കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ഡയാലിസിസിനായി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. 69 വയസ്സായിരുന്നു. 48 വര്‍ഷത്തെ നീണ്ട സിനിമാ ജീവിതത്തില്‍ അഭിനയത്തിലും തിരക്കഥയിലും സംവിധാനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു അദ്ദേഹം.
1976-ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ അഭിനയരംഗത്തെത്തിയത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമയ്ക്ക് കഥ എഴുതി തിരക്കഥാരംഗത്തേക്ക് കടന്നു. സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ നര്‍മത്തിന്റെ മേമ്പോടിയോടെ വെള്ളിത്തിരയിലെത്തിക്കുന്നതില്‍ അദ്ദേഹത്തിന് സവിശേഷ കഴിവുണ്ടായിരുന്നു.
സന്മസുള്ളവര്‍ക്ക് സമാധാനം, ടി പി ബാലഗോപാലന്‍ എം എ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത, ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ്, അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍, ഞാന്‍ പ്രകാശന്‍ തുടങ്ങി അനവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ ഒരുക്കി.
1991-ല്‍ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. അദ്ദേഹം എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ നേടി. പൂച്ചയ്‌ക്കൊരു മൂക്കുത്തിയാണ് ആദ്യ തിരക്കഥ.
പ്രിയദര്‍ശനുമായി ചേര്‍ന്ന് ഹാസ്യത്തിന് മുന്‍തൂക്കം നല്‍കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, കമല്‍ എന്നിവരുമായി ചേര്‍ന്ന് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറക്കി. കുടുംബബന്ധങ്ങള്‍ പ്രമേയമാക്കിയപ്പോഴും സാമൂഹ്യപ്രശ്‌നങ്ങളും നിരീക്ഷണങ്ങളും ഭംഗിയായി ഇഴചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ (2018 ഡിസംബര്‍) ആണ് ശ്രീനിവാസന്‍ തിരക്കഥ എഴുതിയ അവസാന ചിത്രം. ഭാര്യ വിമല. മക്കള്‍ സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍, നടന്‍ ധ്യാന്‍ ശ്രീനിവാസന്‍