ലണ്ടന്‍: ഇസ്റാഈല്‍ ഗസ്സയില്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് 800-ലധികം അഭിഭാഷകരും അക്കാദമിക് വിദഗ്ധരും വിരമിച്ച മുതിര്‍ന്ന ജഡ്ജിമാരും ഇസ്റാഈലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുകെ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. അടിസ്ഥാനപരമായ അന്താരാഷ്ട്ര ബാധ്യതകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും ഇസ്രായേല്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും മറ്റ് നടപടികള്‍ സ്വീകരിക്കാനും ഇവര്‍ ആവശ്യപ്പെട്ടു. യുകെ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളും, വംശഹത്യ തടയുന്നതിനും ഇസ്രായേലിന് ആവശ്യമായ ശിക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും നിയമപരമായി തങ്ങളുടെ അധികാര പരിധിയിലുള്ള എല്ലാ ന്യായമായ നടപടികളും സ്വീകരിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകണം. യുകെയുടെ ഇതുവരെയുള്ള നടപടികള്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെ അഭിസംബോധന ചെയ്ത കത്തില്‍ ഒപ്പിട്ടവര്‍ പറഞ്ഞു.
'ഗസ്സയില്‍ വംശഹത്യ നടക്കുന്നുണ്ട്, അല്ലെങ്കില്‍ കുറഞ്ഞത് വംശഹത്യ നടക്കാനുള്ള ഗുരുതരമായ അപകടസാധ്യതയുണ്ട്' എന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇസ്റാഈല്‍ ഇപ്പോള്‍ ഗസ്സയില്‍ അനുവദിച്ചിരിക്കുന്ന പരിമിതമായ സഹായം, ഭക്ഷണം, മെഡിക്കല്‍ സാധനങ്ങള്‍, മനുഷ്യജീവിതത്തിന് അത്യാവശ്യമായ വസ്തുക്കള്‍ എന്നിവ 11 ആഴ്ചത്തെ ഉപരോധം ഉണ്ടാക്കിയ മാനുഷിക ദുരന്തത്തെ ഇല്ലാതാക്കാന്‍ ഒട്ടും പര്യാപ്തമല്ല എന്നും 800-ലധികം അഭിഭാഷകര്‍ ഉള്‍പ്പെടെ ഒപ്പിട്ടവര്‍ അഭിപ്രായപ്പെട്ടു. ഗസ്സയില്‍ ഇസ്റാഈല്‍ ഒരേ സമയം സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അവര്‍ പറഞ്ഞു. ഗസ്സയിലെ ജനങ്ങളെ ഗസ്സ മുനമ്പിലെ ചെറിയ പ്രദേശങ്ങളിലേക്ക് നിര്‍ബന്ധിതമായും സ്ഥിരമായും മാറ്റിപ്പാര്‍പ്പിക്കാനും മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം നിര്‍ബന്ധിക്കാനുമുള്ള'ഇസ്റാഈലിന്റെ 2025 മെയ് പദ്ധതി' അന്താരാഷ്ട്ര മാനുഷിക നിയമം, അന്താരാഷ്ട്ര ക്രിമിനല്‍ നിയമം, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം എന്നിവയുടെ ഗുരുതരമായ ലംഘനമാണ് എന്നും ഒപ്പിട്ടവര്‍ ചൂണ്ടിക്കാട്ടി. അതേസമയം മുതിര്‍ന്ന ഇസ്രായേലി മന്ത്രിമാര്‍ ഗസ്സ മുനമ്പിന്റെ മുഴുവന്‍ പ്രദേശത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കാനും ഹമാസ് നശിപ്പിക്കപ്പെടുന്നതുവരെ ആക്രമണം തുടരാനും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ മുനമ്പില്‍ അവശേഷിക്കുന്നവരെ തുടച്ചുനീക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെടുന്നുണ്ട്.