ഇന്ത്യയിലെ ആദ്യ എഐ ഇംപാക്ട് ഉച്ചകോടി പരിഹാസങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. എഐ ഇംപാക്ട് ഉച്ചകോടിയില്‍ ചൈനീസ് നിര്‍മ്മിത റോബോട്ടിക് നായയെ ഇന്ത്യന്‍ ഉത്പന്നം എന്ന നിലയില്‍ പ്രദര്‍ശിപ്പിച്ച ദില്ലിയിലെ ഗാല്‍ഗോട്ടിയാസ് സ്വകാര്യ സര്‍വകലാശാലയുടെ നടപടി വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്. ഇതിന് പിന്നാലെ ഉച്ചകോടിയില്‍ നിന്നും സര്‍വകലാശാലയെ പുറത്താക്കിയതായി വാര്‍ത്തകള്‍ വന്നു. എന്നാല്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ സര്‍വകലാശാലയെ വെറുതെ വിടാന്‍ തയ്യാറല്ല.
റോബോട്ടിക് നായയ്ക്ക് പിന്നാലെ സര്‍വകലാശാല പ്രദര്‍ശിപ്പിച്ച ഡ്രോണാണ് പുതിയ വിഷയം. പ്ലാസ്റ്റിക് ഫിലിമില്‍ പൊതിഞ്ഞ് റബ്ബര്‍ ബാന്‍ഡുകള്‍ ഉപയോഗിച്ച് ഉറപ്പിച്ചിരിക്കുന്ന തെര്‍മോക്കോള്‍ കൊണ്ട് നിര്‍മ്മിച്ച ഡ്രോണ്‍ മോഡലാണ് സര്‍വകലാശാല തങ്ങളുടെ പവലിയനില്‍ പ്രദര്‍ശിപ്പിച്ചത്. ഒരു വീഡിയോയില്‍ സര്‍വകലാശാല പ്രതിനിധി പാക് മണ്ണില്‍ സര്‍വനാശം വിതയ്ക്കുന്ന ഡ്രോണ്‍ എന്ന് അതിനെ വിശേഷിപ്പിക്കുന്നതും കാണാം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത ഒരു അന്താരാഷ്ട്ര ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ച മോഡലില്‍ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണമാണ് ഉണ്ടാക്കിയത്. 'ഗാല്ഗോട്ടിയയിലെ എന്റെ സുഹൃത്തുക്കള്‍ ഒരു അന്താരാഷ്ട്ര എഐ ഉച്ചകോടിയില്‍ ഒരു തെര്‍മോക്കോള്‍ നിര്‍മ്മിത ഡ്രോണ്‍ കൊണ്ടുവന്നു. ആ സര്‍വകലാശാലയുടെ യുജിസി അക്രഡിറ്റേഷന് റദ്ദാക്കൂ. അവര്‍ അവിടുത്തെ വിദ്യാര്‍ത്ഥികളുടെ ജീവിതം നശിപ്പിക്കുകയാണെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഗാല്‍ഗോട്ടിയ ഡ്രോണ്‍ മോഡല്‍ നാലാം ക്ലാസ് കുട്ടികള്‍ സ്കൂള്‍ പ്രോജക്ടുകള്‍ക്കായി ഉണ്ടാക്കുന്നവയാണെന്ന് പത്രപ്രവര്‍ത്തകനായ അശുതോഷ് മിശ്ര ട്വീറ്റ് ചെയ്തു.
ഉച്ചകോടിയുടെ തുടക്കത്തില്‍ കോടിക്കണക്കിന് രൂപ എഐ പഠനത്തിനായി മാറ്റി വച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട ഗാല്‍ഗോട്ടിയാസ് സര്‍വകലാശാല പ്രൊഫസര്‍ നേഹ സിംഗ് തങ്ങള്‍ വികസിപ്പിച്ചെടുത്താണെന്ന അവകാശവാദത്തോടെ കാണിച്ച റോബോര്‍ട്ട് ചൈനീസ് നിര്‍മ്മിതിയാണെന്ന വ്യക്തമായതോടെ കേന്ദ്ര സര്‍ക്കാറിനും ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയ്ക്കും എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് തെര്‍മോകോള്‍ ഡ്രോണ്‍ വൈറലായത്. ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയുടെ മിക്ക എഐ ഉത്പന്നങ്ങളും വ്യാജമാണെന്ന് വ്യക്തമായതോടെ എഐ ഇംപാക്ട് ഉച്ചകോടിയിലെ സര്‍വകലാശാല പവലിയന് അടച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.