Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടന് മുന്നറിയിപ്പുമായി റഷ്യ
reporter

ലണ്ടന്‍: റഷ്യയുമായി നേരിട്ടൊരു സംഘര്‍ഷത്തിന് തയ്യാറെടുക്കാനൊരുങ്ങുകയാണ് ബ്രിട്ടണ്‍. റഷ്യയിലേക്ക് അടുക്കുന്നത് ആത്മഹത്യപരമാണെന്ന ബോധ്യം ബ്രിട്ടണ് ഇല്ലെന്നതാണ് പുതിയ ഈ നീക്കത്തില്‍ നിന്നും വ്യക്തമാകുന്നത്. എങ്ങനെയെങ്കിലും സമാധാനം കൈവരിച്ച് സംഘര്‍ഷം അവസാനിപ്പിക്കാനാണ് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി ആ?ഗ്രഹിക്കുന്നത്. പക്ഷെ, കൂടുതല്‍ ആയുധങ്ങളും, പണവും നല്‍കി യുക്രെയ്‌നെ റഷ്യക്ക് മുന്നില്‍ ഇട്ട് കൊടുത്ത് സംഘര്‍ഷം വ്യാപിപ്പിക്കാനാണ് ബ്രിട്ടണ്‍, ജര്‍മ്മനി തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളുടെ ഉദ്ദേശം. റഷ്യയുമായുള്ള സംഘര്‍ഷത്തിന് തയ്യാറെടുക്കുന്നതിനായി, സൈനിക-വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനായി കോടിക്കണക്കിന് പൗണ്ട് സമാഹരിക്കാന്‍ ബ്രിട്ടണ്‍ പദ്ധതിയിടുന്നുവെന്ന് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി അറിയിച്ചിരിക്കുകയാണിപ്പോള്‍. തിങ്കളാഴ്ച സര്‍ക്കാരിന്റെ സ്ട്രാറ്റജിക് ഡിഫന്‍സ് റിവ്യൂ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് പ്രതിരോധ സെക്രട്ടറിയുടെ ഈ പ്രസ്താവന വന്നിരിക്കുന്നത്. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം, റഷ്യയും ചൈനയും ബ്രിട്ടണ് പ്രധാന ഭീഷണികളാണ്.

ആറ് പുതിയ യുദ്ധോപകരണ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നതിനായി 1.5 ബില്യണ്‍ പൗണ്ട് ബ്രിട്ടണ്‍ (2 ബില്യണ്‍ ഡോളര്‍) അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, സ്റ്റോം ഷാഡോ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ബ്രിട്ടണ്‍ ഏകദേശം 6 ബില്യണ്‍ പൗണ്ട് നീക്കിവയ്ക്കുമെന്ന് ഹീലി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ മിസൈല്‍, റഷ്യന്‍ പ്രദേശത്തെ സിവിലിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ യുക്രെയ്ന്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. Also Read: യുക്രെയ്നിലെ കരസേനാ കമാന്‍ഡര്‍ രാജിവച്ചു നമ്മുടെ സായുധ സേനയെ ശക്തിപ്പെടുത്തുക മാത്രമല്ല, നമ്മുടെ വ്യാവസായിക അടിത്തറയെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം, ആവശ്യമെങ്കില്‍ പോരാടാനുള്ള നമ്മുടെ സന്നദ്ധതയുടെ ഭാഗമാണിതെന്നും ഹീലി പറഞ്ഞു. യുക്രെയ്നിനുള്ള പാശ്ചാത്യ പിന്തുണ ആയുധ ഉല്‍പാദനത്തിലെ ഗുരുതരമായ ബലഹീനതകളെ തുറന്നുകാട്ടിയിട്ടുണ്ടെന്നും ആയുധശേഖരം അപകടകരമാം വിധം കുറവാണെന്നും ബ്രിട്ടീഷ് സൈനിക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്ന്റെ യൂറോപ്പിലെ ഏറ്റവും ശക്തമായ പിന്തുണക്കാരില്‍ ഒരാളായ ബ്രിട്ടണ്‍, യുക്രെയ്നിന് ഏകദേശം €15.16 ബില്യണ്‍ ($17.2 ബില്യണ്‍) സഹായം നല്‍കിയിട്ടുണ്ട്, അതില്‍ മൂന്നില്‍ രണ്ട് ഭാഗത്തിലധികവും സൈനിക പിന്തുണയാണെന്ന് ജര്‍മ്മനിയിലെ കീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡാറ്റ വ്യക്തമാക്കുന്നു. vladimir putinബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുക്രെയ്‌നില്‍ പാശ്ചാത്യ സൈന്യത്തെ വിന്യസിക്കണമെന്ന് വാദിച്ചിട്ടുണ്ട്. പൂര്‍ണ്ണ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ ഒരു സമാധാന സേനയെ വിന്യസിക്കണമെന്നും അവര്‍ വാദിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യ ഇവരുടെ നീക്കത്തെ പല തവണ എതിര്‍ത്തിട്ടുള്ളതാണ്.

