ലണ്ടന്‍: റുപര്‍ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള യുകെ മാധ്യമസ്ഥാപനമായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സിന് (എന്‍ജിഎം) എതിരെ നല്‍കിയ സ്വകാര്യതാ ലംഘനക്കേസില്‍ ചാള്‍സ് രാജാവിന്റെ ഇളയ മകന്‍ ഹാരി രാജകുമാരന് (40) വിജയം. സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ സണ്‍, ന്യൂസ് ഓഫ് ദ് വേള്‍ഡ് എന്നീ പത്രങ്ങള്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്‌തെന്നു സമ്മതിച്ച് മാപ്പു പറഞ്ഞ എന്‍ജിഎം, ഹാരിക്കു 100 കോടിയിലേറെ പൗണ്ട് (10,652 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ധാരണയായി. 1996 മുതല്‍ 2011 വരെ ഹാരിയുടെ സ്വകാര്യജീവിതം പത്രങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ചായിരുന്നു ലണ്ടന്‍ ഹൈക്കോടതിയിലെ കേസ്. ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെ സ്വകാര്യജീവിതത്തിലേക്കു നുഴഞ്ഞുകയറിയതായും എന്‍ജിഎം സമ്മതിച്ചു.
ഹാരിയുടെയും ഡയാനയുടെയും സ്വകാര്യജീവിത വിവരങ്ങള്‍ ചോര്‍ത്താന്‍ സ്വകാര്യ അന്വേഷകരെ നിയോഗിച്ചിരുന്നു. നേരത്തേ ഈ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം പത്രം നിഷേധിച്ചിരുന്നു. മര്‍ഡോക് ഗ്രൂപ്പിന്റെ മുഖ്യപത്രമാണു സണ്‍. സണിനുവേണ്ടി നിയോഗിക്കപ്പെട്ട സ്വകാര്യഅന്വേഷകരുടെ നിയമവിരുദ്ധ പ്രവൃത്തികളുടെ പേരിലാണു മാപ്പ് പറഞ്ഞതെന്നും മാധ്യമപ്രവര്‍ത്തകരുടെ പേരില്ലല്ലെന്നും എന്‍ജിഎം പ്രതികരിച്ചു. പത്രത്തിനെതിരെ മുന്‍ ബ്രിട്ടിഷ് എംപി ടോം വാട്‌സന്‍, നടന്‍ ഹ്യൂ ഗ്രാന്റ് എന്നിവരുടെ കേസുകളും തീര്‍പ്പാക്കി. ഇപ്പോള്‍ അച്ചടിയിലില്ലാത്ത ന്യൂസ് ഓഫ് ദ് വേള്‍ഡ്, രാഷ്ട്രീയനേതാക്കള്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ എന്നിവരടക്കം പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയതിനും സ്വകാര്യത ലംഘിച്ചതിനും ഒട്ടേറെക്കേസുകളില്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവന്നു.