Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
റോളക്‌സ് റിപ്പര്‍ ഭീതിയില്‍ ലണ്ടന്‍, ഇരുപത്തിനാലുകാരനെ കുത്തിക്കൊലപ്പെടുത്തി
reporter

ലണ്ടന്‍: ലണ്ടനിലെ ആഡംബര നഗരങ്ങളിലൂടെ ആളുകള്‍ക്ക് ഇപ്പോള്‍ നടക്കാന്‍ പേടിയാണ്. പ്രത്യേകിച്ചും കൈയിലൊരു റോളക്‌സ് വാച്ച് ധരിച്ചിട്ടുണ്ടെങ്കില്‍. എവിടെ നിന്നും ഒരു മുഖംമൂടി ചാട് വിഴാമെന്ന് അവസ്ഥ. കഴിഞ്ഞ ദിവസം ലണ്ടനിലെ നൈറ്റ്സ്ബ്രിഡ്ജ് പ്രദേശത്ത് മുഖംമൂടി ധരിച്ചെത്തിയ അക്രമി ഒരാളെ കുത്തിക്കൊലപ്പെടുത്തി, 'റോളക്‌സ് റിപ്പേഴ്സ്' എന്നറിയപ്പെടുന്ന വാച്ച് മോഷണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ഇതെന്നാണ് ദ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോളക്‌സ് പോലുള്ള ആഡംബര വാച്ചുകള്‍ ധരിക്കുന്നവരെ ലക്ഷ്യം വെച്ചാണ് ലണ്ടനിലെ ആഡംബര നഗരങ്ങളില്‍ ഇപ്പോള്‍ ഈ ആക്രമണ പരമ്പര നടക്കുന്നത്. നിരവധി പേര്‍ക്ക് ഇതിനോടകം പരിക്കേറ്റു കഴിഞ്ഞു. മുഖം മൂടി ധരിച്ച് ബൈക്കുകളിലും സ്‌കൂട്ടറുകളിലുമാണ് അക്രമി സംഘം സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു മോഷണ ശ്രമത്തിനിടയിലാണ് ഒരു ജീവന്‍ നഷ്ടമായത്. ഒരു ആഡംബര ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിനും ഒരു പഞ്ചനക്ഷത്ര ഹോട്ടലിനും സമീപം രാത്രി 9 മണിയോടെയാണ് ആക്രമണം നടന്നത്. എന്നാല്‍, കുറ്റവാളികളെ പിടികൂടാന്‍ ഇതുവരെയും പോലീസിന് കഴിയാത്തത് ആശങ്ക വര്‍ധിപ്പിച്ചു.

24 കാരനായ യുവാവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തന്റെ സുഹൃത്തിനോടൊപ്പം നടക്കവെ സെവില്ലെ സ്ട്രീറ്റില്‍ വെച്ച് അക്രമികള്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മോഷണം നടത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതി ഒരു ബാലക്ലാവ (കണ്ണ് മാത്രം വെളിയില്‍ കാണിക്കുന്ന ഒരു തരം മുഖംമൂടി) ധരിച്ചിരുന്നുവെന്ന് സമീപത്തെ റെസ്റ്റോറന്റിലെ ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി, ഇത് റോളക്‌സ് റിപ്പേഴ്സ് പലപ്പോഴും ഐഡന്റിറ്റി മറയ്ക്കാന്‍ ധരിക്കുന്ന വേഷമാണ്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. നഗരത്തിലൂടെ നടക്കാന്‍ ഇപ്പോള്‍ ഭയമാണെന്നും പുറത്തിറങ്ങുന്നുണ്ടെങ്കില്‍ കാറുകളില്‍ മാത്രമാണ് സഞ്ചരിക്കുന്നത് എന്നുമാണ് സെവില്ലെ സ്ട്രീറ്റ് ഉള്‍പ്പെടെയുള്ള വിവിധ ആഡംബര നഗരങ്ങളില്‍ താമസിക്കുന്ന ആളുകള്‍ പറയുന്നത്. ലണ്ടനില്‍ മാത്രമല്ല, പാരീസ് പോലുള്ള നഗരങ്ങളിലും സമാനമായ രീതിയിലുള്ള അക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനായി ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സൂപ്രണ്ട് ഓവന്‍ റെനൗഡന്‍ പറഞ്ഞു. മോഷണത്തിന് സാധ്യതയുണ്ടെങ്കിലും മറ്റെന്തെങ്കിലും സാധ്യതയുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളിലെ താമസക്കാരെ ആശ്വാസിപ്പിക്കുന്നതിനും ആശങ്കകള്‍ പരിഹരിക്കുന്നതിനും പ്രദേശത്ത് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 
Other News in this category

 
 




 
Close Window