ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളെ കീഴടക്കുന്ന പ്രതിസന്ധി നാണക്കേടാണെന്ന് വിമര്‍ശനവുമായി ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ബെഡുകള്‍ ഒഴിവില്ലാത്തതിനാല്‍ ഗുരുതര ക്യാന്‍സര്‍ രോഗം ബാധിച്ച രോഗിക്ക് എ&ഇയില്‍ വെറും നിലത്ത് കിടന്ന് ഉറങ്ങേണ്ട ഗതികേട് നേരിട്ടതോടെയാണ് ഈ വിമര്‍ശനം. 2022-ല്‍ ഒവേറിയന്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ച മാഡെലിന്‍ ബുച്ചറിന് 18 മാസം മുന്‍പ് ഹിസ്റ്റെറെക്ടമി നടത്തിയിരുന്നു. എന്നാല്‍ ബ്ലാക്ക്പൂള്‍ സ്വദേശിനിയായ 62-കാരിക്ക് പിന്നീട് ഗുരുതരമായ ക്യാന്‍സര്‍ സ്ഥിരീകരിച്ചു. കീമോതെറാപ്പി ചികിത്സ മൂലം സെപ്സിസ് ബാധിച്ച് പല തവണ ഇവര്‍ക്ക് എ&ഇയില്‍ എത്തേണ്ടതായി വന്നിരുന്നു. ആന്റിബയോട്ടിക്കിനും, ഐവി, ഫ്ളൂയിഡ് എന്നിവ ഉപയോഗിച്ച് ഇന്‍ഫെക്ഷന്‍ നിയന്ത്രിക്കാനായി മുന്‍പ് പല തവണ ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്ന് ഇവരുടെ ഭര്‍ത്താവ് ജോണ്‍ പറഞ്ഞു. എന്നാല്‍ ഇക്കുറി ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ 3 മണിക്ക് സ്ഥിതി ഭീതിദമായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.
എ&ഇയിലെത്തി അര മണിക്കൂറിന് ശേഷം രക്തം പരിശോധിച്ചെങ്കിലും മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ഡോക്ടറെ കാണാന്‍ കഴിഞ്ഞത്. സെപ്സിസ് ബാധയുണ്ടെന്ന് ഇദ്ദേഹം പറഞ്ഞെങ്കിലും കൂടുതല്‍ പരിശോധനകള്‍ 36 മണിക്കൂര്‍ കാത്തിരിക്കാനാണ് നിര്‍ദ്ദേശിച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബുച്ചര്‍ ഒരു ബെഡോ, ചാരിക്കിടക്കാവുന്ന കസേരയോ ഉണ്ടോയെന്ന് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ ഡോക്ടര്‍ ഒരു പുതപ്പും, തലയിണയും നല്‍കി. ഇത് വെച്ച് രോഗി നിലത്ത് കിടക്കുകയായിരുന്നു. ഇത് കണ്ട് നഴ്സുമാര്‍ ആശ്വാസം നല്‍കാന്‍ തയ്യാറായി. ഇവര്‍ അര മണിക്കൂറില്‍ അന്വേഷിച്ച് തപ്പിപ്പിടിച്ച് ഒരു ട്രോളി കണ്ടെത്തി നല്‍കി. ഇതാണ് കണ്‍സര്‍വേറ്റീവുകള്‍ എന്‍എച്ച്എസിന് ചെയ്തു നല്‍കിയതെന്നാണ് സ്ട്രീറ്റിംഗിന്റെ പ്രതികരണം. ഋഷി സുനാക് ഈ പാവപ്പെട്ട സ്ത്രീയോട് മാപ്പ് പറയണമെന്നും ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ടു.