അഞ്ച് തെരുവ് നായകള്‍ക്കൊപ്പം സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിക്കുന്ന വൃദ്ധന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്വന്തമായി ഒന്നുമില്ലാതിരുന്നിട്ടും തെരുവ് മൃഗങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. തന്റെ പഴയ സൈക്കിള്‍ റിക്ഷയില്‍ അദ്ദേഹം അഞ്ച് നായ്ക്കളെയും കൊണ്ട് വരുന്ന വീഡിയോയായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. മൃഗങ്ങളുടെ ശാന്തമായ പെരുമാറ്റം കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. നായ്ക്കള്‍ ഒന്നു പോലും ഉത്കണ്ഠാകുലരോ അസ്വസ്ഥരോ അല്ല. അതേസമയം അവയെല്ലാം തന്നെ അദ്ദേഹവുമായി നല്ല ആത്മബന്ധത്തിലാണെന്ന് കാഴ്ചയില്‍ വ്യക്തം. അദ്ദേഹത്തോടൊപ്പമുള്ള അവരുടെ യാത്ര ഒരു പതിവ് ചര്യയുടെ ഭാഗമാണെന്ന് തോന്നും. പരസ്പരമുള്ള വിശ്വാസവും വൈകാരിക ബന്ധവും വീഡിയോയില്‍ വ്യക്തം. അദ്ദേഹത്തിന് ആവശ്യമുള്ള, അദ്ദേഹത്തിന്റെ സ്വന്തമായുള്ളതെല്ലാം ആ റിക്ഷയിലാണുള്ളത്. അതില്‍ തന്നെയാണ് നായ്ക്കളും. ഭൗതിക സുഖസൗകര്യങ്ങള്‍ കുറവാണെങ്കിലും, അവരിലെ വൈകാരിക ഊഷ്മളത സമൃദ്ധമാണെന്ന് കാഴ്ചക്കാര്‍ ചൂണ്ടിക്കാട്ടി. നായ്ക്കള്‍ ആരോഗ്യമുള്ളവരും അദ്ദേഹത്തോട് നന്നായി സഹകരിക്കുന്നവരുമാണ്.
സമൂഹ മാധ്യമ ഉപയോക്താക്കള്‍ അദ്ദേഹത്തിന്റെ കരുണയെയും ദയയെ പ്രശംസിച്ചു, സ്‌നേഹവും മനുഷ്യത്വവും സമ്പത്തിനേക്കാള്‍ പ്രധാനമാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു. പലരും അദ്ദേഹത്തെ 'ഹൃദയത്തില്‍ യഥാര്‍ത്ഥ സമ്പന്നന്‍' എന്നായിരുന്നു വിശേഷിപ്പിച്ചത്. അഞ്ച് തെരുവ് നായ്ക്കളുടെ അകമ്പടിയോടെ ഒരു ചെറിയ സൈക്കിള്‍ റിക്ഷയില്‍ തെരുവുകളിലൂടെ സഞ്ചരിക്കുന്ന ഒരു വൃദ്ധന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ വളരെയധികം സ്വാധീനിച്ചു. സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒരു സാധാരണ തെരുവ് നിമിഷത്തെ ദയയുടെയും സഹാനുഭൂതിയുടെയും ശക്തമായൊരു കഥയാക്കി മാറ്റി.
കാരുണ്യം സമ്പത്തിനെ ആശ്രയിക്കുന്നില്ലെന്നായിരുന്നു ചില കാഴ്ചക്കാര്‍ വീഡിയോയ്ക്ക് താഴെ എഴുതിയത്. മറ്റ് ചിലര്‍ ദയ പലപ്പോഴും കഷ്ടപ്പാടുകള്‍ അനുഭവിച്ചവരില്‍ നിന്നാണ് വരുന്നതെന്ന് ഓര്‍മ്മപ്പെടുത്തി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ഞാനാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. അവനു വേണ്ടി എനിക്ക് ഒരു ഗോ ഫണ്ട് ആരംഭിക്കണമെന്നായിരുന്നു മറ്റൊരു കുറിപ്പ്. നായ്ക്കള്‍ക്ക് ആരാണ് പണക്കാരനെന്നും ദരിദ്രനെന്നും അറിയില്ല.. അവയ്ക്ക് നല്ല മനസ്സോടെയുള്ള സ്‌നേഹം മാത്രമേ അറിയൂ.. ദൈവമേ അവന് നല്ല ആരോഗ്യവും സമ്പത്തും നല്‍കണമേ നായ്ക്കളെ പോറ്റാന്‍. അവ ആരോഗ്യത്തോടെ കാണപ്പെടണമെങ്കില്‍ അവന്‍ നല്ല ഭക്ഷണം നല്‍കണമെന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്.