Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
ഇടിയേറ്റപ്പോള്‍ ഭയന്നുപോയി, മരിച്ചെന്നാണ് കരുതിയത്
reporter

ലണ്ടന്‍: യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചതെന്ന് യുകെയില്‍ മര്‍ദനമേറ്റ സിഖ് ടാക്‌സി ഡ്രൈവര്‍മാര്‍. 64കാരനായ സത്‌നം സിങ്, 72കാരനായ ജസ്ബീര്‍ എന്നിവര്‍ക്കാണ് വോള്‍വര്‍ഹാംപ്ടണ്‍ റെയില്‍വേ സ്റ്റേഷനില്‍ പുറത്തുവച്ച് മര്‍ദനമേറ്റത്. സ്റ്റേഷന് പുറത്ത് ജോലിക്കായി നില്‍ക്കുമ്പോള്‍ മൂന്ന് പേര്‍ സത്‌നം സിങ്ങിനെ സമീപിക്കുകയും തുടര്‍ന്ന് അസഭ്യം പറയുകയും ചെയ്തു. സിങ്ങിനെ തള്ളിയിട്ട അക്രമികള്‍ മര്‍ദിച്ചു. ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ യുവാക്കള്‍ ജസ്ബീറിനെയും ആക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് സംഘം ആക്രമിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും ഇരുവരും പറഞ്ഞു.

ഇടിയേറ്റപ്പോള്‍ ഞാന്‍ മരിച്ചെന്നാണ് കരുതിയതെന്ന് സത്‌നം സിങ് ബിബിസിയോട് പറഞ്ഞു. മര്‍ദനമേറ്റ സിങ്ങിന്റെ തലപ്പാവ് തെറിച്ച് പോകുകയും ചെയ്തു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തലയില്‍ തലപ്പാവ് ഉണ്ടായിരുന്നില്ല. മരിച്ചെന്നാണ് ഞാന്‍ കരുതിയത്. മര്‍ദനത്തെത്തുടര്‍ന്ന് ശരീരമാകെ വേദനയായിരുന്നു. ഇരിക്കാനും നില്‍ക്കാനും ബുദ്ധിമുട്ടായിരുന്നു. തുമ്മാന്‍ പോലും ബുദ്ധിമുട്ടി. രണ്ടുപേര്‍ ഇടപെട്ടാണ് അക്രമികളില്‍ നിന്ന് രക്ഷിച്ചത്. അവരോട് എനിക്ക് ശരിക്കും നന്ദിയുണ്ട്. സങ്കടപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്ത ആക്രമണമാണ് നേരിട്ടത്. സമീപത്ത് ഉണ്ടായിരുന്നവര്‍ വീഡിയോ പകര്‍ത്തി. ഒരു ദശലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുവെന്ന് സിങ് പറഞ്ഞു.

പെട്ടന്നുള്ള ആക്രമണമാണ് നേരിട്ടതെന്ന് ജസ്ബീര്‍ പറഞ്ഞു. സ്വയം പ്രതിരോധിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മര്‍ദനമേറ്റ് തറയില്‍ വീഴുകയായിരുന്നു താന്‍. പിന്നീട് ഞാന്‍ കാണുന്നത് എന്നെ ചവിട്ടുന്നവരില്‍ ഒരാളെയാണ്. എന്തും സംഭവിക്കാവുന്ന അവസ്ഥയായിരുന്നു. കൊല്ലപ്പെടുമായിരുന്നു എന്ന് ജസ്ബീര്‍ പറഞ്ഞു. ക്രൂരമായ മര്‍ദനത്തിനിരയായ ജസ്ബീറിന്റെ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞു. ഈ മാസം ആദ്യമാണ് ടാക്‌സി ഡ്രൈവര്‍മാരായ സത്‌നം സിങ്, ജസ്ബീര്‍ എന്നിവര്‍ക്ക് റെയില്‍വേ സ്റ്റേഷന് പുറത്ത് ക്രൂരമായ മര്‍ദനമേറ്റത്. വംശീയ ആക്രമണമാണെന്ന നിഗമനത്തിലാണ് പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട് 17 വയസ്സുള്ള ഒരു ആണ്‍കുട്ടിയെയും 19ഉം 25 ഉം വയസ്സുള്ള രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് അറിയിച്ചിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ആളുകള്‍ നോക്കിനില്‍ക്കെ അക്രമികള്‍ ഒരാളെ വലിച്ചിഴയ്ക്കുന്നതും ആവര്‍ത്തിച്ച് ചവിട്ടുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സംഘം ചേര്‍ന്നുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ആക്രമണത്തിന്റെ തീവ്രത വ്യക്തമായത്.

 
Other News in this category

 
 




 
Close Window