ട്രെയിനിന്റെ എഞ്ചിനുള്ളില്‍ രക്തം തളം കെട്ടി നില്‍ക്കുന്നൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലൂടെ കടന്ന് പോവുകയായിരുന്ന ദില്ലി - ചെന്നൈ ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസിന്റെ എഞ്ചിനുള്ളില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. കഴിഞ്ഞ വ്യാഴാഴ്ച അജ്ഞാതര്‍ വലിച്ചെറിഞ്ഞ കല്ലും ഭാരമേറിയെ മറ്റ് വസ്തുക്കളും കൊണ്ട് ട്രെയിന്‍ എഞ്ചിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ന്നു. കല്ല് കൊണ്ട് സീനിയര്‍ ലോക്കോ പൈലറ്റ് എം ജയറാമിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തിന്റെ മുറിവില്‍ നിന്നുമൊഴുകിയ രക്തമാണ് എഞ്ചിന്‍ റൂമില്‍ പരന്നൊഴുകി തളം കെട്ടി നിന്നത്.
അപ്രതീക്ഷിത ആക്രമണത്തില്‍ സീനിയര്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റെങ്കിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലോക്കോമോട്ടീവ് ജീവനക്കാര്‍ ട്രെയിന്‍ ഓടിച്ച് മുന്നോട്ട് പോയി. ഒടുവില്‍ ഉലവപാടു സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി, അവിടെ വച്ച് ലോക്കോ പൈലറ്റ് ജയറാമിന് അടിയന്തര വൈദ്യസഹായം നല്‍കി. അദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി പിന്നീട് വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി. ജയറാമിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നെന്ന് റെയില്‍വേ അറിയിച്ചു.
റെയില്‍വേ ഉദ്യോഗസ്ഥരും ലോക്കല്‍ പോലീസും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശത്ത് അക്രമണത്തിന് കാരണമായ സാഹചര്യത്തെ കുറിച്ചും പ്രദേശത്ത് നിന്ന് ലഭിക്കാവുന്ന തെളിവുകളും ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു. ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന പ്രവണത ഇന്ത്യയില്‍ അടുത്ത കാലത്താണ് ആരംഭിച്ചത്. നിരവധി പേര്‍ ഇത്തരം അക്രമണങ്ങളില്‍ പരിക്കേറ്റ് ദീര്‍ഘകാലം ചികിത്സയില്‍ കിടക്കേണ്ട അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളില്‍ റെയില്‍വേ ജീവനക്കാരും യാത്രക്കാരും ഒരു പോലെ ഇരകളാകുന്നു. റെയില്‍വേയ്ക്ക് വലിയ നാശനഷ്ടമാണ് ഇത് വരുത്തിവയ്ക്കുന്നത്. റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപമുള്ള സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അധികൃതര്‍ പൊതുജനങ്ങളോട് പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.