Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
മക്കള്‍ വീട് വച്ചുനല്‍കി ജീവന്‍ ഹോമിക്കരുത്

മക്കള്‍ക്കായി ആയുഷ്‌കാല സമ്പാദ്യം മുഴുവന്‍ വീട് പണിയാന്‍ വിനിയോഗിക്കുന്ന ഇന്ത്യന്‍ മാതാപിതാക്കളുടെ രീതിക്കെതിരെ സമൂഹ മാധ്യമത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് നോട്ട് ഡേറ്റിംഗ് (Knot Dating) സഹസ്ഥാപകന്‍ ജസ്വീര്‍ സിംഗ്. തന്റെ ബന്ധുവിന്റെ വീട് സന്ദര്‍ശിച്ചപ്പോഴുണ്ടായ തിരിച്ചറിവാണ് ഇത്തരമൊരു കുറിപ്പെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം എക്‌സില്‍ (X) കുറിച്ചു. ദശകങ്ങളുടെ സമ്പാദ്യവും ഒട്ടനവധി ത്യാഗങ്ങളും കൊണ്ട് അടുത്ത തലമുറയ്ക്ക് വേണ്ടി പണിത ആ വീട്ടില്‍ ഇന്ന് ആരും താമസിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാതാപിതാക്കളുടെ പ്രതീക്ഷകളും മക്കളുടെ വളര്‍ച്ചയും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ചാണ് ജസ്വീര്‍ പ്രധാനമായും സംസാരിക്കുന്നത്. മക്കള്‍ വളരണമെന്നും കൂടുതല്‍ സമ്പാദിക്കണമെന്നും ആഗ്രഹിക്കുന്ന മാതാപിതാക്കള്‍, അതേസമയം തന്നെ അവര്‍ 30 വര്‍ഷം മുമ്പ് പണിത പഴയ വീട്ടില്‍ ജീവിക്കണമെന്ന് പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം പറയുന്നു. മക്കള്‍ നിങ്ങളേക്കാള്‍ പത്തിരട്ടി സമ്പാദിക്കുമ്പോള്‍ സ്വാഭാവികമായും അവരുടെ ജീവിതശൈലിയും നഗരവും ലോകവും മാറുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ഓരോ 15-20 വര്‍ഷം കൂടുമ്പോഴും വീടുകള്‍ കാലഹരണപ്പെട്ടവയായി മാറുന്നു എന്നതാണ് മറ്റൊരു പ്രധാന വസ്തുത. ആളുകള്‍ തങ്ങളുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ ഇടങ്ങളിലേക്ക് ചേക്കേറുന്നതിനാല്‍, ജീവിതസമ്പാദ്യം മുഴുവന്‍ നല്‍കി പണിയുന്ന വീടുകള്‍ പില്‍ക്കാലത്ത് പ്രസക്തിയില്ലാത്തവയായി മാറുന്നു. അതിനാല്‍ മക്കള്‍ക്ക് വേണ്ടി വീട് പണിയാനായി സ്വന്തം ജീവിതം ഹോമിക്കുന്നത് അവസാനിപ്പിക്കണമെന്നും, പകരം സ്വന്തം വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യത്തിനും സന്തോഷത്തിനും മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

ജസ്വീര്‍ സിംഗിന്റെ ഈ പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും മൂന്ന് ലക്ഷത്തിലധികം ആളുകളിലേക്ക് എത്തുകയും ചെയ്തു. ഇതിനോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു വീട് എന്നത് കുട്ടികള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന ഒരു സുരക്ഷിതത്വമാണെന്ന് ചിലര്‍ വാദിക്കുമ്പോള്‍, ഇത്തരം വീടുകള്‍ വില്‍ക്കാനും പുതിയവ വാങ്ങാനും സാധിക്കുമെന്നതിനാല്‍ മാതാപിതാക്കള്‍ ഇത്രയധികം കഷ്ടപ്പെടേണ്ടതില്ലെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ഇന്ത്യന്‍ കുടുംബങ്ങളിലെ പരമ്പരാഗത നിക്ഷേപ രീതികളെക്കുറിച്ച് വലിയൊരു ചര്‍ച്ചയ്ക്കാണ് ഈ പോസ്റ്റ് തുടക്കമിട്ടിരിക്കുന്നത്


 
Other News in this category

  • നാരങ്ങാവെള്ളത്തിനും ഗ്യാസ് ചാര്‍ജ്
  • മക്കള്‍ വീട് വച്ചുനല്‍കി ജീവന്‍ ഹോമിക്കരുത്
  • വധുവും വരനും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു
  • മരച്ചുവടുമായി തലയില്‍ പോകുന്ന സ്ത്രീയുടെ ഇംഗ്ലീഷ്
  • റോബോട്ടിന് ഭ്രാന്ത് പിടിച്ചാല്‍ എന്തു ചെയ്യും




  •  
    Close Window