ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സി കേന്ദ്രസര്‍ക്കാരിനെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ ആരോപണം ഉന്നയിച്ചു. 2021-ല്‍ ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെ ആന്റിഗ്വയില്‍ നിന്ന് ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും നിയമവിരുദ്ധമായി നാടുകടത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. തന്നെ നിര്‍ബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യന്‍ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ആരോപിച്ച് യുകെയിലുള്ള അഞ്ച് വ്യക്തികള്‍ക്കെതിരെയും ചോക്സി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.ജൂണ്‍ 16 ന് കേസില്‍ ജസ്റ്റിസ് ഫ്രീഡ്മാന്റെ മുമ്പാകെ വാദം കേട്ടിരുന്നു. ഇവിടെയാണ് ചോക്‌സിയുടെ അഭിഭാഷകര്‍ കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ആന്റിഗ്വയിലെ വീടിനടുത്ത് വെച്ച് ചോക്‌സിയെ ആക്രമിച്ചതായും കണ്ണും വായയും മൂടിക്കെട്ടി ബോട്ടില്‍ കയറ്റി വീണ്ടും മര്‍ദ്ദിക്കുകയും, ഇന്ത്യയിലേക്ക് മടങ്ങാനും കുറ്റസമ്മതത്തില്‍ ഒപ്പിടാനും സമ്മതിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം.
വായ്പ തട്ടിപ്പിന് പിന്നാലെ രാജ്യംവിട്ട ചോക്‌സിക്കെതിരെ ലണ്ടനിലെ സിവില്‍ കേസി നിലവിലുണ്ട്.ഏപ്രിലില്‍ ബെല്‍ജിയത്തില്‍ ചോക്‌സി അറസ്റ്റിലായതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചോക്‌സിയെ ഇന്ത്യക്ക് കൈമാറാന്‍ ബെല്‍ജിയം സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം ആദ്യമാണ് ചോക്‌സിയെ കൈമാറണമെന്നു കാണിച്ച് സിബിഐ അപേക്ഷ നല്‍കിയത്. രാജ്യത്തെ ബാങ്കിങ് മേഖലയെ മുഴുവന്‍ പിടിച്ചുകുലുക്കിയ കോടികളുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ പ്രധാന പ്രതികളിലൊരാളാണ് ചോക്‌സി. തട്ടിപ്പ് പുറത്തുവരുന്നതിനു മുമ്പ് ഇയാള്‍ രാജ്യം വിട്ടിരുന്നു. 13,850 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണ് മെഹുല്‍ ചോക്‌സിയും അനന്തരവന്‍ നീരവ് മോദിയും. 2018 മുതല്‍ ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയായിരുന്നു. 2018ലും 2021ലുമായി മുംബൈ പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.ഇന്ത്യയെ അപമാനിക്കാനും അതുവഴി നേട്ടമുണ്ടാക്കാനാകുമെന്ന ഉദ്ദേശ്യത്തോടെയാണ് ചോക്‌സിയുടെ അവകാശവാദമെന്ന് ഇന്ത്യക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു.