Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ബിസിനസ് തുടങ്ങിയത് 50-ാം വയസില്‍; 58 വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരി: ആസ്തി 6.5 ബില്യണ്‍ ഡോളര്‍
Reporter
യൂണികോണ്‍ ക്ലബില്‍ അംഗമായ ഇന്ത്യയിലെ ഏക വനിത സംരംഭമായ നൈക )യുടെ സ്ഥാപക ഫല്‍ഗുനി നയ്യാര്‍ ഇന്ന് ദലാല്‍ സ്ട്രീറ്റില്‍ അരങ്ങേറ്റം കുറിച്ചു. ഇതോടെ നൈക സിഇഒയും സ്ഥാപകനുമായ ഫല്‍ഗുനി നയ്യാറുടെ ആസ്തി പുതിയ ഉയരങ്ങളിലെത്തി. 58-കാരിയായ ഫല്‍ഗുനി ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ ശതകോടീശ്വരിയാണ്. എഎഫ്പി റിപ്പോര്‍ട്ട് അനുസരിച്ച്, നയ്യാര്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളാണ്. ഈ നേട്ടത്തോടെ, നൈക സ്ഥാപക ഇന്ത്യയിലെ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ മറ്റ് ആറ് വനിതാ ശതകോടീശ്വരിന്മാരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്.

''ഞാന്‍ 50-ാം വയസ്സില്‍ യാതൊരു ബിസിനസ് പരിചയവുമില്ലാതെയാണ് നൈക ആരംഭിച്ചത്. നൈകയുടെ യാത്ര നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ ജീവിതത്തിലെ 'നൈക' ('ശ്രദ്ധിക്കപ്പെടുന്നത്' എന്നര്‍ത്ഥത്തില്‍) ആകാന്‍ പ്രചോദിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (തന്റെ കമ്പനിയുടെ ലിസ്റ്റിങ്ങിന് മുന്നോടിയായി അവര്‍ പറഞ്ഞു. 6.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നൈകയുടെ പകുതിയോളം ഓഹരികള്‍ ഫാല്‍ഗുനി നയ്യാര്‍ക്ക് സ്വന്തമാണ്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, കമ്പനിയുടെ ഓഹരികള്‍ ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ 89 ശതമാനമായി ഉയര്‍ന്നു.

ദലാല്‍ സ്ട്രീറ്റില്‍ നൈക ഓഹരികള്‍ ഇന്ന് മികച്ച അരങ്ങേറ്റമാണ് നടത്തിയത്. ബിഎസ്ഇയില്‍ നൈക ഓഹരി 2,001 രൂപയില്‍ വ്യാപാരം ആരംഭിച്ചു, ഇഷ്യൂ വിലയുടെ ഉയര്‍ന്ന വിലയേക്കാള്‍ 77.87 ശതമാനം പ്രീമിയം വര്‍ധിച്ചു. എന്‍എസ്ഇയില്‍, നൈക സ്റ്റോക്ക് 2,018 രൂപയില്‍ അരങ്ങേറ്റം കുറിച്ച് 79.83 ശതമാനത്തിലധികം ഉയര്‍ന്നു. ഇതോടെ നൈകയുടെ മാതൃ കമ്പനിയായ എഫ് എസ് എന്‍ ഇ-കൊമേഴ്‌സ്, യൂണികോണ്‍ അംഗമാകുന്ന ഇന്ത്യയിലെ ആദ്യത്തെ വനിത സംരംഭമായി മാറി.

2012ല്‍ 50-വയസ്സ് തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഫല്‍ഗുനി നയ്യാര്‍, നൈക എന്ന പുതിയ ബിസിനസ് ആശയം അവതരിപ്പിക്കുന്നത്. ഇത് രാജ്യത്തെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഓണ്‍ലൈനില്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സംരംഭമാണ്. അക്കാലത്ത്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ കൂടുതലും ആശ്രയിച്ചിരുന്നത് സമീപത്തെ ചെറുകിട ഷോപ്പുകളെയായിരുന്നു. നൈകയുടെ കടന്നു വരവോടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളും വീടുകളില്‍ ഇരുന്ന് തന്നെ വാങ്ങാമെന്നായി. കൂടാതെ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ശ്രേണി വിപുലമാക്കിയത്തോടെ നൈക ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി.

'ഈ സ്റ്റാര്‍ട്ടപ്പ് ആദ്യം മുതല്‍ തന്നെ രാജ്യത്തെ പ്രമുഖ ബ്യൂട്ടി റീട്ടെയില്‍ സ്ഥാപനമായി വളര്‍ന്നു. ഗ്ലാമറസ് ബോളിവുഡ് അഭിനേതാക്കളുടെയും സെലിബ്രിറ്റികളുടെയും പരസ്യ വീഡിയോകളും, 70-ലധികം സ്റ്റോറുകളും മറ്റും ഉപയോഗിച്ച് ഓണ്‍ലൈന്‍ വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ നൈകയ്ക്ക് കഴിഞ്ഞു. '' എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് നൈകയിലൂടെ 300ലധികം ആഭ്യന്തര, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. മെയ്ബെലിന്‍, ലാക്മെ, ലോറിയല്‍, മാക് (MAC), ഹൂഡ ബ്യൂട്ടി (Huda Beatuy), എസ്റ്റി ലൗഡര്‍ ( Estee Lauder) എന്നിവയുള്‍പ്പെടെയുള്ള ആഡംബര ബ്രാന്‍ഡുകള്‍ നൈകയില്‍ ലഭ്യമാണ്.

ബ്രൈഡല്‍ മേക്കപ്പ് അവശ്യസാധനങ്ങളും, ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ലിപ്സ്റ്റിക്ക്, ഫൗണ്ടേഷന്‍, നെയില്‍ പോളീഷ് എന്നിവയും വാഗ്ദാനം ചെയ് നൈക കുറഞ്ഞ വര്‍ഷങ്ങള്‍ക്കൊണ്ട് രാജ്യത്തെ മികച്ച ഓണ്‍ലൈന്‍ ബ്യൂട്ടി റീട്ടെയിലര്‍ ആയി മാറി. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വില്‍പ്പന 35 ശതമാനം ഉയര്‍ന്ന് 330 മില്യണ്‍ ഡോളറിലെത്തിയെന്ന് നൈകയുടെ ഫയലിംഗില്‍ പറയുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
 
Other News in this category

 
 




 
Close Window