Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഡാന്‍സ് ക്ലാസില്‍ മൂന്നു പെണ്‍കുട്ടികളുടെ കൊലപാതകം: പ്രതിക്ക് 52 വര്‍ഷം ജയില്‍ശിക്ഷ
reporter

ലിവര്‍പൂള്‍: യുകെയിലെ സൗത്ത്‌പോര്‍ട്ടില്‍ ടെയ്ലര്‍ സ്വിഫ്റ്റ് യോഗ, ഡാന്‍സ് വര്‍ക്ക്ഷോപ്പിനിടയില്‍ മൂന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 18 വയസ്സുകാരനായ ആക്‌സല്‍ റുഡാകുബാനയ്ക്ക് 52 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ വര്‍ഷം ജൂലൈ 29 ന് അന്ന് 17 വയസ്സുകാരനുണ്ടായിരുന്ന പ്രതി ബീബി കിങ് (6), എല്‍സി ഡോട്ട് സ്റ്റാന്‍കോംബ് (7), ആലിസ് ദാസില്‍വ അഗ്യുയാര്‍ (9) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്. ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടവേ പ്രതി മൂന്ന് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റങ്ങള്‍ക്കും കുറ്റക്കാരനാണെന്ന് സമ്മതിച്ചു. പൊതുസ്ഥലത്ത് കത്തി കൈവശം വച്ചത്, ഭീകരപ്രവര്‍ത്തനത്തിന് സഹായകമായേക്കാവുന്ന വിവരങ്ങള്‍ കൈവശം വച്ചത്, റൈസിന്‍ എന്ന മാരകമായ വിഷവസ്തു നിര്‍മിച്ചത് എന്നിവയാണ് മറ്റ് പ്രധാന കുറ്റങ്ങള്‍.

ശിക്ഷ വിധിക്കുമ്പോള്‍ താന്‍ ജീവനെടുത്ത കുട്ടികളുടെ കുടുംബാംഗങ്ങളുടെ മുഖം നേരില്‍ കാണാന്‍ വിസമ്മതിച്ച 18 കാരന്‍ ജയില്‍ സെല്ലില്‍ തന്നെ തുടര്‍ന്നു. മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയതിനും മറ്റു പത്ത് പേരെ വധിക്കാന്‍ ശ്രമിച്ചതിനുമാണ് ആക്‌സല്‍ റുഡാകുബാനയ്ക്ക് ശിക്ഷ നല്‍കിയത്. പ്രതി ജയിലില്‍ നിന്നും ഒരു കാലത്തും പുറത്തുവരാന്‍ സാധ്യതയില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ഗൂസ് പറഞ്ഞു. സംഭവം രാജ്യത്തു കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരാനും കാരണമായിരുന്നു. ഡാന്‍സ് ക്ലാസില്‍ വെച്ച് കൂട്ടക്കൊല നടത്താനായി ടാക്‌സിയില്‍ എത്തുന്ന ആക്‌സല്‍ റുഡാകുബാനയുടെ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. കാറില്‍ നിന്നും ഇറങ്ങി ഹാര്‍ട്ട് സ്‌പേസ് കെട്ടിടത്തില്‍ നടന്നിരുന്ന ഡാന്‍സ് ക്ലാസിലേക്ക് ഇയാള്‍ സമാധാനപൂര്‍വ്വം നടന്നെത്തുകയും മറ്റൊരു വാതില്‍ വഴി അകത്ത് പ്രവേശിക്കുകയുമായിരുന്നു. 30 സെക്കന്‍ഡിനകം കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിലാണ് കേട്ടതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ക്രൂരത നടപ്പാക്കുമ്പോള്‍ 18 തികഞ്ഞിരുന്നില്ലെന്ന കാരണത്താലാണ് ആജീവനാന്ത ശിക്ഷ നല്‍കുന്നത് അസാധ്യമാക്കിയതെന്ന് ജഡ്ജ് പറഞ്ഞു. ജയിലില്‍ നിന്നും പുറത്തിറങ്ങുന്നതിന് മുന്‍പ് കൊലയാളിക്ക് പരോള്‍ ബോര്‍ഡിനെ അഭിമുഖീകരിക്കേണ്ടി വരും. 13 ജീവപര്യന്തങ്ങളും റിസിന്‍ വിഷം ഉത്പാദിപ്പിച്ചതിന് 12 വര്‍ഷത്തെ തടവ് ശിക്ഷയുമാണ് ലഭിച്ചത്. ഈ വിഷം കൂടുതല്‍ ശുദ്ധീകരിച്ചാല്‍ 12,500 പേരെ വരെ കൊല്ലാന്‍ കഴിയുമെന്ന് വിദഗ്ധര്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ അല്‍ ഖ്വായ്ദ മാനുവലും കത്തികളും കൈവശം വച്ചതിന് 18 മാസത്തെ ശിക്ഷയും 52 വര്‍ഷത്തെ ജയില്‍ ശിക്ഷയില്‍ ഉള്‍പ്പെടുന്നു.

 
Other News in this category

 
 




 
Close Window