ലണ്ടന്‍: ബജറ്റ് നികുതി വേട്ട സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുമെന്ന് അവകാശവാദം തിരിച്ചടിയാകുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അതിവേഗ നിരക്കില്‍ തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകയാണ് കമ്പനികള്‍. 2009-ലെ സാമ്പത്തിക പ്രതിസന്ധി കാലത്താണ് ഇങ്ങനെ വെട്ടിനിരത്തിയത്. മഹാമാരി കാലത്തും ഈ സ്ഥിതി രൂപപ്പെട്ടിരുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം പുതിയ ജോലിക്കാരെ എടുക്കുന്നതും കമ്പനികള്‍ മരവിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളില്‍ യുകെ ബിസിനസുകള്‍ ഗുരുതര സാമ്പത്തിക ഞെരുക്കം നേരിടുന്നതില്‍ 50.2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇത് റെക്കോര്‍ഡാണ്. ഉയര്‍ന്ന ചെലവിനെ നേരിടാന്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത റേച്ചല്‍ റീവ്സ് രാജ്യത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുമ്പോഴാണ് ഈ തിരിച്ചടി. വ്യാപാര മേഖലയും പ്രതിസന്ധിയിലാണ്. കൂട്ട പിരിച്ചുവിടലുകളും ചില്ലറ മേഖലയില്‍ നടക്കുന്നുണ്ട്. ചിട്ടയായ പ്രവര്‍ത്തനങ്ങളോടെ വലിയ മുന്നൊരുക്കത്തോടെ സമീപിച്ചില്ലെങ്കില്‍ ബ്രിട്ടന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരും. ജനങ്ങളുടെ അതൃപ്തിയില്‍ പ്രധാനമന്ത്രി കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങേണ്ട അവസ്ഥയാണ്. പൗണ്ട് സ്റ്റെര്‍ലിംഗിന്റെ വില കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത് ലിസ് ട്രസ്സിന്റെ കാലത്ത് ഉണ്ടായതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ എന്നാണ്. 1976 -ല്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടിയതുമായിപോലും പലരും ഇന്നത്തെ സാഹചര്യത്തെ താരതമ്യം ചെയ്യുന്നുണ്ട്. ചാന്‍സലര്‍ പ്രഖ്യാപിച്ച കടമെടുപ്പ് ചെലവുകള്‍ പണപ്പെരുപ്പത്തെ സമ്മര്‍ദത്തിലാക്കുകയും, പലിശ കുറയ്ക്കുന്നത് വേഗത്തിലാക്കാനുള്ള ബാങ്ക് നടപടികള്‍ക്ക് പാര വെയ്ക്കുകയും ചെയ്യും.