Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
കൊച്ചുമകള്‍ക്ക് എട്ടിന്റെ പണി നല്‍കി വൃദ്ധദമ്പതികള്‍

അനുവാദമില്ലാതെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന കൊച്ചുമകള്‍ക്കെതിരെ പരാതി നല്‍കി വയോധികരായ ദമ്പതികള്‍. വടക്ക് - പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് ഉയിഗ്ഗുര്‍ സ്വയംഭരണ മേഖലയിലാണ് സംഭവം. സംഭവത്തില്‍ ചെന്‍ എന്ന് വിളിക്കുന്ന യുവതിക്ക് ആറുമാസത്തെ തടവുശിക്ഷയും 2,000 യുവാന്‍ (ഏകദേശം 28,000 രൂപ) പിഴയും വിധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുത്തശ്ശന്‍ ഉറങ്ങിക്കിടന്ന സമയത്താണ് ചെന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 20,000 യുവാനും (ഏകദേശം 2,85,000 രൂപ) ഒരു സ്വര്‍ണ്ണവളയും കവര്‍ന്നത്. തുടര്‍ന്ന് സ്വര്‍ണ്ണവള 27,000 -ത്തിലധികം യുവാന് (ഏകദേശം 3,85,000 രൂപ) മറിച്ചുവിറ്റ യുവതി, ഈ തുക മുഴുവന്‍ തന്റെ ആഡംബര ജീവിതത്തിനായി ധൂര്‍ത്തടിച്ചു തീര്‍ത്തെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കേസിന്റെ വിചാരണ വേളയിലും തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന നിലപാടിലായിരുന്നു യുവതി. 'ഞാന്‍ എടുത്തത് സ്വന്തം മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പണമാണ്. അവര്‍ എന്നോട് ക്ഷമിക്കും, അവര്‍ എനിക്കെതിരെ കേസിന് പോകില്ല. ഇത് ഞങ്ങളുടെ കുടുംബത്തിലെ ആഭ്യന്തര വിഷയമാണ്,' എന്നായിരുന്നു കോടതിയില്‍ യുവതിയുടെ വാദം.

എന്നാല്‍, കൊച്ചുമകള്‍ക്ക് മാപ്പുനല്‍കാന്‍ വയോധികരായ ദമ്പതികള്‍ തയ്യാറായില്ല. മടിയും അധ്വാനിക്കാതെ ജീവിക്കാനുള്ള പ്രവണതയുമുള്ള കൊച്ചുമകളെ തങ്ങള്‍ അമിതമായി ലാളിച്ചുപോയതാണ് പ്രശ്‌നമായതെന്ന് അവര്‍ കോടതിയെ അറിയിച്ചു. മുന്‍പും വീട്ടില്‍ നിന്ന് ഇത്തരത്തില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊച്ചു മകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും, ഓരോ തവണയും കൂടുതല്‍ മൂല്യമുള്ള വസ്തുക്കളാണ് കവര്‍ന്നതെന്നും ദമ്പതികള്‍ കോടതിയെ അറിയിച്ചു. ഇനിയും ലാളിച്ചാല്‍ ശരിയാവില്ലെന്നും, നിയമപരമായ ശിക്ഷയിലൂടെ മാത്രമേ കൊച്ചു മകളെ തിരുത്താന്‍ സാധിക്കൂവെന്നും കരുതിയാണ് പോലീസിനെ സമീപിച്ചതെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.

സംഭവം ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. വയോധികരുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. 'മുത്തശ്ശീമുത്തശ്ശന്മാര്‍ ചെയ്തതാണ് ശരി. ഇത് പണത്തിന്റെ മാത്രം പ്രശ്‌നമല്ല, കൊച്ചുമകളുടെ ഭാവി നന്നാക്കാനുള്ള അവസരം കൂടിയാണ്,' എന്ന് ഒരാള്‍ കുറിച്ചു. 'പണം ചോദിച്ചാല്‍ തരാം, എന്നാല്‍ മോഷ്ടിക്കാന്‍ അനുവദിക്കില്ല,' എന്ന നിലപാടാണ് ശരിയെന്നായിരുന്നു മറ്റൊരു കുറിപ്പ്. എന്നാല്‍, വിഷയം കുടുംബത്തിനുള്ളില്‍ തന്നെ ഒത്തുതീര്‍പ്പാക്കാമായിരുന്നുവെന്നും, കേസിന് പോയി പെണ്‍കുട്ടിയുടെ ഭാവി തകര്‍ത്തത് ശരിയായില്ലെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല.


 
Other News in this category

  • ഡേറ്റിങ് പരിപാടിയെച്ചൊല്ലി വിവാദം രൂക്ഷം
  • കൊച്ചുമകള്‍ക്ക് എട്ടിന്റെ പണി നല്‍കി വൃദ്ധദമ്പതികള്‍
  • ഇതാ മെഹന്ദിയിടാനും മെഷീന്‍
  • നമ്പര്‍ പ്ലേറ്റ് അപ്രത്യക്ഷമാകുന്ന സംവിധാനം
  • ഏഴു വര്‍ഷമായി ഭര്‍ത്താവിന് രഹസ്യബന്ധം, വിവരങ്ങള്‍ പുറത്ത് വിട്ട് ഭാര്യ




  •  
    Close Window