ലണ്ടന്‍: ലേഡി എല്‍ജിന്‍ എന്ന ആവിക്കപ്പല്‍ മിഷിഗണ്‍ തടാകത്തില്‍ മുങ്ങിയപ്പോള്‍ കാണാതായ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് 164 വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ ഉടമയുടെ ജന്മനാട്ടില്‍ തിരിച്ചെത്തി. ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായിരുന്ന ഹെര്‍ബര്‍ട്ട് ഇന്‍ഗ്രാമിന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ചാണ് മിഷിഗണ്‍ തടാകത്തിന്റെ അടിത്തട്ടില്‍ ഒന്നര നൂറ്റാണ്ടിലേറെക്കാലം വിശ്രമിച്ച ശേഷം ഇംഗ്ലണ്ടിലെ ജന്മനാട്ടിലേക്ക് തിരികെയെത്തിയിരിക്കുന്നത്. 1860 സെപ്റ്റംബര്‍ 8-ന്, നൂറുകണക്കിന് യാത്രക്കാരുമായാണ് മിഷിഗണ്‍ തടാകത്തിലൂടെ ലേഡി എല്‍ജിന്‍ എന്ന ആവിക്കപ്പല്‍ ഇല്ലിനോയിസിലെ വിന്നെറ്റ്കയ്ക്ക് സമീപം ഒരു വലിയ കൊടുങ്കാറ്റില്‍ പെടുകയായിരുന്നു. കൊടുങ്കാറ്റിനിടെ മറ്റൊരു കപ്പലുമായി ലേഡി എല്‍ജിന്‍ കൂട്ടിയിടിക്കുകയും കപ്പല്‍ മിഷിഗണ്‍ തടാകത്തില്‍ അതിവേഗം മുങ്ങുകയുമായിരുന്നു. ദുരന്തത്തില്‍ ഹെര്‍ബര്‍ട്ട് ഇന്‍ഗ്രാമും അദ്ദേഹത്തിന്റെ മകനും ഉള്‍പ്പെടെ 300ല്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയുന്നതിനുമുമ്പ് തന്നെ അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ മേഖലയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമുദ്ര ദുരന്തങ്ങളിലൊന്നായി ഈ സംഭവം ഇന്നും നിലനില്‍ക്കുന്നു.
കപ്പലില്‍ ഉണ്ടായിരുന്ന ഹെര്‍ബര്‍ട്ട് ഇന്‍ഗ്രാം ഒരു സാധാരണ യാത്രക്കാരനായിരുന്നില്ല. 'ദി ലണ്ടന്‍ ഇല്ലസ്‌ട്രേറ്റഡ് ന്യൂസ്' എന്ന പത്രം സ്ഥാപകന്‍ എന്ന നിലയില്‍ അന്ന് ഏറെ പ്രമുഖനായ വ്യക്തിയായിരുന്നു. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്‍ഗ്രാം പത്രപ്രവര്‍ത്തനത്തില്‍ വിപ്ലവം സൃഷ്ടിച്ചതും അദ്ദേഹമായിരുന്നു. ലോകത്തിലെ ആദ്യത്തെ ചിത്രീകൃത പത്രം സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ഒപ്പം പാര്‍ലമെന്റ് അംഗം കൂടിയായിരുന്നു.
19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ശക്തമായ സ്വാധീനമുള്ള വ്യക്തിയായിരുന്നു ഇന്‍ഗ്രാം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജന്മസ്ഥലമായ ലിങ്കണ്‍ഷെയറിലെ ബോസ്റ്റണില്‍ അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു. അവിടെ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. കേവലം വാച്ച് എന്നതിലുപരി, ചരിത്രത്തിലൂടെ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്നതിന്റെയും ഓര്‍മ്മകളുടെ നിലനില്‍പ്പിന്റേയും പ്രതീകം കൂടിയാണ് ഈ സ്വര്‍ണ്ണ പോക്കറ്റ് വാച്ച്.
