ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ നിന്നുള്ള അസാധാരണമായ ഒരു വാര്‍ത്ത വലിയ പ്രധാന്യം നേടി. പെണ്‍കുട്ടികള്‍ക്കുള്ള ടോയ്‌ലറ്റ് ഇല്ലെന്ന കാരണത്താല്‍ കഴിഞ്ഞ 67 വര്‍ഷമായി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച ഒരു സ്‌കൂളിന്റെ വാര്‍ത്തയായിരുന്നു അത്. എന്നാല്‍, ടോയ്‌ലറ്റല്ല പ്രശ്‌നമെന്നും മറിച്ച് അടുത്തുള്ള ഒരു സ്വകാര്യ സ്‌കൂളിന് നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബസ്തി ജില്ലയിലെ കല്‍വാരി പ്രദേശത്തെ ജിങ്കു ലാല്‍ ത്രിവേണി റാം ചൗധരി ഇന്റര്‍ കോളേജില്‍ നിന്നാണ് ഇത്തരമൊരു അസാധാരണ വാര്‍ത്ത പുറത്ത് വന്നത്.
2026 -ലും ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് വാര്‍ത്തയ്ക്ക് പിന്നാലെ പലരും സമൂഹ മാധ്യമങ്ങളില്‍ ചോദ്യമുന്നയിക്കുന്നു. 'സാര്‍, ദയവായി ഈ ടോയ് ലറ്റ് എടുത്ത് എന്റെ മകള്‍ക്ക് ഒരു അഡ്മിഷന്‍ നല്‍കൂ' എന്ന് ഒരു അച്ഛന്‍ ടോയ്‌ലറ്റുമായി സ്‌കൂളിലെത്തി അധികൃതരോട് അപേക്ഷിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ അച്ഛന്‍ ടോയ്‌ലറ്റുമായി സ്‌കൂളിലെത്തിയത് പ്രതീകാത്മകമായിട്ടല്ലെന്നും മറിച്ച് പെണ്‍കുട്ടികള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തത് കൊണ്ടാണ് അഡ്മിഷന്‍ നല്‍കാത്തതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത് കൊണ്ടാണ് അദ്ദേഹം ടോയ്‌ലറ്റുമായി എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ കുട്ടിക്ക് സീറ്റ് നല്‍കിയില്ല. അതേസമയം പെണ്‍കുട്ടികള്‍ക്ക് സീറ്റ് നല്‍കാത്തതിനുള്ള ഒരു ഒഴിവ് കഴിവ് മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് ടോയ്‌ലറ്റ് സൗകര്യമില്ലാത്തതെന്നും മറിച്ച് സ്‌കൂള്‍ മാനേജര്‍ സമീപത്ത് ഒരു സ്വകാര്യ സ്ഥാപനം നടത്തുന്നുണ്ടെന്നും പെണ്‍കുട്ടികള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്നത് നടയാനും അത് വഴി അവരെ തന്റെ സ്വകാര്യ സ്ഥാപനത്തിലെത്തിക്കാനുള്ള ശ്രമമാണിതെന്നും നാട്ടുകാര്‍ ആരോപിച്ചെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂള്‍ മാനേജരുടെ ഈയൊരു നിലപാട് കാരണം പ്രദേശത്തെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ കഴിയുന്നില്ലെന്നും. സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളിലെ അമിതമായ ഫീസ് നിരക്ക് അവരുടെ വിദ്യാഭ്യാസത്തിന് തടയിടുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു. അതേസമയം 1957 -ല്‍ കോളേജ് ആരംഭിച്ച കാലത്ത് തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ഇവിടെ പഠിക്കാനുള്ള അംഗീകാരം ലഭിച്ചിരുന്നെന്ന് രേഖകള്‍ തെളിയിക്കുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടികളുടെ പ്രവേശനം വിലക്കാന്‍ സ്ഥാപനത്തെ അനുവദിക്കുന്ന ഒരു നിയമ വ്യവസ്ഥയും ഇല്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും കഴിഞ്ഞ 69 വര്‍ഷമായിട്ടും ഒരു പെണ്‍കുട്ടിക്ക് പോലും സ്‌കൂളില്‍ പ്രവേശനം നല്‍കിയിട്ടില്ല.
അതിര്‍ത്തി മതിലും ശരിയായ ടോയ്ലറ്റ് സൗകര്യങ്ങളും ഇല്ലാത്തത് പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍ അഗ്യാറാം ചൗധരി ചൂണ്ടിക്കാണിക്കുന്നത്. 2021-22 വര്‍ഷം കുറച്ച് പെണ്‍കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ന്നിരുന്നുവെന്നും എന്നാല്‍ പിന്നീട് ആരും ചേര്‍ന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഭവം പൊതുജനശ്രദ്ധ നേടിയതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു. പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന്റെ വിഷദീകരണം തേടി. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ സ്‌കൂളിന്റെ അംഗീകരം റദ്ദാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.