ഹോട്ടല്‍ ബില്ലുകളില്‍ ജി.എസ്.ടിയും സര്‍വീസ് ചാര്‍ജ്ജും കാണുന്നത് സ്വാഭാവികമാണ്. എന്നാല്‍ ബെംഗളൂരുവിലെ ഒരു കഫേയില്‍ നിന്നും ലഭിച്ച ബില്ല് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഓര്‍ഡര്‍ ചെയ്ത ലെമണേഡിന് പിന്നാലെ 5 ശതമാനം 'ഗ്യാസ് ക്രൈസിസ് ചാര്‍ജ്ജ്' കൂടി ഈടാക്കിയതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ബെംഗളൂരുവിലെ കോത്തനൂരിലുള്ള 'തിയോ കഫേ' ആണ് അധിക ചാര്‍ജ്ജ് ഈടാക്കി വാര്‍ത്തകളില്‍ നിറഞ്ഞത്. സംഭവം വൈറലായതോടെ കഫേയ്ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഒരു ഗ്ലാസ് നാരങ്ങാവെള്ളം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിനാണ് ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമെ 5 ശതമാനം ഗ്യാസ് ചാര്‍ജ് കൂടി ഉള്‍പ്പെടുത്തിയ ബില്ല് ലഭിച്ചത്. ഈ ബില്ലിന്റെ ചിത്രം റെഡ്ഡിറ്റിലും എക്‌സിലും പ്രചരിച്ചതോടെ കഫേയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഗ്യാസ് വില വര്‍ദ്ധനവിന്റെ പേരില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ് ഹോട്ടലുകള്‍ എന്നായിരുന്നു പ്രധാന വിമാര്‍ശനം. വിവാദം കൊഴുത്തതോടെ കഫേയിലേക്ക് മാധ്യമങ്ങളുടെയും മറ്റ് ആളുകളുടെയും ഫോണ്‍ വിളികള്‍ പ്രവാഹമായി. ഇതോടെ വിശദീകരണവുമായി കഫേ മാനേജര്‍ അവിനാശ് രംഗത്തെത്തി.
ഗ്യാസ് വില കൂടിയ സാഹചര്യത്തില്‍ 5 ശതമാനം അധിക ചാര്‍ജ്ജ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും അത് നടപ്പിലാക്കിയിട്ടില്ലെന്നാണ് കഫേ അധികൃതര്‍ അറിയിച്ചു. വൈറലായ ബില്ലില്‍ ആ തുക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപഭോക്താവില്‍ നിന്ന് ആ പണം വാങ്ങിയിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു. ഇത് തെളിയിക്കുന്നതിനായി മാര്‍ച്ച് 17-ലെ പുതിയ ബില്ലും അവര്‍ പുറത്തുവിട്ടു. അതില്‍ അത്തരത്തിലുള്ള അധിക ചാര്‍ജ്ജുകള്‍ ഒന്നുമില്ല. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് മുന്‍പ് ഉപഭോക്താവിനെ അറിയിക്കാതെ ബില്ല് വരുമ്പോള്‍ മാത്രം ഇത്തരം ചാര്‍ജ്ജുകള്‍ ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത് തെറ്റായ നടപടിയാണ്. ബില്ലിലെ തുകയേക്കാള്‍ അധികമായി ഒരു രൂപ പോലും ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഈടാക്കാന്‍ ഹോട്ടലുകള്‍ക്ക് കഴിയില്ല എന്നതാണ് നിയമം ഇറാനിലെ യുദ്ധസാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ എല്‍പിജി വിതരണം സുസ്ഥിരമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഗ്യാസ് കിട്ടില്ലെന്ന പേടിയില്‍ ആളുകള്‍ വന്‍തോതില്‍ സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ തുടങ്ങിയത് വിപണിയില്‍ ചെറിയ പ്രതിസന്ധികള്‍ക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് പല ഹോട്ടലുകളും ബില്ലില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.