ലേഡി എല്‍ജിന്‍ മുങ്ങിയ സ്ഥലത്ത് ഒരു മൈല്‍ നീളത്തില്‍ ചിതറിക്കിടക്കുന്ന കപ്പല്‍ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് 1992-ല്‍ സ്‌കൂബ ഡൈവേഴ്‌സാണ് സ്വര്‍ണ്ണ പോക്കറ്റ് വാച്ച് കണ്ടെത്തിയത്. മിഷിഗണ്‍ ഷിപ്പ്റെക്ക് റിസര്‍ച്ച് അസോസിയേഷന്റെ സ്ഥാപകയും മാരിടൈം ചരിത്രകാരിയുമായ വാലറി വാന്‍ ഹീസ്റ്റ് ഈ വാച്ചിനെ 'അസാധാരണമായ കണ്ടെത്തല്‍' എന്നായിരുന്നു വിശേഷിപ്പിച്ചത്. വിചിത്രമായ മറ്റൊരു പ്രത്യേകതയും വാച്ചിനുണ്ടായിരുന്നു. മിഷിഗണ്‍ തടാകത്തിലെ തണുത്തതും ഓക്‌സിജന്‍ കുറഞ്ഞതുമായ ചുറ്റുപാടില്‍ വാച്ചും കെയ്സും കാര്യമായ കേടുപാടുകളില്ലാതെ, 160 വര്‍ഷത്തിലേറെ നിലനിന്നു. ഇതോടെ വാച്ച് ചരിത്രത്തിന്റെ ഒരു അമൂല്യ ഭാഗമായി മാറി.
വാച്ച് അമേരിക്കയില്‍ കണ്ടെത്തിയെങ്കിലും, 2025 മെയ് മാസത്തില്‍ ഗവേഷണത്തിനായി ഒരു ചരിത്രകാരന് കൈമാറുന്നതുവരെ പതിറ്റാണ്ടുകളോളം പൊതുജനങ്ങള്‍ക്ക് ഇത് കാണാന്‍ സാധിച്ചില്ല. വാച്ചിന്റെ ചരിത്രപരവും വൈകാരികവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ ജോണ്‍ വാന്‍ ഫ്‌ലീറ്റ്, വാച്ച് വാങ്ങി ബോസ്റ്റണ്‍ ഗില്‍ഡ്ഹാള്‍ മ്യൂസിയത്തിന് സംഭാവന ചെയ്തു. ഹെര്‍ബര്‍ട്ട് ഇന്‍ഗ്രാമിന്റെ സ്മരണാര്‍ത്ഥം ഒരു പ്രദര്‍ശനം ഒരുക്കുന്നതിന്റെ ഭാഗമായിരുന്ന മ്യൂസിയത്തിന് ഈ സമ്മാനം ഏറെ അര്‍ത്ഥവത്തായ സമയത്തായിരുന്നു. ഇന്‍ഗ്രാമിന്റെ ജീവിതത്തെയും വിനാശകരമായ കപ്പല്‍ മുങ്ങലിനെയും കുറച്ച് പറയുന്ന, പ്രദര്‍ശനത്തില്‍ അദ്ദേഹത്തിന്റെ ഒരു സ്വകാര്യ പുരാവസ്തു കൂടി എത്തിയതും ചരിത്രമായി.
ബോസ്റ്റണിലെ ജനങ്ങള്‍ വാച്ചിന്റെ തിരിച്ചുവരവ് ആഘോഷിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 2025 മെയ് 24-ന് . ഇന്‍ഗ്രാമിന്റെ ജീവിതവും പാരമ്പര്യവും ആഘോഷിക്കുന്ന പരിപാടികളോടെയായിരുന്നു അന്ന്. വാച്ച് തിരികെ ലഭിച്ചതിന്റെ വൈകാരികവും ചരിത്രപരവുമായ പ്രാധാന്യം കണക്കിലെടുത്ത് കൗണ്‍സിലര്‍ സാറാ ഷാര്‍പ്പ് ഈ സംഭവത്തെ 'സ്‌പെഷ്യല്‍ ആന്‍ഡ് ഇംപോര്‍ട്ടന്റ്' എന്ന് വിശേഷിപ്പിച്ചു. ഇന്‍ഗ്രാമിന്റെ ശവകുടീരത്തിലും സ്മാരക പ്രതിമയുടെ അടുത്തും നടന്ന ചടങ്ങുകളും, അദ്ദേഹത്തിന്റെ നേട്ടങ്ങളെയും ലേഡി എല്‍ജിന്‍ ദുരന്തത്തിന്റെ മനുഷ്യനാശനഷ്ടങ്ങളെയും അനുസ്മരിച്ചുള്ള സംഭവങ്ങള്‍ വിവരിക്കുന്ന സെഷനുകളും നടന്നു.