ലണ്ടന്‍: ജൂലൈ 4 ന്റെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആര് സര്‍ക്കാര്‍ രൂപീകരിച്ചാലും തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട വാതുവെയ്പ്പ് വിവാദങ്ങള്‍ അവസാനിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുപോലെ ഞെട്ടിച്ചു കൊണ്ടാണ് പൊതു തെരഞ്ഞെടുപ്പ് തീയതിയായ ജൂലൈ 4- ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ വാതുവെയ്പ്പ് വിവാദത്തോടെ അനുബന്ധിച്ച് നടക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് പ്രധാനമന്ത്രി ഋഷി സുനകിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുമാണ്. തന്റെ പാര്‍ലമെന്ററി സഹായിയായ ക്രെയ്ഗ് വില്യംസിനോട് പൊതുതിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് പറഞ്ഞോ എന്ന് പറയാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചുതാണ് ഈ വിഷയത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന ചൂടുള്ള വാര്‍ത്ത.
തിരഞ്ഞെടുപ്പ് തീയതിയില്‍ പന്തയം വെച്ചതായി സമ്മതിച്ചതിനെത്തുടര്‍ന്ന് കണ്‍സര്‍വേറ്റീവുകള്‍ ചൊവ്വാഴ്ച സ്ഥാനാര്‍ത്ഥിയായി വില്യംസിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു . എന്നാല്‍ താനൊരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇതിനിടെ തിരഞ്ഞെടുപ്പ് വാതുവെയ്പ്പ് സംബന്ധിച്ച കേസുകളുടെ അന്വേഷണത്തിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയതായി മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ഈ തിരഞ്ഞെടുപ്പ് കാലത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ചൂതാട്ട ആരോപണം വന്‍ തിരിച്ചടിയാകും. അഞ്ചാഴ്ച മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ പാര്‍ട്ടി വോട്ടെടുപ്പില്‍ 20 പോയിന്റിന് പിന്നിലായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയുടെ നാലാമത്തെ പ്രധാനമന്ത്രിയാണ് നിലവിലുള്ളത്. ഇത്രയും ചീത്തപ്പേരുള്ള സാഹചര്യത്തിലാണ് ചൂതാട്ട വിവാദവും പാര്‍ട്ടിക്കെതിരെ ആരോപിച്ചിരിക്കുന്നത്. വിവാദത്തില്‍ ഇതുവരെ നാല് ടോറി പാര്‍ട്ടി അംഗങ്ങളും ഒരു ലേബര്‍ സ്ഥാനാര്‍ത്ഥിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്