ലണ്ടന്‍: കുടിയേറ്റ വീസ ദുരുപയോഗം തടയുക, അനധികൃതമായി തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് തടയുക എന്നിങ്ങനെയുള്ള കര്‍ശന നടപടികളുമായി ബ്രിട്ടിഷ് സര്‍ക്കാര്‍ രംഗത്ത്. വിദേശ തൊഴിലാളികളുടെ നിയമനം നിയന്ത്രിച്ച് ബ്രിട്ടിഷ് പൗരന്മാര്‍ക്കും നിലവില്‍ രാജ്യത്ത് എത്തിയിട്ടുള്ള നിയമാനുസൃത കുടിയേറ്റക്കാര്‍ക്കും തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അനധികൃത തൊഴിലും വീസ ലംഘനവും ഇനി അനുവദിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തൊഴിലവസരങ്ങള്‍ ആദ്യം നാട്ടുകാരുടെയും നിയമാനുസൃത കുടിയേറ്റക്കാരുടെയും അവകാശമാണ് എന്നും ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ നിയമവിരുദ്ധ തൊഴിലാളികളെ നിയമിച്ചതിന്റെ പേരില്‍ വന്‍ തിരിച്ചടി കിട്ടിയ ഒരു തൊഴില്‍ മേഖല കെയര്‍ സേവന മേഖലയാണ്. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ 10 സ്ഥാപനങ്ങള്‍ക്ക് മാത്രം ചുമത്തിയ പിഴ 600,000 പൗണ്ടാണ്. ജേക്കോ റിക്രൂട്ട്‌മെന്റ് ലിമിറ്റഡിന് 105,000 പൗണ്ടും ബാര്‍ചെസ്റ്റര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിന് 60,000 പൗണ്ടും ഫൗണ്ടന്‍ ലോഡ്ജ് കെയര്‍ ഹോം ലിമിറ്റഡിനും എ ആന്‍ഡ് ബി ക്വാളിറ്റി കെയറിനും 45,000 വീതം പിഴ ചുമത്തിയിട്ടുണ്ട് എന്നാണ് ഹോം ഓഫിസ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്. ഒട്ടറെ തൊഴിലാളികളെയാണ് അനധികൃത നിയമനത്തിന്റെ പേരില്‍ പിടികൂടിയത്. നിയമം കൂടുതല്‍ കടുപ്പിച്ചതിനാല്‍ നിലവില്‍ അനുമതിയില്ലാതെ തൊഴിലാളിയെ നിയമിക്കുന്നതിന് ആദ്യപ്രാവശ്യം 45,000 പൗണ്ട് വരെയും വീണ്ടും ആവര്‍ത്തിച്ചാല്‍ 60,000 പൗണ്ട് വരെയും പിഴ അടയ്‌ക്കേണ്ടിവരും.
2022 മാര്‍ച്ച് മുതല്‍ 2024 മാര്‍ച്ച് വരെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ വീസകളിലൂടെ മാത്രം ഏകദേശം 1.85 ലക്ഷം പേരാണ് വിദേശത്ത് നിന്ന് ബ്രിട്ടനിലെത്തിയതായി വ്യവസായ നിരീക്ഷണ സ്ഥാപനമായ സ്‌കില്‍ ഫോര്‍ കെയര്‍ പുറത്തിറക്കിയ കണക്ക് വ്യക്തമാക്കുന്നു. അതേസമയം, യൂണിസണ്‍ നടത്തിയ സര്‍വേ പ്രകാരം, കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 3,000ത്തിലധികം കുടിയേറ്റ തൊഴിലാളികളില്‍ നാലിലൊന്ന് പേര്‍ അനധികൃത വീസ ഫീസ് അടച്ചിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനകം 50 ശതമാനം അധിക റെയ്ഡുകളും അറസ്റ്റുകളും നടന്നു കഴിഞ്ഞതായി ഹോം സെക്രട്ടറി വ്യക്തമാക്കി. നിലവില്‍ ബാറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഡെലിവറി ഹബ്ബുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നതിനോടൊപ്പം ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.