Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
അഭയാര്‍ഥികള്‍ക്കെതിരേ കുടിയേറ്റ വിരുദ്ധ കലാപം
reporter

ലണ്ടന്‍: യുകെയില്‍ കുടിയേറ്റ വിരുദ്ധ സമരം കത്തിപടരുന്നു. ഇതിനെതിരെ കുടിയേറ്റ സംരക്ഷണ ഗ്രൂപ്പുകളും രംഗത്തുണ്ട്. ഇരു ഗ്രൂപ്പുകളും ഈ വാരാന്ത്യത്തില്‍ പ്രകടനങ്ങളുമായി എത്തുമ്പോള്‍ പോലീസ് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. പോര്‍ട്ട്സ്മത്ത്, ഓര്‍പിംഗ്ടണ്‍, ലെസ്റ്റര്‍, ചിചെസ്റ്റര്‍, ആഷ്ഫോര്‍ഡ്, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ ഇന്നലെ വൈകിട്ട് ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷം വരെ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് പതാക വഹിച്ചെത്തിയ കുടിയേറ്റ വിരുദ്ധരും, സ്റ്റാന്‍ഡ് അപ് ടു റേസിസം അനുയായികളും തമ്മിലായിരുന്നു സംഘര്‍ഷം.

ഇരു ഭാഗത്തും നൂറു കണക്കിന് പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കേണ്ടി വന്നു. അഭയാര്‍ത്ഥികളെ താംസിപ്പിച്ചിരുന്ന ബെല്‍ ഹോട്ടലില്‍ നിന്നും അവരെ ഒഴിപ്പിച്ച് ഹോട്ടല്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധി വന്നതോടെ, സമാനമായ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം ഹോട്ടലുകള്‍ക്ക് മുന്നിലായിരുന്നു പ്രകടനം നടന്നത്. ബെല്‍ ഹോട്ടലില്‍ താമസിച്ചിരുന്ന ഒരു അഭയാര്‍ത്ഥി ഒരു കൗമാരക്കാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന വിവരം പുറത്തുവന്നതോടെയാണ് കുടിയേറ്റ വിരുദ്ധ സമരം കൂടുതല്‍ ശക്തമായത്.

കാനോക്കിലും ടാംവര്‍ത്തിലുമുള്ള ഹോട്ടലുകള്‍ കുടിയേറ്റ വിരുദ്ധര്‍ ലക്ഷ്യം വച്ചേക്കും എന്നാണ് കരുതുന്നത്. മൂന്ന് ദിവസം ഒഴിവുദിനമുള്ള ഈ ബാങ്ക് ഹോളിഡെ വാരാന്ത്യത്തില്‍ 15 ഇടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കുറിയേറ്റ വിരുദ്ധര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്. ഇന്നലെ പോര്‍ട്ട്സ്മത്തില്‍ നടന്ന പ്രതിഷേധത്തിനെതിരെ കുടിയേറ്റ അനുകൂലികള്‍ കൂടി, 'കുടിയേറ്റക്കാര്‍ക്ക് സ്വാഗതം', 'ബഹുസ്വരത കാത്തുസൂക്ഷിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി എത്തിയതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി. അനധികൃതമായി രാജ്യത്ത് വലിഞ്ഞ് കേറിയെത്തുന്നവര്‍ക്ക്, സ്വന്തം പൗരന്മാര്‍ക്ക് നല്‍കാത്ത സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കുന്നതിനോടാണ് കൂടുതല്‍ പേരും വിയോജിപ്പ് പ്രകടിപ്പിക്കുന്നത്.

പല ബ്രിട്ടീഷ് പൗരന്മാരും തെരുവില്‍ അലയേണ്ടി വരുന്ന സാഹചര്യത്തിലും, അനധികൃതമായി എത്തിയവര്‍ക്ക് സൗജന്യ താമസവും, ഗ്യാസും, വൈദ്യുതിയും നാല് നേരം ആഹാരവും നല്‍കുകയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. നേരായ മാര്‍ഗ്ഗത്തിലൂടെ, ആവശ്യമായ രേഖകളുമായി എത്തുന്ന യഥാര്‍ത്ഥ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ എതിര്‍പ്പില്ലെന്നും, ഒരു രേഖയുമില്ലാതെ അനധികൃതമായി എത്തുന്നവരെയാണ് എതിര്‍ക്കുന്നതെന്നും ചില പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഇതില്‍ വംശീയ വിദ്വേഷത്തിന്റെ പ്രശ്‌നമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഫാമിലി ഹോമുകളും അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുള്ള ഇടങ്ങളാക്കി മാറ്റാന്‍ ഒരുങ്ങുമ്പോള്‍ എതിര്‍പ്പിന് ശക്തി വര്‍ദ്ധിക്കുകയാണ്. ഓരോ ദിവസവും ലക്ഷക്കണക്കിന് പൗണ്ട് അനധികൃത അഭയാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നതിനോടും എതിര്‍പ്പുണ്ട്.

 
Other News in this category

 
 




 
Close Window