സമാധാനപാലകര്‍ എന്ന പദവിയില്‍ പോലും യുക്രെയ്നിലേക്ക് വിന്യസിക്കപ്പെട്ട ഏതൊരു നാറ്റോ സൈനികരെയും നിയമാനുസൃത ലക്ഷ്യങ്ങളായി കണക്കാക്കുമെന്ന് റഷ്യ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിദേശ ഇടപെടല്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂവെന്നും ആത്യന്തികമായി റഷ്യയുടെ സൈനിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് തടയുന്നതില്‍ പരാജയപ്പെടുമെന്നും റഷ്യ പ്രസ്താവിച്ചിട്ടുണ്ട്. അതേസമയം, ബ്രിട്ടനെ പോലെ തന്നെ നനഞ്ഞിടം കുഴിക്കാനിറങ്ങിയ മറ്റൊരു പാശ്ചാത്യ രാജ്യമാണ് ജര്‍മ്മനി. തങ്ങളിവിടെയൊക്കെ തന്നെയുണ്ടെന്ന് നാലാളെയറിയിക്കാന്‍ കിട്ടിയ അവസരം മുതലെടുക്കാനാണ് ജര്‍മ്മനി തീരുമാനിച്ചത്. പക്ഷെ റഷ്യയോട് ആണ് ജര്‍മ്മനി കളിക്കാനിറങ്ങിയിരിക്കുന്നതെന്ന് മാത്രം, അവിടെയാണ് ജര്‍മ്മനിക്ക് കാര്യങ്ങള്‍ പിഴച്ചത്. യുക്രെയ്‌ന് ആയുധങ്ങള്‍ വാ?ഗ്ദാനം ചെയ്ത്‌കൊണ്ടാണ് കളത്തിലേക്കുള്ള ജര്‍മ്മനിയുടെ അരങ്ങേറ്റം. പക്ഷെ, റഷ്യന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ യുക്രെയ്‌ന് ജര്‍മ്മനി നല്‍കുന്ന ടോറസ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചാല്‍ ജര്‍മ്മന്‍ പ്രദേശത്തേക്ക് റഷ്യ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യന്‍ നിയമനിര്‍മ്മാതാവും സ്റ്റേറ്റ് ഡുമ ഡിഫന്‍സ് കമ്മിറ്റി ചെയര്‍മാനും മുന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയുമായ ആന്‍ഡ്രി കാര്‍ട്ടപോളോവ് . യുക്രെയ്‌നിലേക്ക് അയച്ച , ദീര്‍ഘദൂര മിസൈലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജര്‍മ്മന്‍ സൈനികരുടെ നേരിട്ടുള്ള പങ്കാളിത്തം ആവശ്യമായിരിക്കും, ഇത് സംഘര്‍ഷത്തില്‍ ജര്‍മ്മനിയെ നേരിട്ട് പങ്കാളിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദൂരപരിധിയുടെ പരിമിതികളില്ലാതെ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ യുക്രെയ്നിനെ അനുവദിക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞതിനെത്തുടര്‍ന്ന് ടോറസ് മിസൈലുകള്‍ യുക്രെയ്നിലേക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മെര്‍സ്, ടോറസ് സംവിധാനം വിതരണം ചെയ്യുന്നത് സാധ്യമാണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു, എന്നിരുന്നാലും യുക്രേനിയന്‍ സേനയ്ക്ക് അവ ഫലപ്രദമായി ഉപയോഗിക്കുന്നതിന് നിരവധി മാസത്തെ പരിശീലനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബുധനാഴ്ച Life.ru ന് നല്‍കിയ അഭിമുഖത്തില്‍, ജര്‍മ്മനി അത്തരമൊരു കൈമാറ്റവുമായി മുന്നോട്ടുപോയാല്‍ റഷ്യ എന്തിനും തയ്യാറാണ് എന്ന് കാര്‍ട്ടപോളോവ് പറഞ്ഞിരുന്നു. ടോറസ് മിസൈലുകളെ തടയാനും, വിക്ഷേപണ കേന്ദ്രങ്ങളെയും, ഓപ്പറേറ്റര്‍മാരെയും, ആവശ്യമെങ്കില്‍, അവ എത്തിക്കുന്ന സ്ഥലങ്ങളെയും ആക്രമിക്കാനും ഞങ്ങള്‍ തയ്യാറാണ് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ടോറസ് കെഇപിഡി 350 മിസൈലിന് 500 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്, കൂടാതെ റഷ്യ ഉള്‍പ്പെടെയുള്ള റഷ്യന്‍ പ്രദേശത്തിനുള്ളിലെ ആഴത്തിലുള്ള ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനും ഇതിന് കഴിയും. ഇത്തരം ആയുധങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം യുക്രെയ്നിന് ഇല്ലെന്ന് കാര്‍ട്ടപോളോവ് ഊന്നിപ്പറഞ്ഞു. അമേരിക്കന്‍ നിര്‍മ്മിത ATACMS, ബ്രിട്ടന്റെ സ്റ്റോം ഷാഡോ, ഫ്രാന്‍സിന്റെ SCALP എന്നിവയുള്‍പ്പെടെയുള്ള ദീര്‍ഘദൂര സംവിധാനങ്ങളുടെ മുന്‍ ഡെലിവറി പാശ്ചാത്യ സൈനിക വിദഗ്ധരുടെ സഹായത്തോടെ മാത്രമേ യുക്രെയ്‌ന് വിന്യസിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം അവകാശപ്പെട്ടു. യുക്രേനിയന്‍ സൈനികര്‍ക്ക് വിക്ഷേപണ ബട്ടണ്‍ അമര്‍ത്താന്‍ കഴിയും അതല്ല പ്രശ്‌നം, അവര്‍ക്ക് പക്ഷേ ലക്ഷ്യങ്ങള്‍ പ്രോഗ്രാം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ആ ഡാറ്റ അമേരിക്കന്‍, യൂറോപ്യന്‍ ഉപഗ്രഹങ്ങളില്‍ നിന്നാണ് വരുന്നത്. ജര്‍മ്മനി ഈ മിസൈലുകള്‍ നല്‍കിയാല്‍, ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ അതിനുള്ള മറുപടി എന്താണെന്ന് അറിയുമെന്നും താക്കീത് നല്‍കി. മെര്‍സിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് , യുദ്ധത്തില്‍ ജര്‍മ്മനിയുടെ പങ്കാളിത്തം ഇപ്പോള്‍ വ്യക്തമാണ് എന്നാണ് പറഞ്ഞത്. ഇത് ജര്‍മ്മനിക്ക് റഷ്യ കൊടുത്ത ആദ്യ മുന്നറിയിപ്പായിരുന്നു, എന്നിട്ടും പിന്‍മാറാന്‍ ജര്‍മ്മനിക്ക് ഉദ്ദേശമില്ലെങ്കില്‍ അതിന് ഈ രാജ്യം നേരിടേണ്ടി വരുക കനത്ത തിരിച്ചടികളായിരിക്കും. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളില്‍ രാജ്യം നേരിട്ട പരാജയങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, രാജ്യം വീണ്ടും അതേ പാതയിലേക്ക് വീഴുകയാണെന്നാണ് ലാവ്റോവ് പറഞ്ഞത്.

