ലണ്ടന്‍: യുക്രെയ്നിന്റെ കാര്യത്തില്‍ ചരിത്രപരമായ തീരുമാനവുമായി ബ്രിട്ടണ്‍. ഇതിന്റെ ഭാഗമായി ബ്രിട്ടണ്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ യുക്രെയ്നില്‍ എത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യസന്ദര്‍ശനമാണിത്. ഇതിനിടെ, ബ്രിട്ടണും യുക്രെയ്നും തമ്മില്‍ 100 വര്‍ഷത്തെ പങ്കാളിത്ത കരാറില്‍ ഒപ്പുവെക്കുമെന്ന ബ്രിട്ടണിന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്റ്റാര്‍മര്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറെ നിര്‍ണായകമായ കരാര്‍ പ്രഖ്യാപിച്ചത്.സ്റ്റാര്‍മറും സെലന്‍സ്‌കിയും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്ന കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും പ്രതിരോധത്തിലും മറ്റ് മേഖലകളിലും ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലീകരിക്കുന്നതിനും വേണ്ടിയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു.
ഡൊനെറ്റ്സ്‌ക്, ലുഗാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കുകള്‍ക്ക് ശേഷം അസോവ് കടല്‍ത്തീരത്തിന്റെ മുഴുവന്‍ നിയന്ത്രണവും ഇപ്പോള്‍ റഷ്യയ്ക്കാണ്. 2022-ലെ ഹിതപരിശോധനയെത്തുടര്‍ന്ന് കെര്‍സണ്‍, സപോറോഷെ പ്രദേശങ്ങള്‍ ഔദ്യോഗികമായി റഷ്യയുടെ ഭാഗമാകുകയും ചെയ്തിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ക്രെംലിനും ഈ പ്രദേശങ്ങള്‍ റഷ്യയുടേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, കരാറിന്റെ ഭാഗമായി, റഷ്യ യുക്രെയ്നില്‍ നിന്നും കൂട്ടിച്ചേര്‍ത്ത പുതിയ പ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകളെ ബ്രിട്ടണ്‍ പരാമര്‍ശിച്ചത് 'മോഷ്ടിച്ച ധാന്യം'എന്നാണ്. 2022 ഫെബ്രുവരിയില്‍ റഷ്യയ്ക്കും യുക്രെയ്നും ഇടയില്‍ സംഘര്‍ഷം ഉടലെടുത്തത് മുതല്‍ ബ്രിട്ടണ്‍ യുക്രെയന്റെ പ്രധാന പിന്തുണക്കാരില്‍ ഒന്നാണ്. യുക്രെയ്ന് 12.8 ബില്യണ്‍ പൗണ്ട് (16 ബില്യണ്‍ ഡോളര്‍) സൈനിക, സിവിലിയന്‍ സഹായങ്ങള്‍ നല്‍കുകയും 50,000 യുക്രെയ്ന്‍ സൈനികര്‍ക്ക് ബ്രിട്ടീഷ് മണ്ണില്‍ പരിശീലനം നല്‍കുകയും ചെയ്തു. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല എന്നതിന്റെ സൂചനയാണ് യുക്രെയ്നുള്ള ബ്രിട്ടണിന്റെ ശക്തമായ പിന്തുണയെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ നേരത്തെ വ്യക്തമാക്കിയിരുന്നു.