Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=110.0473 INR
ukmalayalampathram.com
Sun 02nd Aug 2026
സഹോദരന്റെ വിവാഹത്തിന് 19 ലക്ഷം നല്‍കി, വീട് വാങ്ങാന്‍ ഇപ്പോള്‍ 20 ലക്ഷം വേണമെന്ന് ആവശ്യം

വിദേശത്ത് ജോലി ചെയ്യുന്ന ഒരു ഇന്ത്യന്‍ പ്രവാസി കുടുംബത്തില്‍ നിന്ന് നേരിടുന്ന സാമ്പത്തിക സമ്മര്‍ദം വിവരിച്ച് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് വ്യാപക ചര്‍ച്ചയാകുന്നു. സഹോദരന്റെ വിവാഹത്തിനായി നേരത്തെ 19 ലക്ഷം രൂപ നല്‍കിയ തനിക്ക്. ഇപ്പോള്‍ സഹോദരന്റെ പേരില്‍ ഫ്‌ലാറ്റ് വാങ്ങാന്‍ വീണ്ടും 15 മുതല്‍ 20 ലക്ഷം രൂപ വരെ നല്‍കണമെന്ന് അച്ഛനമ്മമാര്‍ ആവശ്യപ്പെടുകയാണെന്ന് പ്രവാസി കുറിച്ചു.

മൂന്ന് വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന യുവാവ്, ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ശമ്പളത്തില്‍ നിന്ന് കാര്യമായ സമ്പാദ്യമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നു. എന്നാല്‍, വിദേശത്തേക്ക് പോയതോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഇതിനാല്‍ പല തവണ കുടുംബത്തെ സഹായിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ ബാങ്കില്‍ ജോലി ചെയ്യുന്ന മൂത്ത സഹോദരന്റെ വിവാഹത്തിനായി 10 ലക്ഷം രൂപ നേരിട്ട് നല്‍കിയതോടൊപ്പം, വിവാഹ ജീവിതം കടബാധ്യതയോടെ തുടങ്ങാതിരിക്കാനായി 9 ലക്ഷം രൂപ കൂടി വായ്പയായി നല്‍കിയതായും അദ്ദേഹം വിശദീകരിക്കുന്നു. ആ തുക ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെങ്കിലും അതില്‍ പരാതി ഇല്ലെന്നും യുവാവ് വ്യക്തമാക്കി.

ഇപ്പോള്‍ ഏകദേശം 1.1 കോടി രൂപ വിലവരുന്ന ഫ്‌ലാറ്റ് സഹോദരന്റെ പേരില്‍ വാങ്ങാനാണ് കുടുംബത്തിന്റെ പദ്ധതി. ഇതിനായി ആദ്യം 40 ലക്ഷം രൂപ ഡൗണ്‍ പേയ്‌മെന്റ് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് താന്‍ നിരസിച്ചെന്നും അദ്ദേഹം എഴുതി. എന്നാല്‍, വിവാഹം കഴിഞ്ഞ് ആറു മാസം പിന്നിടുമ്പോള്‍ വീണ്ടും 15 - 20 ലക്ഷം രൂപ നല്‍കണമെന്ന ആവശ്യം വീട്ടില്‍ നിന്നും ശക്തമായതോടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ ഒരു ഉപദേശം തേടി റെഡിറ്റില്‍ തന്റെ ജീവിതത്തെ കുറിച്ച് എഴുതിയത്. തന്റെ നിരവധി കടങ്ങള്‍ താനാണ് വീട്ടിയതെന്നും മാത്രമല്ല കഴിഞ്ഞ ഒമ്പത് വര്‍ഷമായി തന്റെ ശമ്പള വര്‍ദ്ധനവിന് ആനുപാതികമായ തുക താന്‍ പ്രതിമാസ അലവന്‍സായി വീട്ടിലേക്ക് അയക്കാറുണ്ടെന്നും അതിന് പുറമേയാണ് ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം എഴുതി.

യുവാവിന്റെ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കുടുംബത്തെ സഹായിക്കുന്നത് ഉത്തരവാദിത്തമാണെങ്കിലും ഒരാളുടെ മാത്രം സാമ്പത്തിക ശേഷിയെ നിരന്തരം ആശ്രയിക്കുന്നത് ചൂഷണമായി മാറാമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. സ്വന്തം സാമ്പത്തിക സുരക്ഷയ്ക്കും ഭാവി പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കുകയും കുടുംബബന്ധങ്ങളില്‍ വ്യക്തമായ സാമ്പത്തിക പരിധികള്‍ നിശ്ചയിക്കുകയും വേണമെന്നും നിരവധി പേര്‍ ഉപദേശിച്ചു.


 
Other News in this category

  • ഇത് മുറിയോ ശൗചാലയമോ
  • ഉടമ വൈഫൈ പാസ് വേര്‍ഡ് ചോദിക്കുന്നു
  • മകന്‍ പൈലറ്റ്, യാത്രക്കാരിയായി അമ്മ
  • 52 വര്‍ഷത്തിന് ശേഷം കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നു
  • സഹോദരന്റെ വിവാഹത്തിന് 19 ലക്ഷം നല്‍കി, വീട് വാങ്ങാന്‍ ഇപ്പോള്‍ 20 ലക്ഷം വേണമെന്ന് ആവശ്യം




  •  
    Close Window