അതിനിടയില്‍, ഇസ്താംബൂളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ മുന്‍പ് റഷ്യക്ക് സമാധാന ഉടമ്പടി മെമ്മോറാണ്ടം അയച്ച് യുക്രെയ്ന്‍. സമാധാന കരാറിനുളള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ കരട് മെമോറാണ്ടം റഷ്യയ്ക്ക് ലഭിച്ചതായി റഷ്യന്‍ സ്റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. യുക്രെയ്ന്റെ മെമ്മോറാണ്ടം ലഭിച്ചതായി പുടിന്റെ സഹായിയായ വ്ളാഡിമിര്‍ മെഡിന്‍സ്‌കി സ്ഥിരീകരിച്ചു. സമാധാനപരമായ ഒത്തുതീര്‍പ്പിനുളള യുക്രെയ്ന്റെ മെമ്മോറാണ്ടം റഷ്യന്‍ പ്രതിനിധി സംഘത്തിന് ലഭിച്ചു എന്നാണ് മെഡിന്‍സ്‌കി പറഞ്ഞത്. യുക്രെയ്ന്റെ നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. യുക്രൈന്റെ മെമ്മോറാണ്ടത്തിന് മറുപടിയായി നിര്‍ദേശങ്ങളുള്‍പ്പെടുത്തിയ മെമ്മോറാണ്ടം റഷ്യയും തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് യുക്രെയ്ന്‍ പ്രതിനിധി സംഘത്തിന് നല്‍കുമെന്നും റഷ്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യത്തെ റഷ്യ-യുക്രെയ്ന്‍ കൂടിക്കാഴ്ച്ചയ്ക്കുശേഷം വെടിനിര്‍ത്തലിനായി ഇരുരാജ്യങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും തമ്മില്‍ ഫോണ്‍ ഫോണ്‍ സംഭാഷണത്തിലാണ് കരാറിന് അന്തിമരൂപമുണ്ടായത്. സമാധാന ചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ ശേഷിക്കെ യുക്രെയ്ന്‍ കഴിഞ്ഞ ദിവസം റഷ്യയുടെ വ്യോമതാവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. യുക്രെയ്‌ന്റെ വ്യോമാക്രമണത്തില്‍ 40ഓളം യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

യുക്രെയ്ന്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ റഷ്യ സ്ഥിരീകരിച്ചു. മുര്‍മാന്‍സ്‌ക്, ഇര്‍കുട്സ്‌ക്, ഇവാനോവോ, റിയാസാന്‍, അമുര്‍ എന്നീ മേഖലകളിലെ സൈനിക വ്യോമതാവളങ്ങള്‍ക്കു നേരെ യുക്രെയ്ന്‍ വ്യോമാക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. റഷ്യ മിസൈലാക്രമണം നടത്തി ദിവസങ്ങള്‍ക്കുളളിലാണ് യുക്രെയ്‌ന്റെ പ്രത്യാക്രമണം. യുക്രെയ്‌നിയന്‍ നഗരങ്ങളില്‍ 367 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്.

 
Other News in this category

 
 




 
Close Window