Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
എഫ്-35 വിമാനത്തെ കൊണ്ടുപോകാന്‍ ഗ്ലോബ് മാസ്റ്റര്‍ കൊണ്ടുവന്നേക്കും
reporter

ലണ്ടന്‍: ടൂറിസം വകുപ്പ് പരസ്യത്തില്‍ പറയുന്നതുപോലെ കേരളത്തില്‍ നിന്ന് പോകാന്‍ മടിക്കുന്ന എഫ്35 യുദ്ധ വിമാനത്തെ തൂക്കിയെടുത്ത് കൊണ്ടുപോകാന്‍ യുകെ ശ്രമം. സംഭവം തമാശയല്ല, സ്റ്റെല്‍ത്ത് യുദ്ധവിമാനം എയര്‍ ലിഫ്റ്റ് ചെയ്യാന്‍ നീക്കം. എം-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സാധ്യതകളാണ് യുകെ പരിശോധിക്കുന്നത്. ജൂണ്‍ 15-ന് അപ്രതീക്ഷിതമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയതായിരുന്നു ബ്രിട്ടന്റെ എഫ്-35B സ്റ്റെല്‍ത്ത് യുദ്ധവിമാനം. 19 ദിവസത്തിന് ശേഷവും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ശ്രമങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് യുകെയുടെ അസാധാരണ നീക്കം. ഇത്തരം യുദ്ധവിമാനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അപൂര്‍വമായ നീക്കമാണ്.

ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച അഞ്ചാം തലമുറ വിമാനത്തിന്റെ ഹ്രസ്വ ടേക്ക്-ഓഫ് വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് (STOVL) പതിപ്പാണ് എഫ്-35ബി. ഇന്‍ഡോ-പസഫിക്കില്‍ വിന്യസിച്ചിട്ടുള്ള റോയല്‍ നേവിയുടെ മുന്‍നിര വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സിലേക്ക് മടങ്ങാന്‍ കഴിയാതെ വന്നതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യുദ്ധവിമാനം വഴിതിരിച്ചുവിട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അടിയന്തരമായി വിമാനം വഴിതിരിച്ചുവിട്ടതെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

വിമാനവാഹിനിക്കപ്പലില്‍ സുരക്ഷിതമായി ഇറങ്ങാന്‍ സാധിക്കാത്തതിനാലായിരുന്നു ഈ നീക്കം. ജൂണ്‍ 15-ന് പൈലറ്റ് വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി. എന്നാല്‍ ലാന്‍ഡ് ചെയ്തതിന് ശേഷം വിമാനത്തിന് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും അത് പറക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കിയെന്നും യുകെ അധികൃതര്‍ പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ നടത്തി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള ശ്രമങ്ങളും പരാജയപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു.

റോയല്‍ നേവി യുകെയില്‍ നിന്ന് പ്രത്യേക എഞ്ചിനീയര്‍മാരുടെ ഒരു സംഘത്തെ അയച്ചിരുന്നു. ഇവര്‍ അത്യാധുനിക ഡയഗ്‌നോസ്റ്റിക്, റിപ്പയര്‍ ഉപകരണങ്ങളുമായാണ് എത്തിയത്. അതേസമയം, ഇന്ത്യന്‍ വ്യോമസേനയുമായി ഏകോപിപ്പിച്ച് വിമാനത്തെ വിമാനത്താവളത്തില മെയിന്റനന്‍സ് ഹാങ്ങറിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനം അറ്റകുറ്റപ്പണി നടത്താന്‍ എത്ര സമയമെടുക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെങ്കിലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുന്നതായും ഹൈക്കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിമാനം എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ആലോചനകളും നടക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്.

സൈനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലതും ചെലവേറിയതുമായ ആയുധ വികസന പദ്ധതിയാണ് എഫ്-35 യുദ്ധവിമാന പദ്ധതി. ആഗോളതലത്തില്‍, വിവിധ സേവനങ്ങളിലും യുദ്ധരംഗങ്ങളിലും 800,000 മണിക്കൂറിലധികം ഫ്‌ലൈയിങ് സമയമുള്ളവയാണ് എഫ് 35 വിമാനങ്ങള്‍. ഇസ്രായേല്‍ തങ്ങളുടെ എഫ് 35 എ വിമാനങ്ങള്‍ സിറിയയിലും ഇറാനെതിരെയുള്ള ആക്രമണങ്ങളിലും കൃത്യമായ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചവയാണ്.

 
Other News in this category

 
 




 
Close Window