Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.1057 INR  1 EURO=104.9098 INR
ukmalayalampathram.com
Tue 09th Dec 2025
 
 
UK Special
  Add your Comment comment
സംഘര്‍ഷം ഇസ്രയേല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സെപ്റ്റംബറില്‍ പാലസ്തീനെ അംഗീകരിക്കുമെന്ന് ബ്രിട്ടന്‍
reporter

ലണ്ടന്‍: ഗാസയിലെ സ്ഥിതിഗതികള്‍ അസഹ്യമായിത്തീര്‍ന്നുവെന്നും, ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സെപ്റ്റംബറില്‍ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്നും യുകെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നടത്തിയ അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് ഈ തീരുമാനം. ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുക എന്നതായിരുന്നു ഈ യോഗത്തിന്റെ തീരുമാനം. ഗാസയില്‍ കുട്ടികളടക്കം നൂറുകണക്കിനാളുകള്‍ പട്ടിണിമൂലം മരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഗാസയിലെ മാനുഷിക പ്രതിസന്ധിയില്‍ നിസ്സംഗത പുലര്‍ത്തുന്നത് ചര്‍ച്ചയാകുന്ന സാഹചര്യം കൂടിയുണ്ട്.

അടിയന്തിരമായി ഇസ്രായേല്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നതാണ് യുകെയുടെ ആവശ്യം. ഗാസയില്‍ യുഎന്നിന്റെ സഹായ വിതരണം പുനസ്ഥാപിക്കാന്‍ അനുവദിക്കണം. ദ്വിരാഷ്ട്ര പരിഹാരത്തിന് തയ്യാറാകണം. അധിനിവേശം ചെയ്ത വെസ്റ്റ് ബങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കരുതെന്നും യുകെ ആവശ്യപ്പെടുന്നു. ഗാസയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകള്‍ കുറഞ്ഞുവരികയാണെന്നും സ്റ്റാര്‍മര്‍ മന്ത്രിമാരോട് പറഞ്ഞു. വെടിനിര്‍ത്തലിന് സമ്മതിക്കണം എന്നതാണ് ആദ്യത്തെ നിര്‍ദ്ദേശം. പ്രദേശത്ത് നിന്ന് ബാക്കിയുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കണം. ഗാസ സര്‍ക്കാരില്‍ അവര്‍ക്ക് ഒരു പങ്കും വഹിക്കുകയില്ലെന്ന് സമ്മതിക്കണം. പൂര്‍ണ്ണ നിരായുധീകരണത്തിന് തയ്യാറാകണം. കഴിഞ്ഞ ദിവസം ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കെയ്ര്‍ സ്റ്റാര്‍മര്‍ ഈ നിലപാട് പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തില്‍ യുകെ ഒരു നിലപാട് സ്വീകരിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചയില്‍ സൂചിപ്പിച്ചതായാണ് വിവരം.

ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് ഒരു അറുതി വരുത്താന്‍ ഒരു ദീര്‍ഘകാല ഒത്തുതീര്‍പ്പിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് യുകെ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുരക്ഷിതമായ ഇസ്രായേലും, സ്വതന്ത്ര പരമാധികാരമുള്ള പലസ്തീന്‍ രാഷ്ട്രവും എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രസ്താവിച്ചു. പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് താന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ 60,000-ലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. ഇതില്‍ പകുതിയോളം സ്ത്രീകളും കുട്ടികളുമാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷത്തിനടുത്തായി തുടരുന്ന സംഘര്‍ഷത്തില്‍ ഇസ്രായേല്‍ പലതവണ ഗാസയിലേക്ക് പോകുന്ന മാനുഷിക സഹായ ട്രക്കുകളെ തടഞ്ഞിരുന്നു. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ പലസ്തീനെ അംഗീകരിക്കുമെന്നാണ് യുകെ പ്രധാനമന്ത്രി പറയുന്നത്. ഇഅതിനു മുന്‍പ് യുകെ മുന്നോട്ട് വെച്ച എട്ട് ഇന സമാധാന പദ്ധതിയില്‍ ഇസ്രായേല്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്തണമെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window