Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0037 INR
ukmalayalampathram.com
Sat 18th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മഹാരാഷ്ട്രയില്‍ ദുരൂഹ വാഹനാപകടം: സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ അടുത്ത അനുയായിയും ഭാര്യയും മരണം
reporter

മുംബൈ ന്മ ലൈംഗികാതിക്രമക്കേസില്‍ ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം അശോക് ഖരത്തിന്റെ അടുത്ത അനുയായിയും ഭാര്യയും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ അഹല്യാനഗര്‍ ജില്ലയിലെ സമൃദ്ധി എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ട്രക്കില്‍ കാര്‍ ഇടിച്ചുകയറിയാണ് അപകടം നടന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്ര ഷെല്‍ക്കെ (55), ഭാര്യ അനുരാധ (50) എന്നിവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിനാലുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നതെന്ന് കോപ്പര്‍ഗാവ് പോലീസ് അറിയിച്ചു.



രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കം

ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ ഖരത്തിന്റെ അടുത്ത അനുയായിയായിരുന്നു ഷെല്‍ക്കെ. ഖരത്തിന്റെ ബിസിനസ് പങ്കാളിയും 'ശിവാനിക ട്രസ്റ്റ്' വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. അപകടം മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

പ്രതിപക്ഷം അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി. ''ഖരത്തിന്റെ മറ്റ് ദുഷ്‌കൃത്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ അപകടം ആസൂത്രണം ചെയ്തതാണോ എന്ന് സംശയിക്കേണ്ടി വരുന്നു,'' എന്ന് എന്‍സിപി (എസ്പി) എംഎല്‍എ രോഹിത് പവാര്‍ പ്രതികരിച്ചു.



ഖരത്തിനുമേല്‍ ഗുരുതര ആരോപണങ്ങള്‍

മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചെന്നാരോപിച്ച് 35 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖരത്ത് അറസ്റ്റിലായത്. അന്വേഷണത്തില്‍ നൂറോളം അശ്ലീല വിഡിയോകള്‍ പിടിച്ചെടുത്തതായും, 1500 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്നും കണ്ടെത്തി. സ്ത്രീകളെ വശത്താക്കി ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചെന്നാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഖരത്തിന്റെ അറസ്റ്റിനെത്തുടര്‍ന്ന് മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ രാജിവെച്ചതും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. കോണ്‍ഗ്രസ് നേതാവ് പ്രണിതി ഷിന്‍ഡെ, ''അന്വേഷണത്തിനിടെ കൂടുതല്‍ പേരുകള്‍ ഉയര്‍ന്നുവരാനിടയുള്ളതിനാല്‍ ഖരത്ത് ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന സംശയവും നിലനില്‍ക്കുന്നു,'' എന്ന് പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window