ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് ഇനിയുമേറെ കാര്യങ്ങള്‍ പുറത്ത് വരാനിരിക്കേ, ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡ് നിയന്ത്രണങ്ങളും വ്യാപകമായ പരിശോധനയും പുതിയ വകഭേദം ഡെല്‍റ്റയെ പോലെ വിനാശം വിതയ്ക്കാതിരിക്കാന്‍ വേണ്ടി വരും. ഒമിക്രോണിനെ നേരിടാന്‍ പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ വീണ്ടും നടപ്പിലാക്കി തുടങ്ങി. ഇന്ത്യയും വിമാനത്താവളങ്ങളിലടക്കം പരിശോധന വര്‍ധിപ്പിച്ച് ഒമിക്രോണിനെതിരെ അതീവ ജാഗ്രത തുടരുകയാണ്.
പുറമേയുള്ള മുന പോലുള്ള പ്രോട്ടീനുകളില്‍ മുപ്പതോളം ജനിതക വ്യതിയാനങ്ങളുണ്ടായി എന്നത് പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ഒമിക്രോണിനെ സഹായിച്ചേക്കാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി. മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ വൈറസിനെ സഹായിക്കുന്നത് ഈ സ്‌പൈക് പ്രോട്ടീനുകളാണ്. ഇവയില്‍ ഉണ്ടായേക്കുന്ന വ്യത്യാസങ്ങളാകാം വൈറസിന്റെ വ്യാപന ശേഷി കൂട്ടിയത്. സ്‌പൈക് പ്രോട്ടീനുണ്ടാകുന്ന വ്യതിയാനം ഇവയെ കണ്ടെത്താനും നശിപ്പിക്കാനും ബുദ്ധിമുട്ടുണ്ടാക്കും.
ഇന്ന് ഉപയോഗത്തിലുള്ള കോവിഡ് വാക്‌സീനുകളില്‍ പലതും സ്‌പൈക് പ്രോട്ടീനുകളെ ലക്ഷ്യം വയ്ക്കുന്ന ആന്റിബോഡികള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നവയാണ്. അതേ സ്‌പൈക് പ്രോട്ടീനില്‍ ഉണ്ടായേക്കുന്ന മുപ്പതോളം വ്യതിയാനങ്ങള്‍ വാക്‌സീനുകളുടെ കാര്യക്ഷമതയും കുറയ്ക്കാം.
ഇന്ന് ലോകത്തിലെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമാണ് ഡെല്‍റ്റ. ഈ വകഭേദം എത്രത്തോളം വിനാശകരമാണെന്ന് ഇന്ത്യയിലെ അടക്കമുള്ള കോവിഡ് രണ്ടാം തരംഗം തെളിയിച്ചതാണ്. ഒമിക്രോണും ഡെല്‍റ്റയും തമ്മില്‍ രോഗലക്ഷണങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളില്ലെന്ന് ഡോ. ഗുലേറിയ പറയുന്നു. പനി, തൊണ്ട വേദന, ക്ഷീണം, തലവേദന, ശ്വാസം മുട്ടല്‍, നെഞ്ച് വേദന തുടങ്ങിയവയൊക്കെയാണ് ഒമിക്രോണ്‍ ബാധിതരിലും കാണപ്പെട്ട ലക്ഷണങ്ങള്‍. എന്നാല്‍ കോവിഡ് വന്നവരില്‍ വീണ്ടും അണുബാധയ്ക്കുള്ള സാധ്യത ഒമിക്രോണ്‍ വര്‍ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. |