ലണ്ടന്‍: യുകെയുടെയും ജര്‍മനിയുടെയും ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താനുള്ള ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ശ്രമം അസ്വീകാര്യമെന്ന് യൂറോപ്പ്യന്‍ ജനത. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂഗോവ്, യുകെയിലും ജര്‍മനിയിലും നടത്തിയ സര്‍വേയിലാണ് ജനങ്ങള്‍ മസ്‌കിനോടുള്ള അതൃപ്തി പ്രകടമാക്കിയത്. തങ്ങളുടെ രാജ്യത്തെ കുറിച്ചോ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളോ അറിയാത്ത മസ്‌ക് രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ല എന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷത്തിന്റെയും നിലപാട്. ടെസ്ല, സ്പേസ്എക്‌സ്, സമൂഹമാധ്യമമായ എക്‌സ് എന്നിവയുടെ ഉടമയായ ഇലോണ്‍ മസ്‌ക്, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സിനും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറിനുമെതിരെ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ജര്‍മനിയില്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനിയെ അനുകൂലിക്കുന്ന മസ്‌ക് ഷോള്‍സിനെ 'കഴിവില്ലാത്ത വിഡ്ഢി' എന്ന് വിളിക്കുകയും ചെയ്തിരുന്നു. യുകെയില്‍ അക്രമം അഴിച്ചുവിട്ട തീവ്ര വലതുപക്ഷക്കാര്‍ക്കെതിരെ ജുഡീഷ്യല്‍ നടപടി സ്വീകരിച്ചതിന് സ്റ്റാമറിനെയും മസ്‌ക് കുറ്റപ്പെടുത്തിയിരുന്നു. രണ്ട് രാജ്യങ്ങളില്‍ നിന്നായി 2200 പേരുടെ അഭിപ്രായമാണ് യൂഗോവ് സര്‍വേ തേടിയത്.
എന്നാല്‍ മസ്‌കിന്റെ ഇത്തരം ഇടപെടലുകള്‍ ആവശ്യമില്ല എന്നാണ് യൂഗോവ് സര്‍വേയില്‍ പങ്കെടുത്ത യുകെയില്‍ നിന്നുള്ള 69 ശതമാനം ആളുകളും ജര്‍മനിയിലെ 73 ശതമാനം പൗരന്മാരും അഭിപ്രായപ്പെടുന്നത്. യൂറോപ്പിലെ രാഷ്ട്രീയപ്രശ്‌നങ്ങളെ കുറിച്ച് മസ്‌ക് അഞ്ജനാണെന്നും സര്‍വേയില്‍ പങ്കടുത്ത ഭൂരിപക്ഷം ആളുകളും പറയുന്നു. 2024ല്‍ യുഎസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി മസ്‌ക് സജീവ പ്രചാരണം നടത്തിയിരുന്നു. 250 ദശലക്ഷം ഡോളറാണ് ട്രംപിനായി മസ്‌ക് ചെലവഴിച്ചത്. പിന്നാലെയാണ് യുറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ജര്‍മനിലെയും യുകെയിലെയും തീവ്രവലതുപക്ഷ പാര്‍ട്ടികളെ പിന്തുണച്ച് മസ്‌ക് പ്രചാരണം ആരംഭിച്ചത്. ജര്‍മനിയില്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ മസ്‌ക് ലേഖനവും എഴുതിയിരുന്നു. എന്നാല്‍ മാസ്‌കിന്റെ ഇടപെടലിനെ ജനങ്ങള്‍ എതിര്‍ക്കുന്നു എന്നതിന്റെ സൂചനയാണ് യൂഗോവ് സര്‍വേ തെളിയിക്കുന്നത്. രണ്ട് രാജ്യങ്ങളിലായി ആകെ പ്രതികരിച്ചവരില്‍ 70 ശതമാനത്തിലധികം പേരും മസ്‌കിനെ കുറിച്ച് നിഷേധാത്മകമായ അഭിപ്രായമുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. 2022-ല്‍ 4400 കോടി ഡോളറിന് ട്വിറ്റര്‍ വാങ്ങിയ മസ്‌ക്, സമൂഹമാധ്യമത്തെ മോശമായാണ് കൈകാര്യം ചെയ്തുവെന്നാണ് 84 ശതമാനം ബ്രിട്ടീഷുകാരും 19 ശതമാനം ജര്‍മ്മന്‍ പൗരന്മാരും കരുതുന്നത്.