക്കുള്ള പാതയിലൂടെ നടന്നുപോവുകയായിരുന്ന രഞ്ജു ജോസഫിന് (31) ആണ് അമിത വേഗത്തില്‍ ആഷിര്‍ ഷാഹിദ് (20) ഓടിച്ച വാഹനം ഇടിച്ചു പരുക്കേറ്റത്. 2024 സെപ്റ്റംബര്‍ 29ന് ലങ്കാഷെര്‍ ബാബര്‍ ബ്രിജിന് സമീപത്തെ പ്രസ്റ്റണിലായിരുന്നു സംഭവം.
ജൂണില്‍ സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി കണ്ടെത്തിയിരുന്നു. അഞ്ച് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ 13 വര്‍ഷവും അപകടകരമായ ഡ്രൈവിങ്ങിലൂടെ യുവതിക്ക് ഗുരുതരമായ പരുക്കേല്‍പ്പിച്ചതിന് 3 വര്‍ഷവുമാണ് തടവ് ശിക്ഷ. ഇരു ശിക്ഷകളും ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് 15 വര്‍ഷവും ഒരു മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതായത്, ജയില്‍ മോചിതനായ ശേഷം ഏകദേശം ഏഴ് വര്‍ഷം വരെ വാഹനമോടിക്കുന്നതിന് പ്രതിക്ക് വിലക്ക് തുടരും.
അപകടത്തില്‍ രഞ്ജു ജോസഫിന് നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയയിലൂടെ അഞ്ചു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ പുറത്തെടുത്തെങ്കിലും വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങി. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലേക്ക് വാഹനം ഓടിച്ചുപോയ പ്രതി ഫാര്‍ന്‍വര്‍ത്തില്‍ വാഹനം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ടാഴ്ച രഞ്ജു കോമയില്‍ കഴിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ പൊലീസിനോട് ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതി വിസമ്മതിച്ചു. പക്ഷേ, അപകടം നടന്ന ദിവസം വാഹനമിടിച്ച് അപകടമുണ്ടായാല്‍ ലഭിക്കുന്ന ശിക്ഷ ഓണ്‍ലൈനില്‍ തിരഞ്ഞതായി പൊലീസ് കണ്ടെത്തി. കുറ്റവാളിയെ സഹായിച്ചതിന് പ്രതിയുടെ സഹോദരന്‍ സാം ഷാഹിദിനും പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.