ലോകത്തെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ഹോങ്കോങ്, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവന വിപണി എന്ന പദവി നിലനിര്‍ത്തുകയാണ്. നഗരത്തിലെ മിന്നിത്തിളങ്ങുന്ന ആകാശ ചുംബികളും ആഡംബര ജീവിത ശൈലിയും ലോകശ്രദ്ധ നേടുമ്പോഴും, ഇതിന് പിന്നില്‍ അതിഭീകരമായ ഒരു പാര്‍പ്പിട പ്രതിസന്ധി ഒളിച്ചിരിപ്പുണ്ട്. ഭൂമിയുടെ കുറവും വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയും കാരണം ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ 'കോഫിന്‍ ഹോമുകള്‍' (ശവപ്പെട്ടി വീടുകള്‍) എന്ന് വിളിക്കപ്പെടുന്ന ഇടുങ്ങിയ വീടുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടുന്നത്.
യൂട്യൂബര്‍ റൂഹി സെനെറ്റ് അടുത്തിടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഈ വീടുകളിലെ ദുസ്സഹമായ ജീവിതം വീണ്ടും ലോക ശ്രദ്ധയാകര്‍ഷിച്ചത്. വെറും 16 ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഈ യൂണിറ്റുകള്‍ക്ക് ശവപ്പെട്ടികളോടുള്ള സാമ്യം കാരണമാണ് ഈ പേര് ലഭിച്ചത്. പലപ്പോഴും 800 ചതുരശ്ര അടിയുള്ള ഒരു സാധാരണ ഫ്‌ലാറ്റിനെ തടികൊണ്ടോ ലോഹം കൊണ്ടോ ഉള്ള മറകള്‍ ഉപയോഗിച്ച് 20 മുതല്‍ 30 വരെ അറകളായി വിഭജിച്ചാണ് ഇത്തരം മുറികള്‍ നിര്‍മ്മിക്കുന്നത്. ഒരാള്‍ക്ക് നേരെ നില്‍ക്കാനോ കൈകള്‍ നിവര്‍ത്താനോ പോലും ഇവിടെ സ്ഥലമില്ല. ഉയരമുള്ളവര്‍ കാലുകള്‍ മടക്കിവെച്ച് വേണം ഉറങ്ങാന്‍.
സൗകര്യങ്ങള്‍ കുറവാണെങ്കിലും ഈ 'കുടുസ്സുമുറികള്‍ക്ക്' നല്‍കേണ്ടി വരുന്നത് വലിയ വാടകയാണ്. ഏകദേശം 20,000 രൂപ മുതല്‍ 45,000 രൂപ വരെയാണ് മാസവാടക. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികള്‍, പ്രായമായവര്‍, കുടിയേറ്റക്കാര്‍ എന്നിവരാണ് പ്രധാനമായും ഇവിടെ താമസിക്കുന്നത്. നഗരത്തിലെ ഏകദേശം 2.2 ലക്ഷത്തോളം ആളുകള്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. സര്‍ക്കാരിന്റെ പൊതുപാര്‍പ്പിട പദ്ധതികള്‍ക്കായി അഞ്ച് വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്നതാണ് ഇവരെ ഇത്തരം ഇടങ്ങളിലേക്ക് നയിക്കുന്നത്.
പല പഴയ കെട്ടിടങ്ങളും നിയമവിരുദ്ധമായാണ് ഇത്തരത്തില്‍ വിഭജിക്കപ്പെടുന്നത്. വാടക ലാഭത്തിനായി കെട്ടിടത്തിന്റെ സീലിംഗ് താഴ്ത്തി ഒരു നിലയെ രണ്ട് തട്ടുകളായി തിരിക്കുന്നതിനാല്‍ മുറികള്‍ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ തലമുട്ടുന്ന അവസ്ഥയാണ്. കൃത്യമായ വായുസഞ്ചാരമില്ലായ്മയും അമിതമായ ഇലക്ട്രിക്കല്‍ വയറിംഗും തീപിടുത്തം പോലുള്ള വലിയ അപകടസാധ്യതകളെ വിളിച്ചുവരുത്തുന്നു.
വേനല്‍ക്കാലത്ത് ഈ മുറികള്‍ക്കുള്ളിലെ താപനില 40°C-ന് മുകളില്‍ പോകാറുണ്ട്. ജനലുകളില്ലാത്തതിനാല്‍ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തോടൊപ്പം പൂപ്പല്‍, മൂട്ട, പാറ്റകള്‍ എന്നിവയുടെ ശല്യവും അതിരൂക്ഷമാണ്. കൃത്യമായ അടുക്കള സംവിധാനമില്ലാത്തതിനാല്‍ പലരും ശുചിമുറിയിലെ സിങ്കിനോട് ചേര്‍ന്നാണ് ഭക്ഷണം പാകം ചെയ്യുന്നതും പച്ചക്കറികള്‍ കഴുകുന്നതും. വസ്ത്രങ്ങള്‍ ഉണങ്ങാന്‍ പോലും സ്ഥലമില്ലാത്തതിനാല്‍ മുറിക്കുള്ളില്‍ തലയ്ക്ക് മുകളില്‍ തന്നെ അവ തൂക്കിയിടേണ്ടി വരുന്നു. സമ്പന്ന നഗരത്തിലെ ദുരിത ജീവിതമായി ഹോങ്കോങ് മാറുന്നു.